ഹിമവത്ഗിരിയുടെ താഴ്‌വരയിലുള്ള വനത്തില്‍ എത്തിച്ചേര്‍ന്ന രാവണന്‍ അവിടെ ഒരാശ്രമത്തില്‍ താപസവൃത്തിയില്‍ കഴിയുന്ന അത്യുത്തമയായ ഒരു കന്യകയെ കാണാനിടയായി. രാവണന്‍ ആ മഹതിയെ സമീപിച്ച് ചോദിച്ചു. സ്ത്രീവര്‍ഗ്ഗങ്ങള്‍ക്കു മുഴുവന്‍ ആദരണീയയായ സര്‍വാംഗമനോഹരിയായ ഭവതി ആരാണ് ഉര്‍വശിയോ, തിലോത്തമയോ, അഥവാ ശര്‍വാണിയോ ലക്ഷ്മിയോ? സര്‍വ്വ ഭോഗങ്ങളും വെടിഞ്ഞ് സമ്പൂര്‍ണ്ണ യൗവനത്തേയും പാഴിലാക്കി, സര്‍വ്വേന്ദ്രിയങ്ങളുമടക്കി താപസിയായിക്കഴിയുന്ന ഭവതിയുടെ ആഗ്രഹം എന്താണ്. ഭവതിയുടെ മാതാപിതാക്കള്‍ ആരാണ്. എല്ലാം വിശദമായി പറഞ്ഞാലും.
രാവണന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു. ബൃഹസ്പതി നന്ദനനും വേദവിശാരദനും പണ്ഡിതനുമായ കുശദ്ധ്വജ മഹര്‍ഷിയുടെ മകളായ വേദവതിയാണ് ഞാന്‍. എന്നെ വിവാഹം കഴിക്കാനായി പലരും എത്തിയെങ്കിലും സാക്ഷാല്‍ ശ്രീനാരായണനല്ലാതെ മറ്റാര്‍ക്കും എന്നെ വിവാഹം ചെയ്തുകൊടുക്കുന്നതല്ലെന്ന് പറഞ്ഞ് അച്ഛന്‍ എല്ലാവരേയും തിരിച്ചയച്ചു. അതില്‍ ക്രുദ്ധനായ ഒരു രാക്ഷസന്‍ എന്റെ പിതാവിനെ വധിച്ചുകളഞ്ഞു. അന്നുമുതല്‍ ഞാന്‍ ശ്രീഹരിയെ ഭര്‍ത്താവായി ലഭിക്കുന്നതിന്നു വേണ്ടി തപസ്സനുഷ്ഠിക്കുകയാണ്. ഭവാനും അങ്ങയുടെ അത്യുഗ്രമായ തപസ്സിലൂടെ ശ്രേഷ്ഠത കൈവരിച്ചെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അങ്ങ് ഗമിച്ചാലും അങ്ങേക്ക് മംഗളം ഭവിക്കട്ടെ.
തപസ്വിനിയുടെ വാക്കുകള്‍ ശ്രവിച്ച രാവണന്‍ അവളെ സമീപിച്ചുകൊണ്ട് പറഞ്ഞു. ഇല്ല സുന്ദരി ഇല്ല നിനക്ക് യാതൊരു സൗജന്യവും ഞാന്‍ അനുവദിക്കുകയില്ല. മാത്രമല്ല എന്റെ ഒരു കയ്യിനോളമില്ല വിഷ്ണുവിന് ബലവും ശൗര്യവും. അതുകൊണ്ട് നീ വിഷ്ണുവിനെ ഓര്‍ത്തുള്ള തപസ്സ് മതിയാക്കു. നിന്റെ യൗവനം നീ വെറുതെ പാഴാക്കരുത്. ഇതിനുത്തരമായി വേദവതി പറഞ്ഞു. ഇത്തരം യോഗ്യമല്ലാത്ത വാക്കുകള്‍ നീ എന്നോടൊരിക്കലും പറയരുത്. ഇതുകേട്ട രാവണന്‍ അവളുടെ തലമുടി ചുറ്റിപ്പിടിച്ചു. കോപത്തോടുകൂടി വേദവതി രാവണനോട് പറഞ്ഞു നീ ഇപ്പോള്‍ എന്നെ തൊട്ടതിന്നു പകരമായി ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല. കാരണം അങ്ങിനെ ചെയ്താല്‍ അത് എന്റെ തപസ്സിന് ഹാനികരമാണ്.
ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ഈ ദേഹമുപേക്ഷിച്ചുകൊണ്ട് ഒരു ഭൂപന്റെ മകളായി അയോനിജയായി പിറന്ന് വീണ്ടും വരുന്നതാണ്. അന്ന് നിന്റെ മരണവും സുനിശ്ചിതമാണ്. എന്നെക്കൊണ്ട് നിനക്ക് യാതൊരു അനുഭവവും ലഭിക്കാതെത്തന്നെ നിന്റെ കുലനാശവും സംഭവിക്കുന്നതാണ് എന്ന് രാവണനെ ശപിച്ചുകൊണ്ട് യോഗാഗ്നിയില്‍ വേദവതി തന്റെ ശരീരം ദഹിപ്പിച്ചു. ആ വേദവതിയാണ് ഇന്ന് സീതയായി ജനിച്ചിട്ടുള്ളത്. രാവണനാശത്തിനായി ജനിച്ച ഭവാന്‍ ശ്രീമന്നാരായണനുമാണ്.
രാവണന്‍ അവിടേനിന്ന് പുഷ്‌കത്തില്‍ പുറപ്പെട്ട് മരുത്വന്‍ എന്ന രാജാവിന്റെ യാഗശാലയില്‍ എത്തിച്ചേര്‍ന്നു. രാവണനെ കണ്ട ദേവകള്‍ വേഷപ്രച്ഛന്നന്മാരായി മറഞ്ഞും ഇന്ദ്രന്‍ മയിലായും, അന്തകന്‍ കാക്കയായും വരുണന്‍ ഹംസമായും, വൈശ്രവണന്‍ ഓന്തായും, ഒട്ടും അനങ്ങാതെ മരുത്തനും ഇരുന്നു. മരുത്തനെ നോക്കിക്കൊണ്ട് രാവണന്‍ പറഞ്ഞു. ഒന്നുകില്‍ എന്നോട് യുദ്ധം ചെയ്യുക. അല്ലെങ്കില്‍ എന്റെ പാദങ്ങളില്‍ നമസ്‌കരിക്കുക. രാവണവാക്കുകള്‍ കേട്ട് മന്നവനായ മരുത്തന്‍ പറഞ്ഞു.
എന്തു ചപല വാക്കുകളാണ് നീ പറയുന്നത്? നീ മരണം കാംക്ഷിച്ച് ഇവിടെ വന്നതാണോ? നീ ആരാണ്? എന്തിനാണ് വന്നത്?
രാവണന്‍ പറഞ്ഞു. എന്നെ ഭയപ്പെടാതെ ഭൂമിയില്‍ ഒരു രാജാക്കന്മാരും സംസാരിച്ചിട്ടില്ല. വൈശ്രവണാനുജനും പൗലസ്ത്യ നന്ദനനുമായ രാക്ഷസരാജാവ് രാവണനാണ് ഞാന്‍. ഘോരമായ യുദ്ധം ചെയ്ത് ജ്യേഷ്ഠനെ തോല്പിച്ച് പുഷ്പകവിമാനം അദ്ദേഹത്തില്‍ നിന്നു പിടിച്ചുവാങ്ങിയവനാണ് ഞാന്‍.
രാവണന്‍ പറഞ്ഞതുകേട്ട് ചിരിച്ചുകൊണ്ട് മരുത്തന്‍ മറുപടി പറഞ്ഞു. കൊള്ളാം മിടുക്കന്‍. ഭവാന്‍ വലിയ ധര്‍മ്മിഷ്ഠന്‍ തന്നെ. പിതാവിനുതുല്യനായ ജ്യേഷ്ഠ ഭ്രാതാവിനെ യുദ്ധത്തില്‍ തോല്പിച്ച നീ നിര്‍മ്മലന്‍ തന്നെ. നിന്നെപ്പോലെയുള്ളവരെ വധിച്ച് ശിഷ്ഠരെ രക്ഷിക്കുകയെന്നത് ധര്‍മ്മമാണ്. എന്നുപറഞ്ഞ് ആയുധം എടുക്കാനായി പുറപ്പെട്ട രാജാവിനെ തടഞ്ഞുകൊണ്ട് ബ്രഹസ്പതിയുടെ സഹോദരന്‍ സംവര്‍ത്തന്‍ പറഞ്ഞു.
മന്നവ യാഗദീക്ഷ കൈക്കൊണ്ടശേഷം മറ്റൊരു കാര്യത്തിലും ആകാംക്ഷ പാടില്ല. അങ്ങിനെ സംഭവിച്ചാല്‍ അത് യാഗവിഘ്‌നമാണ്. മാത്രമല്ല യുദ്ധത്തിന്റെ ജയപരാജയങ്ങളെപ്പറ്റി മുന്‍കൂട്ടി പറയാന്‍ കഴിയാവുന്നതല്ല. യാഗം കഴിയാതെ ഒന്നിനും പുറപ്പെടാന്‍ പാടില്ലാത്തതാണ്. ആചാര്യ ശാസനം. മരുത്തന്‍ അപ്പാടെ അനുസരിച്ചു. ഇതു കണ്ട രാവണന്‍ വിജയാഹ്ലാദത്തോടെ സേനകളോടൊപ്പം തിരിച്ചുപോയി. രാവണന്‍ പോയതറിഞ്ഞ് ദേവകള്‍ വീണ്ടും യജ്ഞശാലയില്‍ പ്രവേശിച്ചു. യാഗസമാപ്തിക്കുശേഷം എല്ലാവര്‍ക്കും ദക്ഷിണ നല്‍കി. മരുത്തനും ഉല്ലാസവാനായിത്തീര്‍ന്നു.
ഒന്നുകില്‍ യുദ്ധത്തിനു തയ്യാറാകുക അല്ലെങ്കില്‍ എന്റെ കാലടികളില്‍ ശരണംപ്രാപിക്കുക എന്ന ഓരോ രാജാക്കന്മാരെയായി രാവണന്‍ വെല്ലുവിളിച്ചുകൊണ്ട് സമീപിച്ചു. ഗാഥി, സുരഥന്‍, പുരൂരവാസ്, ദുഷന്തന്‍ തുടങ്ങിയ രാജാക്കന്മാര്‍ രാവണനു ലഭിച്ച ബ്രഹ്മവരദാനത്തിന്റെ മഹിമയോര്‍ത്ത് രാവണന്റെ വെല്ലുവിളികളില്‍ നിന്നും നിര്‍ലജ്ജരായി പിന്‍വാങ്ങി. അങ്ങിനെ രാവണന്‍ ഒരിക്കല്‍ അയോദ്ധ്യാധിപനായിരുന്ന അരണ്യനേയും വെല്ലുവിളിച്ചെത്തി.
അയോദ്ധ്യാധിപന്‍ വെല്ലുവിളി ഏറ്റെടുക്കുകയും രാവണനോട് യുദ്ധത്തിന്നിറങ്ങിപ്പുറപ്പെടുകയും ചെയ്തു. രാവണന്‍ ചതുരംഗസേനയെ ഉന്മൂലനാശംവരുത്തി. ഇതുകണ്ട അരണ്യന്‍ രാവണനെ നേരിട്ടെതിര്‍ത്തു. രണ്ടുപേരും വിവിധതരം അസ്ത്രങ്ങള്‍ പ്രയോഗിച്ചു. ഒടുവില്‍ രാവണന്‍ ഗദകൊണ്ട് രാജാവിനെ പ്രഹരിച്ചു. ഗദാതാഢനമേറ്റ് തളര്‍ന്നവശനായ രാജാവ് രാവണനെ ശപിച്ചു. ഒരുപക്ഷെ ഞാനിപ്പോള്‍ മരിച്ചേക്കാം. പക്ഷെ നിനക്കതുകൊണ്ട് വിജയം ലഭിക്കുന്നതല്ല. എന്റെ വംശത്തില്‍ ദശരഥന്റെ മകനായി രാമന്‍ എന്നൊരുവന്‍ ജനിക്കും. അവന്‍ നിന്റെ വംശത്തെ ഉന്മൂലനാശം ചെയ്യും. എന്നുച്ചരിച്ചുകൊണ്ട് അദ്ദേഹം സ്വര്‍ഗ്ഗം പൂകി.
അഗസ്ത്യവാക്കുകള്‍ കേട്ട രാമന്‍ ചോദിച്ചു. മഹാനുഭാവ, അക്കാലത്തുള്ള രാജാക്കന്മാര്‍ക്കാര്‍ക്കും രാവണനോടെതിരിടാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. അത് രാജാക്കന്മാര്‍ക്ക് ശക്തിയില്ലാത്തതുകൊണ്ടോ അഥവാ രാവണന് ശക്തി അധികമായി ഉള്ളതുകൊണ്ടോ?
















