ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം ധാന്യങ്ങള്‍ പൂഴ്ത്തിവെച്ച കേന്ദ്രങ്ങളില്‍ രാജ്യവ്യാപക റെയ്ഡ്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡുകളില് 75,000 മെട്രിക് ടണ്‍ ധാന്യങ്ങള്‍ പിടിച്ചെടുത്തു. 6,077 റെയ്ഡുകളാണ് രണ്ടുദിവസങ്ങളിലായി നടന്നത്. കേന്ദ്രനടപടിയെ തുടര്‍ന്ന് രാജ്യത്ത് ധാന്യങ്ങളുടെ വില കുറഞ്ഞു തുടങ്ങി.
പരിപ്പിന്റെയും പയറിന്റെയും ഉള്‍പ്പെടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് രാജ്യവ്യാപക റെയ്ഡിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേരളമൊഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളും ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഢ്, ഒറീസ എന്നിവിടങ്ങളിലെല്ലാം വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡാണ് നടന്നത്. 74,846 മെട്രിക് ടണ്‍ ധാന്യങ്ങള്‍ പിടിച്ചെടുത്തതായി കേന്ദ്രഉപഭോക്തൃകാര്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.
ഉഴുന്നു പരിപ്പ്, കടല, പരിപ്പ് മറ്റു ധാന്യങ്ങള്‍ എന്നിവ പൂഴിത്തിവെയ്ക്കുന്നത് തടയാനായിരുന്നു അവശ്യവസ്തു നിയമ പ്രകാരമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓപ്പറേഷന്. മില്ലുകളോടും മൊത്ത-ചില്ലറ വില്‍പ്പനക്കാരോടും ധാന്യങ്ങള്‍ മിതമായ നിരക്കില്‍ വില്‍ക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്കി. പൊതുവിതരണ സമ്പ്രദായം ശക്തമായ സംസ്ഥാനങ്ങളില്‍ അതുവഴി ധാന്യങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. അല്ലാത്ത സംസ്ഥാനങ്ങളിള്‍ വ്യാപാരികള്‍ വില കുറയ്ക്കുന്നതു വരെ റെയ്ഡുകള്‍ തുടരും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡുകള്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
തെലങ്കാന(1820), മഹാരാഷ്ട്ര(498), രാജസ്ഥാന്(285), ഹരിയാന(227) സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം റെയ്ഡുകള്‍ നടന്നത്. മഹാരാഷ്ട്രയില്‍ നിന്നുമാത്രം 30,000ത്തിലധികം മെട്രിക് ടണ്‍ ധാന്യങ്ങള്‍ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: