പത്തനംതിട്ട:ശബരിമലയെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍നിന്നും മുക്തമാക്കുന്നതിന് ഈതീര്ത്ഥാടനക്കാലത്ത് മിഷന് ഗ്രീന്‍ ശബരിമല പദ്ധതി ജില്ലാ ഭരണകൂടം നടപ്പാക്കും. ശബരിമലയെ മാലിന്യമുക്തമാക്കുക എന്ന സന്ദേശം തീര്ത്ഥാടകരിലെത്തിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി പമ്പാ രാമസ്വാമി മണ്ഡപത്തിന് സമീപം ഇന്ന് ഒപ്പ് ശേഖരണപരിപാടി ആരംഭിക്കും.
ഇവിടെയൊരുക്കിയിരിക്കുന്ന വിശാലമായ ക്യാന്‍വാസില്‍ തീര്‍ത്ഥാടകരുടെ ഒപ്പ് ശേഖരിച്ചുള്ള ബോധവല്‍ക്കരണം തുലാമാസ പൂജകഴിഞ്ഞ് നട അടയ്ക്കുന്ന 22 വരെ തുടരും. കഴിഞ്ഞതീര്‍ത്ഥാടനക്കാലത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്ലാസ്റ്റിക്ക് ഫ്രീ ശബരിമല പദ്ധതി പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാതെ പൂങ്കാവനത്തെ പരിപാവനമായി സംരക്ഷിക്കണം എന്ന സന്ദേശം നല്കുന്നതില് വിജയിച്ചിരുന്നു.
പമ്പാനദിയില്‍ വസ്ത്രം ഉപേക്ഷിക്കുന്നതിലൂടെ പമ്പ മലിനമാകുന്നത് തടയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, മാലിന്യശേഖരണികളില് മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചെടുക്കുക, തുടങ്ങിയ പദ്ധതികളാണ് ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിന് പമ്പമുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ നീലയും ചുവപ്പും നിറത്തിലുള്ള മാലിന്യ ശേഖരണ വീപ്പകള്‍ വെയ്ക്കും. മിഷന്‍ഗ്രീന്‍ ശബരിമല സന്ദേശം ഉള്‍പ്പെടുത്തി വീഡിയോ സീഡി തയ്യാറാക്കുകയും പമ്പയിലെത്തുന്ന ടൂറിസ്റ്റുബസ്സുകള്‍ക്ക് നല്‍കുകയും ചെയ്യും. ഹൈക്കോടതി വിധിയ്ക്ക് വിധേയമായി പമ്പമുതല്‍ സന്നിധാനം വരെ 30 താല്‍ക്കാലിക വീഡിയോവാളുകള്സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ കൂടുതല്‍ വന്നെത്തുന്ന ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളില്‍ മാലിന്യത്തിനെതിരേ ബോധവല്‍ക്കരണം നടത്തുന്നതിന് കൗണ്ടറുകള്‍ തുറക്കാനും ചെങ്ങന്നൂര്‍- കോട്ടയം റെഡില്വേ സ്റ്റേഷനുകളില്‍ റെയില്‍വേ അറിയിപ്പിനൊപ്പം മിഷന്‍ഗ്രീന്‍ ശബരിമല സന്ദേശം നല്‍കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തും. മിഷന് ഗ്രീന്‍ ശബരിമലയുടെ പ്രചരണത്തിനായി ഫേസ്ബുക്കും , എഫ്എം റേഡിയോയും ഉപയോഗിക്കാനും പദ്ധതിയുണ്ട്. സിറ്റിസണ്‍സ് ഇന്ത്യാ ഫൗണ്ടേഷനുമായി സഹകരിച്ച് ചെന്നെ , ബാംഗ്ലൂര്‍, ഹൈദ്രാബാദ് നഗരങ്ങളില്‍ ഗുരുസ്വാമിമാര്ക്കടക്കം ഈ പദ്ധതിയെപ്പറ്റി ബോധവല്‍ക്കരണപരിപാടി നടത്താനും ഉദ്ദേശിക്കുന്നതായി ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: