മാര്‍ക്കണ്ഡമായിയുടെ വീട്ടില്‍ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചു മണിക്കു അമ്മ പൂന്തോട്ടത്തില്‍ ചുറ്റിനടന്ന് മടങ്ങുന്നുവെന്ന വിവരം മാര്‍ക്കണ്ഡമായി തന്റെ വേലക്കാരനോടും പാചകക്കാരനോടും പറഞ്ഞു.ശ്രദ്ധയോടെയിരുന്ന് മായിയെ കണ്ടാല്‍ തന്നെ വിളിക്കണമെന്നു അവരോട് ശട്ടം കെട്ടി.അവര്‍ ജാഗ്രതയോടെ കാവലിരുന്നു.രാവിലെ അഞ്ചു മണിക്കു വാതില്‍
ആരോ തുറക്കുന്നതുപോലെ അവര്‍ക്ക് തോന്നി.നോക്കിയപ്പോള്‍ വാതില്‍ താനെ തുറക്കുന്നതും അടയുന്നതും കണ്ടു.അവര്‍ പുറത്തേക്കോടി നാലുപുറവും നോക്കിയെങ്കിലും ആരേയും കണ്ടില്ല. നടന്നതെല്ലാം മാര്‍ക്കണ്ഡനെ ധരിപ്പിച്ചു.അടുത്ത രാത്രിയില്‍ വാതില്‍ താഴിട്ടു പൂട്ടി താക്കോല്‍ മാര്‍ക്കണ്ഡന്‍ സൂക്ഷിച്ചു.രാവിലെ വേലക്കാരനും പാചകക്കാരനും ഉറക്കെ നിലവിളിച്ചു.മാര്‍ക്കണ്ഡന്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ പൂട്ട് പൊട്ടിക്കിടക്കുന്നതായും വാതില്‍ മലര്‍ക്കെ തുറന്നു കിടക്കുന്നതായും കണ്ടു.ഉടന്‍ അദ്ദേഹം തോട്ടത്തിലേക്കോടി.അവിടെ മായി പൂവ് പറിക്കുന്നതും പെട്ടെന്ന് അപ്രത്യക്ഷയാകുന്നതും കണ്ടു.സന്തോഷാധിക്യത്തില്‍ മതിമറന്ന് അദ്ദേഹം നൃത്തം വയ്‌ക്കുകയും പാട്ടുപാടുകയുംചെയ്തു.
”ബാഗന്‍മേ ഫൂല്‍ ചുനാന്‍കോ
ജായറേ മേരീമയ്യാ”(കാലത്തു പൂന്തോപ്പില്‍ നിത്യം പോയേന്നമ്മ,പേലവാതൃക്കയ്യാല്‍ പൂ പറിക്കും)
അന്നു മുതല്‍ രാത്രി വാതിലടക്കരുതെന്നും അടക്കുകയാണെങ്കില്‍ പുലര്‍ച്ചെ നാലുമണിക്കുമുമ്പായി തുറന്നു വയ്‌ക്കണമെന്നും വേലക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.അയല്‍ക്കാരിയായ ഭക്തയുടെ വാക്കനുസരിച്ച് എല്ലാവരേയും വെള്ളിയാഴ്ചത്തെ പൂജയില്‍ ചേരാന്‍ അനുവദിക്കുകയും ചെയ്തു.അനേകം കുടുംബങ്ങള്‍ പൂജയില്‍ പങ്കെടുത്തു.അവരിലാര്‍ക്കുംതന്നെ പ്ലേഗ് ബാധയുണ്ടായില്ല.
ഏറ്റവും രസകരവും അത്ഭുതാവഹവുമായ സംഭവം ഇനി പറയുന്നതാണ്.മാര്യ മരിച്ചതുമൂലം തലക്ക് സുഖമില്ലാതായ വജ്രലാല്‍ എന്ന യുവാവിനെ മാര്‍ക്കണ്ഡമായി സാരോപദേശം കൊണ്ടും അനുഗ്രഹം കൊണ്ടും സാധാരണ നിലയിലാക്കി.ഗുരുശിഷ്യ ബന്ധത്തോടെ അദ്ദേഹവും അയാളും ഒരുമിച്ചു വസിച്ചു. ഒരു രാത്രി ആ ശിഷ്യന്‍ വിചിത്രമായ ഒരു കാര്യം പറഞ്ഞു.
”കാക്കാജി ! അമ്മ അല്‍പം മുമ്പ് ഒരു കാറില്‍ നമ്മുടെ പടിക്കല്‍കൂടി പോയി.അമ്മ എന്നോട് പറഞ്ഞതെന്താണന്നോ? .നീ കാക്കാജിയേയും കൂട്ടി ഗ്ലോബ് സിനിമയിലേക്കു വരണം.ഒട്ടും അമാന്തിക്കരുത്.സിനിമ കണ്ടാല്‍ ഒരു മതപ്രചാരകന്റെ പുണ്യം നശിക്കുമെന്ന് തന്റെ കാക്കാജി ധരിച്ചുവശായിരിക്കുന്നു.കുറച്ച് ആശ്വാസം അയാള്‍ക്കാവശ്യമാണ്.അതുകൊണ്ട് തീര്‍ച്ചയായും അയാളേയും കൊണ്ടു വരണം.ഉപേക്ഷ കാട്ടരുത്.”
ഇത് കേട്ടപ്പോള്‍ ശിഷ്യന്റെ തല വീണ്ടും തിരിഞ്ഞുപോയെന്നും താന്‍ ഇതുവരെ ചെയ്തതെല്ലാം വിഫലമായെന്നും കാക്കാജിക്കു തോന്നി.ശിഷ്യന്റെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്കു തിരിക്കാന്‍ ശ്രമിച്ചു .പറ്റിയില്ല.രണ്ടു പേരുംകൂടി സിനിമക്ക് പോകുകതന്നെ ചെയ്തു.’മായാമചേന്ദ്ര’ആയിരുന്നു സിനിമ.ശിഷ്യന്‍ അസ്വസ്ഥചിത്തനായിരുന്നു.അയ്യഞ്ചു മിനിട്ട് കൂടുമ്പോള്‍ അയാള്‍ ഹാള്‍ വിട്ട് പുറത്തുപോകുകയും മടങ്ങിവരികയും ചെയ്തുകൊണ്ടിരുന്നു.അവസാനം അയാള്‍”അമ്മ അതേ കാറില്‍തന്നെ വന്നിരിക്കുന്നു.” എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടു വന്നു.ഏതാനും മിനിട്ടുകള്‍ക്കു ശേഷം അയാള്‍ കൈ നീട്ടിക്കൊണ്ട് വിസ്മയത്തോടും വിജയീഭാവത്തിലും ഉറക്കെ പറഞ്ഞുഃ”അതാ നോക്കു! നോക്കു അവിടെ, ബാല്‍ക്കണിയില്‍ അതാ ഇരിക്കുന്നു അമ്മ” രത്‌നാലംകൃതമായ ഒരു കസേരയില്‍ അമ്മ ഏകാകിയായി ഇരിക്കുന്നതുകണ്ട് കാക്കാജി സ്തംഭിച്ചുപോയി.രണ്ടുപേരും കണ്ണിമയ്‌ക്കാതെ അമ്മയെത്തന്നെ നോക്കിക്കൊണ്ടിരുന്നു.പെട്ടെന്നു അമ്മ എഴുന്നേറ്റു.
”കാക്കാജി ! അമ്മ പോകയാണ്” എന്നു പറഞ്ഞ് ശിഷ്യന്‍ പുറത്തേക്കൊരോട്ടം.അദ്ദേഹം അയാളെ അനുഗമിച്ചു.അമ്മ കാറില്‍ കയറി അതിവേഗത്തില്‍ ഓടിച്ചുപോകുന്നതാണവര്‍ കണ്ടത്.
(തുടരും)
















