കൊച്ചി: ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് സര്‍ക്കാരിനേയും അടിയറവു പറയിക്കാന്‍ പ്രതിപക്ഷത്തിന്റെ പക്കലുള്ള അവസാന അടവാണ് എംഎല്‍എമാരുടെ കൂട്ടരാജി. എന്നാല്‍ കൂട്ടരാജി വേണോ പ്രതിപക്ഷ നേതാവിന്റെ രാജിവേണോ, രാജിയ്ക്കു പകരം സമരങ്ങള്‍ പോരേ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത. ബഹുജന പ്രക്ഷോഭങ്ങളാണ് ഇത്തരം രാജിസമരത്തേക്കാള് നല്ലതെന്ന് ഒരു കൂട്ടര് അഭിപ്രായപ്പെടുന്നു. അഴിമതിക്കെതിരേയുള്ള ആത്മാര്‍ത്ഥമായ പ്രതിരോധമാണെങ്കില്‍ രാജിയാണ് വേണ്ടതെന്നും അതിനു പറ്റിയ സമയം ഇതാണെന്നും ഒരു വിഭാഗം വാദിക്കുന്നു.
മുന്നണി എംഎല്‍എമാര്‍ കൂട്ടരാജിവെക്കണമെന്ന് മറ്റൊരു കൂട്ടര് പറയുന്നു. പക്ഷേ തീരുമാനമെടുക്കാനാവാതെ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. എംഎല്‍എമാരുടെ യോഗം വിളിച്ച് പാര്‍ട്ടി വിവിധ തലത്തില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തുവരികയാണ്.
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷമാകെ മാറ്റിമറിയ്ക്കാന്പോന്ന തന്ത്രമാണ് പ്രതിപക്ഷ എംഎല്‍എമാരുടെ കൂട്ടരാജി. അതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകും. നിയമസഭാ തെരഞ്ഞെടുപ്പു നേരത്തേ നടത്താന്‍ പോലും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അത് യുഡിഎഫിനെതിരേയുള്ള ജനവികാരമാകുകയും ചെയ്യും. എന്നാല്‍, ഈ അനുകൂല സാഹചര്യങ്ങള്‍ നേട്ടമാക്കുന്നതില്‍ സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്ന നിലപാടാണ്.
അഴിമതിയില്‍ കുടുങ്ങിയ മന്ത്രി കെ.എം. മാണി ഉടന്‍ രാജിവെച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റു പടിക്കല്‍ സത്യഗ്രഹമിരിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് എംഎല്‍എമാരില്‍ ചിലര്‍ക്കിടയിലും സിപിഎം നേതക്കളില്‍ ചിലരിലും കൂട്ടരാജിയെന്ന ആശയം ഉയര്‍ത്തിയത്. അതവര് മുതിര്‍ന്ന നേതാക്കളില്‍ ചിലരോട് പങ്കുവെക്കുകയും ചെയ്തു. പക്ഷേ, പ്രതിപക്ഷ നേതാവ് ആദ്യം രാജിവെക്കട്ടെ എന്ന പ്രതികരണമാണ് ഒരുവിഭാഗം നേതാക്കളില്‍നിന്നുണ്ടായത്. സമരം വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല, ഉമ്മന്‍ ചാണ്ടി അധികാരം വിട്ടില്ലെങ്കിലും പ്രശ്നമില്ല, അച്യുതാനന്ദന് നേതൃത്വത്തില്‍നിന്ന് ഒഴിഞ്ഞു കിട്ടിയാല്‍ മതി എന്ന മനോഭാവമായിരുന്നു അവരുടേത്. പിണറായി പക്ഷത്തിന്റെ ഈ നിലപാടിനെ വിഎസ് അനുകൂലികളായ എംഎല്‍എമാര്‍ എതിര്‍ക്കുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റുകിട്ടിയേക്കില്ലെന്ന് സംശയിക്കുന്ന ഒരു വിഭാഗം എംഎല്‍എമാരും കൂട്ടരാജി എന്ന ആശയത്തിനെതിരാണ്. പ്രതിപക്ഷ മുന്നണി മുഴുവന്‍, രാജി എന്ന ആശയത്തോട് യോജിക്കുമോ എന്നും ആ നിലപാടിനു പിന്തുണയെന്ന നിലയില്‍ സംശയമായി അവര്‍ ഉയര്‍ത്തുന്നു. സിപിഎം നേതാക്കളാകട്ടെ ഈ ആവശ്യം ഇടതു മുന്നണി നേതാക്കളോട് ഇതുവരെ പങ്കുവെച്ചിട്ടുമില്ല.
അഴിമതിക്കെതിരേയുള്ള എല്‍ഡിഎഫ് നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ഏറ്റവും ശക്തമായ സമരമുറയായിരിക്കും പ്രതിപക്ഷത്തിന്റെ കൂട്ടരാജി. നിയമസഭാ കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്നതിനാല് എംഎല്‍എമാര്‍ക്ക് രാജികൊണ്ട് ആനുകൂല്യ നഷ്ടങ്ങളൊന്നും കാര്യമായി ഉണ്ടാകാനും പോകുന്നില്ല. യുഡിഎഫ് കക്ഷികള്‍ കൂറുമാറി സര്‍ക്കാര്‍ സ്വയം വീഴാനുള്ള സാധ്യതകളുമില്ല. പിന്നെ എന്തുകൊണ്ട് ഈ സുവര്‍ണ്ണാവസരം പാഴാക്കുന്നുവെന്ന് സിപിഎം നേതാക്കളില്‍ ചിലര്‍തന്നെ ചോദിക്കുന്നുമുണ്ട്.
പക്ഷേ, യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പു സമരങ്ങളുടെ തുടര്ച്ചയാണിവിടെയും തടസം. യുഡിഎഫിന്റെ അഴിമതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന എല്ലാ കേസിലും എല്‍ഡിഎഫ് മുന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കോ, പാര്‍ട്ടി നേതാക്കള്‍ക്കോ പങ്കുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതി വിഷയമാക്കിയുള്ള രാജി ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, സര്‍ക്കാരും പ്രതിപക്ഷവും ബിജെപിയേയും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മൂന്നാം മുന്നണിയേയും നേരിടുന്നതിനുള്ള സംയുക്ത പരിശ്രമത്തിലാണ്. ഇപ്പോള്‍ സര്‍ക്കാര്‍ വീഴുന്നതോ, തെരഞ്ഞെടുപ്പു നേരിടുന്നതോ ബിജെപിക്ക് നേട്ടമാകുമെന്നാണ് അവരുടെ ഭയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: