കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് എന്തുകൊണ്ട് തുടരന്വേഷണം സാധ്യമല്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ പുനരന്വേഷിച്ചൂടെയെന്നും കോടതി ചോദിച്ചു.സ്വാമിയുടെ മരണത്തെ കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
നീന്തല്‍ അറിയാവുന്ന സ്വാമി എങ്ങനെ മുങ്ങി മരിക്കുമെന്ന് കോടതി ചോദിച്ചു. കേസ് തുടരന്വേഷിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അതേസമയം, പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തുടരന്വേഷിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, സ്വാമി കൊല്ലപ്പെട്ടെതാണെന്ന ബിജു രമേശിന്റെ ആരോപണത്തിന് വിശ്വാസ്യത ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ തെളിവുകളോ മറ്റോ ഉണ്ടെങ്കില്‍ പൊലീസിനോട് സര്‍ക്കാരിനോ കൈമാറുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ തെളിവുണ്ടെങ്കില്‍ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. ഇതിനടോകം തന്നെ ആറ് എസ്.പിമാര്‍ സ്വാമിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഒരന്വേഷണത്തിലും ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയേറുമ്പോഴാണ് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാമിയുടെത് മുങ്ങിമരണം തന്നെയാണെന്നാണ് സഹായി സാബു നേരത്തെ പറഞ്ഞത്. എന്നാല്‍ സ്വാമിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബിജു രമേശും പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നത്.
പുതുതായി എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ തുടരന്വേഷണം നടത്താമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: