കൊച്ചി: എറണാകുളം ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള കെഎസ്യു നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം വോട്ട് മറിച്ച് പരാജയപ്പെടുത്തിയെന്ന് കെഎസ്യു ജില്ലാ കമ്മറ്റി പ്രമേയം. യുവാക്കള്‍ക്ക് സീറ്റ് കൊടുക്കണമെന്ന നിര്‍ദേശം പാലിച്ചുവെന്നു വരുത്തിയ ശേഷം റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പരാജയപ്പെടുത്തുന്ന തന്ത്രമാണ് നേതാക്കള്‍ സ്വീകരിച്ചതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
വൈപ്പിനില്‍ ടിറ്റോ ആന്റണിക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കെപിസിസിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്ന നേതാവാണ്. കെഎസ്യുക്കാര് വല്ല കോളജ് യൂണിയനിലേക്കും പോയി മത്സരിക്കെടാ എന്ന് ഈ നേതാവ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ പരസ്യമായി പറഞ്ഞെന്നും പ്രമേയത്തില്‍ പറയുന്നു.
ഞാറയ്ക്കല്‍ ഡിവിഷനില്‍ ജില്ലാ പ്രസിഡണ്ട് ടിറ്റോ, കളമശേരി നഗരസഭയില്‍ എ.കെ.നിഷാദ്, വാഴക്കുളത്ത് കെ.എച്ച് ഹാരിസ്, കാലടിയില്‍ അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് അനു ലോനച്ചന്, മഞ്ഞപ്രയില്‍ ജിന്റോ ജോണ്‍ എന്നിവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍പ്പിച്ചത്. ഇത്തരത്തിലുള്ള നേതാക്കള്‍ എത്ര ഉന്നതരായാലും ചെവിക്ക് പിടിച്ച് പുറത്താക്കണം. റിബലുകളെ നിര്‍ത്തി പരാജയപ്പെടുത്തി യുവ ശക്തിയെ വന്ധ്യംകരിക്കാനാണ് ഇത്തരം നേതാക്കള്‍ ശ്രമിക്കുന്നത്. കെപിസിസി നടപടിയെടുത്തില്ലെങ്കില്‍ ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
ടിറ്റോ ആന്റണിയെ കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ വോട്ട് മറിച്ച് തോല്‍പ്പിച്ചുവെന്നാണ് കെഎസ്യുവിന്റെ പരാതി. ഇന്നലെ ടിറ്റോ ഫേസ്ബുക്കില്‍ ‘ഞാന്‍ തോറ്റു അജയ് തറയില്‍ ജയിച്ചു’ എന്ന് പോസ്റ്റിട്ടിരുന്നു. കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കെ അജയ് തറയിലിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിലെ പ്രതിഷേധവും പ്രമേയത്തിലുണ്ട്. കെഎസ്യു നേതാക്കളുടെ പരാജയത്തിന് കാരണക്കാരായ നേതാക്കള്‍ക്ക് വെള്ളിത്താലത്തില്‍ സ്ഥാനമാനങ്ങള്‍ സമ്മാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമേയം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: