കൊയിലാണ്ടി: കാശ്മീരിലെ രജൗറി ജില്ലയിലെ നൗഷേരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊയിലാണ്ടി ചേലിയ മുത്തുബസാറിൽ അടിയള്ളൂർ മീത്തൽ സുബിനേഷിന് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി. കാലത്ത് പത്ത് മണിയോടെ പൂർണ്ണ സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കോരപ്പുഴ പാലത്തിനരികെ നിന്നും ആരംഭിച്ച സുബിനേഷിന്റെ ഭൗതികദേഹം വഹിച്ച വിലാപയാത്രയ്ക്ക് വഴിനീളെ പുഷ്പാർച്ചന നടന്നു. എൻസിസി, ജെആർസി കേഡറ്റുകൾ മൃതദേഹത്തെ അനുഗമിച്ചു. കഴിഞ്ഞ ദിവസം ന്യൂദൽഹിയിൽ നിന്നും വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിൽ എത്തിച്ച ഭൗതിക ശരീരം കണ്ണൂർ ഡിഎസ്സി അംഗങ്ങൾ ഏറ്റുവാങ്ങി റോഡ് മാർഗ്ഗം പുലർച്ചെ ആറിന് കോഴിക്കോട് എത്തിച്ചു. തുടർന്ന് ജനപ്രതിനിധികളും ബന്ധുക്കളും രാഷ്ട്രീയ പാർട്ടി നേതാക്കളും മൃതദേഹം ഏറ്റുവാങ്ങി. കോരപ്പുഴ പാലത്തിന് സമീപം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജന്മദേശമായ ചെങ്ങോട്ടുകാവിലെ ചേലിയ വീട്ടിലെത്തിക്കുകയായിരുന്നു.
രാജ്യത്തിന്റെ മാനം കാത്ത സൈനികന് കരസേനാ മേധാവിയുടെ പേരിലും പുഷ്പചക്രം അർപ്പിച്ചു. നൂറ് കണക്കിന് സംഘടനകളും വ്യക്തികളും ആദരാഞ്ജലിയർപ്പിച്ചു. ജില്ലാ കലക്ടർ എൻ.പ്രശാന്ത്, ബിജെപി സംസ്ഥാന കമ്മറ്റിക്കു വേണ്ടി വി.വി.രാജൻ, ജില്ലാ കമ്മറ്റിക്കു വേണ്ടി ടി കെ.പത്മനാഭൻ, എ .പി രാമചന്ദ്രൻ ,വായനാരി വിനോദ് ,എം.പി.രാമദാസ്, ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയ്ക്ക് വേണ്ടി ശശി കമ്മട്ടേരി എന്നിവർ പുഷ്പചക്രം അർപ്പിച്ചു. വീട്ടുപരിസരത്ത് ചേർന്ന അനുശോചനയോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ഉണ്ണികൃഷ്ണൻ, സി.വി.ബാലകൃഷ്ണൻ, പി.കെ.കെ.ബാവ, കന്മന ശ്രീധരൻ മാസ്റ്റർ, സുജലകമാരി എന്നിവർ സംസാരിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തുടങ്ങി നിരവധി പേർ സുബിനേഷിന്റെ വീട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: