കോട്ടയം:മന്ത്രിസ്ഥാനം രാജിവച്ചശേഷം ആദ്യമായി പാലായിലെത്തുന്ന കെ.എം. മാണിക്ക് വിലുപലമായ സ്വീകരണം നല്‍കുന്നതിനുള്ള ശ്രമത്തിലാണ് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം. മാണിയുടെ രാജിേയാടെ പാര്‍ട്ടിയിലുടലെടുത്ത സംഭവവികാസങ്ങള്‍ പിളര്‍പ്പിന്റെ സൂചനകളാണ് നല്‍കുന്നത്. പി.ജെ. ജോസഫിനെകൂടി രാജിവയ്പിക്കാന്‍ മാണിയുടെ വിശ്വസ്തര്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ രാജിവയ്ക്കാന്‍ ജോസഫ് തയ്യറായില്ല. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് രാജിവയ്ക്കുകയും ചെയ്തു. സ്ഥാനമല്ല പാര്‍ട്ടിയാണ് വലുത് അതുകൊണ്ടാണ് താന്‍ രാജിവച്ചതെന്ന ഉണ്ണിയാടന്റെ പ്രസ്താവന ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചു. ഉണ്ണിയാടന്റെ പ്രസ്തവനക്കെതിരെ മുന്‍ എംപിയും ജോസഫിന്റെ വിശ്വസ്തനുമായ ഫ്രാന്‍സിസ് ജോര്‍ജ്ജ് പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. യൂത്ത് ഫ്രണ്ട് പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ പ്രശ്നങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലായി. ഇതോടെ മാണി ഇടപ്പെട്ട് ജോസഫിന്റെ രാജിയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അസ്വാരസ്യങ്ങള്‍ പുറത്ത് പ്രകടിപ്പിക്കരുതെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതോടെയാണ് തത്ക്കാലം പ്രശ്നങ്ങള്‍ കെട്ടടങ്ങിയത്.
എന്നാല്‍ ജോസഫുമായി ബന്ധപ്പെട്ടവര്‍ പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ്. കോട്ടയത്തെ പഴയ സംസ്ഥാനകമ്മറ്റി ഓഫീസും പരിസരവും വൃത്തിയാക്കി തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പില്‍നിന്ന് പിരിഞ്ഞ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എല്‍ഡിഎഫില്‍ ചേരാന്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലുള്ളവര്‍ ജോസഫില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: