കാസര്‍കോട്: സമത്വ മുന്നേറ്റയാത്ര ഒരു സമുദായത്തോടുമുള്ള വെല്ലുവിളിയല്ലെന്നും ആരെയും തോല്പ്പിക്കാനുളളതല്ലെന്നും ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ഹിന്ദുവിന്റെ അവകാശത്തിനുവേണ്ടിയുള്ളതാണെന്നും എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമത്വ മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം നല്‍കുന്നതാണ് ഞങ്ങളുടെ ശൈലി.
സംഘടിക്കാനുള്ള അവകാശങ്ങള്‍ പോലും നിഷേധിച്ച് ഇടതുപക്ഷ സംഘടനകള്‍ സമത്വമുന്നേറ്റ യാത്രയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സിപിഎമ്മിനോട് സഹതാപമുണ്ട്. സമത്വമുന്നേറ്റയാത്ര നടത്താന്‍ തീരുമാനമെടുത്തപ്പോള്‍ മുതല്‍ ഇതിനെ തകര്‍ക്കാന്‍ പല ആരോപണങ്ങളുമായി ഇടത് വലത് മുന്നണികള്‍ രംഗത്ത് വന്നു. ഇതിന്റെ പിന്നിലെ ശക്തി തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ട് അവരത് തിരിച്ചറിയും. 51 വെട്ട് വെട്ടുന്നത് നമ്മുടെ സംസ്കാരമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മതപരിവര്‍ത്തനവും സന്താന നിയന്ത്രണവുമെല്ലാം വന്നപ്പോള്‍ ഹിന്ദു സമൂഹം കീഴോട്ടു പോയി. രാഷ്ട്രീയക്കാര്‍ ഹിന്ദുക്കളെ ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെ പടുകുഴികളിലേക്ക് തള്ളിയിട്ടു. മൂന്നുലക്ഷത്തിലധികം സര്‍ക്കാര്‍ സ്ഥലങ്ങള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും പലരുടെയും കൈവശമുണ്ട്. അത് തിരിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹൈന്ദവ സമൂഹത്തെ കണ്ണുനീര് കുടിപ്പിച്ചതല്ലാതെ അവരുടെ കണ്ണുനീര് തുടയ്ക്കാന്‍ ഇടത് വലത് രാഷ്ട്രീയക്കാര്‍ എന്ത് ചെയ്തു. യാഥാര്‍ത്ഥ്യത്തോടുള്ള വെല്ലുവിളിയാണ് അവര്‍ ചെയത് കൊണ്ടിരിക്കുന്നത്.
ഭൂരിപക്ഷ സമുദായത്തെ ന്യൂനപക്ഷ സമുദായം ഭരിക്കുന്നു. ഇന്ന് ജനാധിപത്യമല്ല മൃഗാധിപത്യമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഇടുക്കിയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സഭ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഉണ്ടാക്കി പ്രത്യേകമായി മത്സരിച്ചു. കാന്തപുരം രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത് വന്നപ്പോഴും ആര്‍ക്കും തര്‍ക്കമില്ല.
പക്ഷെ ഹൈന്ദവ സംഘടനകള്‍ ഒന്നിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പറയുമ്പോള്‍ എന്തിന് എല്ലാവരും എതിര്‍ക്കുന്നു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത്തരം ഒരുയാത്ര സംഘടിപ്പിക്കുന്നതിലേക്ക് ഞങ്ങളെ എത്തിച്ചത്. ഇടതുപക്ഷം കുരങ്ങന്റെ ശൈലിയാണ് സ്വീകരിക്കുന്നത്. ചുമ്മാ ഇരിക്കണ്ടായെന്ന് കരുതി കൂടെ വിഎം.സുധീരനും, ഉമ്മന്‍ചാണ്ടിയും ഇറങ്ങി.
മുഖ്യധാരാ രാഷ്ട്രീയത്തില്‍ നമുക്കും പങ്കാളിത്തം വേണം. പള്ളിയെ തള്ളിപ്പറഞ്ഞാല്‍ കേരള കോണ്‍ഗ്രസ്സിനെ സ്വീകരിക്കുമെന്ന് പറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ന് അരമനകളില്‍ പോയി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബിഷപ്പുമാരുടെ കാലുകള്‍ പിടിക്കുന്നു.
ഇന്ന് ഇല്ലായ്മയുടെ ആള്‍രൂപമായി ഹൈന്ദവ സമൂഹം മാറിയിരിക്കുന്നു. ഇന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ കൈയടക്കി ഭരിക്കുകയാണ് ഇത് മാറിയേ തീരു.
സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് എത്തിച്ചേരുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം കാക്കിനിക്കറും വെള്ള ഷര്ട്ടുമാകുമെന്ന് പറഞ്ഞ് തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇടതുപക്ഷം. ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായത്തിന്റെ ഐക്യവും നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുമായി നടത്തുന്ന യാത്രയെ തകര്‍ക്കാനാവില്ല.
മുഖ്യമന്ത്രിയായി ഭരിച്ച് വി.എസ് അച്യുതാനന്ദന് എന്തുകൊണ്ട് ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയില്ല. സമത്വമുന്നേറ്റ യാത്രയിലൂടെ ഹിന്ദു ഐക്യം രൂപപ്പെടുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് ആരോപണങ്ങളുമായി രംഗത്തുവന്നത്. അത് ജനങ്ങള്‍ തിരിച്ചറിയും. സമുദായം തിരിച്ചറിവിന്റെ പാതയിലാണെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ അറിയുന്നില്ല.
55 ശതമാനം വരുന്ന ഹൈന്ദവ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ നിയമസഭയില്‍ ഒരു എംഎല്‍എ പോലുമില്ല-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിനെ പീതാംമ്പരമണിയിച്ച് സമത്വ മുന്നേറ്റ യാത്ര അനന്തപുരിയിലേക്ക് ഇന്നലെ വൈകുന്നേരത്തോടെ പ്രയാണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: