കോണ്‍ഗ്രസ് പാര്‍ട്ടി ബാബാസാഹേബ് അംബേദ്ക്കറോട് കാട്ടിയ അവഗണന ചരിത്രത്തിന്റെ ഭാഗമാണ്. സ്വതന്ത്രഭാരതത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ അസഹിഷ്ണുതാപരമായ ഭരണക്രമം ആരംഭിക്കുന്നത് തന്നെ അംബേദ്ക്കറേയും മറ്റു ദേശീയ നേതാക്കളേയും ഭരണരംഗത്തുനിന്നും ചവിട്ടിപ്പുറത്താക്കിക്കൊണ്ടാണ്. ബാബാസാഹേബിന്റെ നൂറാം ജന്മദിനം കോണ്‍ഗ്രസ് മറന്നുപോയെങ്കിലും 125-ാം ജന്മവാര്‍ഷികം നരേന്ദ്രമോദി സര്‍ക്കാര്‍ അതിഗംഭീരമായി കൊണ്ടാടുമ്പോള്‍ വൈകിയെങ്കിലും കാവ്യനീതി നടപ്പാകുകയാണ് ഭാരതത്തില്‍.
സ്വതന്ത്രഭാരതത്തിലെ ഭരണയന്ത്രം തിരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രുവിനൊപ്പം അതിപ്രഗല്‍ഭരുടെ നിരതന്നെ ഉണ്ടായിരുന്നു. എന്നാല്‍ നിയമവിദഗ്ധനായ ബി.ആര്‍. അംബേദ്ക്കറെ ആദ്യക്യാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ സാക്ഷാല്‍ മഹാത്മാഗാന്ധിക്ക് നേരിട്ട് ഇടപെടേണ്ടിവന്നു. വ്യവസായ മന്ത്രിയായി ശ്യാമപ്രസാദ് മുഖര്‍ജിയേയും ധന-റെയില്‍ വകുപ്പുകളുടെ ചുമതലയിലേക്ക് ഡോ.ജോണ്‍ മത്തായിയേയും നെഹ്രുവിന് ക്ഷണിക്കേണ്ടിവന്നത് ഭരണരംഗത്തെ പരിചയമില്ലായ്‌മ രാജ്യഭരണത്തിന് വിഘാതമാകരുതെന്ന ദീര്‍ഘവീക്ഷണം മൂലമാണ്. 1946 ഡിസംബര്‍ ഒമ്പതിന് രൂപീകരിച്ച 296 അംഗ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലും അബേദ്ക്കര്‍ക്ക് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് വിമുഖത പ്രകടിപ്പിച്ചു. ഒടുവില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു ദളിത് നേതാവ് സ്വന്തം സ്ഥാനം അംബേദ്ക്കര്‍ക്കായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.
ഭരണഘടനാ നിര്‍മ്മാണ സമിതി അധ്യക്ഷ സ്ഥാനമേറ്റെടുത്ത അംബേദ്ക്കര്‍ നീണ്ടനാളത്തെ അക്ഷീണ പ്രയത്‌നത്തിനൊടുവില്‍ ഭരണഘടനയ്‌ക്ക് രൂപംനല്‍കി. എന്നാല്‍ അതേ ഭരണഘടനാപ്രകാരം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ അംബേദ്ക്കറെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയാണ് നന്ദി പ്രകടിപ്പിച്ചത്! പ്രധാനമന്ത്രിയുമായും ഹിന്ദുകോഡ് ബില്ലുമായും ബന്ധപ്പെട്ടുള്ള അഭിപ്രായവത്യാസങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അംബേദ്ക്കര്‍ അകന്നെങ്കിലും ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍(റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) സ്ഥാനാര്‍ത്ഥിയായി സ്വതന്ത്രഭാരതത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിനെ അദ്ദേഹം നേരിട്ടു.
1950 ഒക്‌ടോബര്‍ മുതല്‍ 1952 ഫെബ്രുവരി വരെയുള്ള അഞ്ചുമാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് അംബേദ്ക്കര്‍ ലോക്‌സഭയിലേക്ക് ജനവിധി തേടിയത്. എന്നാല്‍ പ്രാദേശിക ദളിത് നേതാവായ എന്‍.എസ് കജ്‌രോല്‍ക്കറിനെ ഇറക്കി കോണ്‍ഗ്രസ് അംബേദ്ക്കറെ നേരിട്ടു. പതിനയ്യായിരം വോട്ടുകള്‍ക്കായിരുന്നു അംബേദ്ക്കറുടെ ആദ്യപരാജയം. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന ദത്തോപാന്ത് ഠേംഗ്ഡി ആയിരുന്നു അന്ന് അംബേദ്ക്കറുടെ പോളിംഗ് ഏജന്റ്.
തുടര്‍ന്ന് 1952ല്‍ രാജ്യസഭയിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ലോക്‌സഭയില്‍ മത്സരിച്ച് വിജയിക്കുകയെന്ന മോഹം അദ്ദേഹം തുടര്‍ന്നു. 1954ല്‍ ബണ്ഡാര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വീണ്ടും കോണ്‍ഗ്രസ് തന്നെ അംബേദ്ക്കറെ പരാജയപ്പെടുത്തി. 1957ലെ രണ്ടാം പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അംബേദ്ക്കര്‍ അന്തരിച്ചതിനാല്‍ ചെയ്ത തെറ്റ് തിരുത്താന്‍ കോണ്‍ഗ്രസിന് അവസരവും ലഭിച്ചില്ല.
ഗുരുജി ഗോള്‍വല്‍ക്കര്‍, ദത്തോപാന്ത് ഠേംഗ്ഡി തുടങ്ങിയവരുള്‍പ്പെട്ട ആര്‍എസ്എസ് നേതൃത്വവുമായി ബാബാസാഹേബിനുണ്ടായിരുന്ന സജീവമായ ആത്മബന്ധം പ്രശസ്തമാണ്. ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചതിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ളതും ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിനു മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ളതുമടക്കം ഗുരുജി ഗോള്‍വല്‍ക്കര്‍ അംബേദ്ക്കര്‍ക്കയച്ച കത്തുകള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നു.
അംബേദ്ക്കറുടെ വസതിയിലെ സ്ഥിരംതാമസക്കാരനായിരുന്ന ഠേംഗ്ഡി മറാഠിയില്‍ അംബേദ്ക്കറെപ്പറ്റി എഴുതിയ ജീവചരിത്രം ഇന്ന് രാജ്യത്തെ മിക്ക ഭാഷകളിലും മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അംബേദ്ക്കറോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായിരുന്ന അയിത്തം അദ്ദേഹത്തിന്റെ മരണശേഷവും തുടര്‍ന്നത് ചരിത്രം. 1990ല്‍ മാത്രമാണ് അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കി, അംബേദ്ക്കറെ എന്നും വിസ്മൃതിയുടെ ഏടുകളിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് ഭരണാധികാരികള്‍, പ്രത്യേകിച്ചും ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിന്മുറക്കാര്‍ തയ്യാറായത്. ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് ഇതായിരിക്കെ അംബേദ്ക്കറെ കോണ്‍ഗ്രസിന്റെ സ്വന്തമായി ചിത്രീകരിക്കാനാണ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ശ്രമിച്ചത്. ഭരണഘടനാ സമിതിയുടെ അധ്യക്ഷനായി അംബേദ്ക്കറെ നിയമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അംബേദ്ക്കറോട് കോണ്‍ഗ്രസിനുണ്ടായിരുന്ന പ്രത്യേക മമതയെ സൂചിപ്പിക്കുന്നതാണെന്ന് സോണിയാഗാന്ധി പറഞ്ഞുവെയ്‌ക്കുമ്പോള്‍ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ അംബേദ്ക്കറെ കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ച് പരാജയപ്പെടുത്തിയ പഴയകാല ചരിത്രം ബിജെപി അംഗങ്ങള്‍ ഭരണപക്ഷ ബഞ്ചിലിരുന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഭരണഘടനാദിന ചര്‍ച്ചയില്‍ ആദ്യദിനത്തെ അവസാന പ്രാസംഗികനായ കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെലോട്ട് കോണ്‍ഗ്രസ് അംബേദ്ക്കറോട് ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പ്രസംഗിച്ചത് പ്രതിപക്ഷത്തിന്റെ നാവടപ്പിച്ചു.
ഭരണഘടനാ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് രാജ്‌നാഥ്‌സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. ”ഭരണഘടന തയ്യാറാക്കുമ്പോള്‍ സമഭാവന, മതനിരപേക്ഷത തുടങ്ങിയ വാക്കുകള്‍ ആമുഖത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അംബേദ്ക്കര്‍ ആലോചിച്ചിരുന്നില്ല. കാരണം ഇവയൊക്കെ ഭാരത സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമാണെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സെക്യുലറിസം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം ധര്‍മ്മ നിരപേക്ഷത(മതനിരപേക്ഷത) എന്നല്ല, പന്ഥ് നിരപേക്ഷത(മാര്‍ഗ്ഗം-വിശ്വാസ നിരപേക്ഷത) എന്നാണ്. മതനിരപേക്ഷത എന്ന വാക്ക് രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. മതനിരപേക്ഷതയെന്ന വാക്കിന്റെ അനിയന്ത്രിതമായ ഉപയോഗം സമൂഹത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.” യാഥാര്‍ത്ഥ്യം വിശദീകരിച്ച് രാജ്‌നാഥ്‌സിങ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. സോഷ്യലിസം, സെക്യുലറിസം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തിലേക്ക് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയാണ് തിരുകി കയറ്റുന്നത്.
ഭരണഘടനയെയും ജനാധിപത്യത്തെയും എക്കാലത്തും സംരക്ഷിച്ചത് കോണ്‍ഗ്രസാണെന്ന സോണിയാ ഗാന്ധിയുടെ വാക്കുകള്‍ ഖണ്ഡിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓര്‍മ്മകള്‍ പാര്‍ലമെന്റിന്റെയും രാജ്യത്തെ ജനങ്ങളുടെയും മുമ്പിലേക്ക് ഭരണഘടനാ ദിവസ് രണ്ടാംദിന ചര്‍ച്ചയില്‍ ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ഒരിക്കല്‍കൂടി കൊണ്ടുവന്നു. അസഹിഷ്ണുതയെപ്പറ്റി വാതോരാതെ സംസാരിക്കുന്നവര്‍ അന്ന് രാജ്യത്തെ ഹിറ്റ്‌ലറുടെ ജര്‍മനിയേക്കാള്‍ ഭീകരമാക്കിത്തീര്‍ത്തെന്ന് ജെറ്റ്‌ലി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ത്തവര്‍ഇന്ന് അസഹിഷ്ണുതയെന്ന പ്രചാരണം നടത്തുകയാണെന്നും ജെറ്റ്‌ലി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
അംബേദ്ക്കറുടെ ജന്മസ്ഥലത്ത് ഉചിതമായ സ്മാരക നിര്‍മ്മാണം അടക്കം ബാബാസാഹേബ് അംബേദ്ക്കര്‍ രാജ്യത്തിന് ആരായിരുന്നു എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ 125-ാമത് ജന്മവാര്‍ഷികാഘോഷം കടന്നുപോകുന്നത്. രണ്ടുദിവസം നീണ്ടുനിന്ന ഭരണഘടനാ ദിവസ് ചര്‍ച്ചകളിലൂടെ അംബേദ്ക്കറുടെ സ്മരണകളെ വീണ്ടും രാജ്യത്ത് സജീവമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പരിശ്രമങ്ങളിലൂടെ മാത്രമേ തൊട്ടുകൂടായ്‌മയ്‌ക്കും അസമത്വങ്ങള്‍ക്കുമെതിരെ ഒരു പുരുഷായുസ്സ് ഉഴിഞ്ഞുവെച്ച അംബേദ്ക്കറുടെ ജീവിതലക്ഷ്യത്തെ ജനമനസ്സുകളില്‍ കുടിയിരുത്താനുമാകൂ.
















