കാസര്‍കോട്: കുഡ്ലു സഹകരണ ബാങ്കില്‍ നിന്നു കൊള്ളയടിച്ച് ഗോവയില്‍ വിറ്റ 48.5 പവന് സ്വര്‍ണാഭരണങ്ങള്‍ കൂടി പോലീസ് കണ്ടെടുത്തു.
ചൗക്കി അര്‍ജാല്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ കരീ(25)മില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 7.8 ലക്ഷംരൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ കരീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
സിഐ: പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ മഡ്ഗാവിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. സ്വര്‍ണ്ണം ഉരുക്കി കട്ടിയാക്കിയ നിലയിലായിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് ബാങ്കില്‍ കൊള്ള നടന്നത്. 9ന് പുലര്‍ച്ചെ അബ്ദുല്‍ കരീമും, കൊള്ളയുടെ സൂത്രധാരനുമായ മുഹമ്മദ് ഷെരീഫും കാറിലാണ് ഗോവയിലേയ്ക്കു പോയതെന്നു പൊലീസ് പറഞ്ഞു.
പോലീസ് പിന്തുടരാന് സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയ ഇരുവരും കാര്‍ ഉപ്പളയില്‍ ഉപേക്ഷിക്കുകയും ട്രെയിന്‍ മാര്‍ഗ്ഗം ഗോവയിലേയ്ക്കു പോവുകയും ചെയ്തു. അവിടെയെത്തി 390 ഗ്രാം സ്വര്‍ണ്ണം പഴയ സ്വര്‍ണ്ണം വാങ്ങുന്ന മഡ്ഗോവയിലെ ജ്വല്ലറിയില്‍ വിറ്റു. ഇതു വഴി 7.8 ലക്ഷം രൂപ ലഭിച്ചു. ഇതില്‍ നിന്നു രണ്ടു ലക്ഷം രൂപ ഷെരീഫിനു നല്കിയ ശേഷം 5.8 ലക്ഷം രൂപയുമായി അബ്ദുല്‍ കരിം മുംബൈയിലേയ്ക്ക് തിരിച്ചു. ഏതാനും ദിവസം അവിടെ കഴിഞ്ഞ ശേഷം പൊലീസ് തന്നെ തെരയുന്നുണ്ടെന്നു മനസ്സിലാക്കി പഞ്ചാബിലെ ലുധിയാനയിലേയ്ക്കു പോയി. അവിടെ സുഹൃത്തും അയാളുടെ കാമുകിയായ ഡാന്‍സ് ബാര്‍ നര്‍ത്തകിയുമായ യുവതിക്കൊപ്പം താമസിച്ചതായും മോഷണ വിഹിതമായി ലഭിച്ച പണമെല്ലാം അവിടെ ചെലവഴിച്ചതായും പൊലീസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രധാന പ്രതി ചൗക്കി ആസാദ് നഗറിലെ മുജീബിനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ബാക്കി സ്വര്‍ണ്ണം മുജീബിന്റെ കൈയിലാണെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് താമസക്കാരനുമായ ദുല്‍ ദുല്‍ ഷെരീഫിനെ അറസ്റ്റു ചെയ്തപ്പോള്‍ 7.5 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതുകൂടാതെ ഏഴ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം ഗോവയില്‍ വിറ്റതായി ദുല്‍ ദുല്‍ ഷെരീഫ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊത്തം 17.5 കിലോ സ്വര്‍ണ്ണമാണ് കുഡ്ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
നേരത്തെ 21 കിലോ സ്വര്‍ണ്ണവും 13 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടുവെന്നായിരുന്നു ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്‍കിയിരുന്നത്. നാടിനെ നടുക്കിയ ബാങ്ക് കൊള്ളക്കേസില്‍ കരീം അടക്കം അഞ്ചുപേരെയാണ് ഇതു വരെ പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ മുജീബ്, ജോമോന് എന്ന മുടിയന്, കാസര്‍കോട് നഗരത്തിലെ കടത്തിണ്ണകളില്‍ സ്ഥിരമായി കിടന്നുറങ്ങുന്ന അജ്ഞാതന്‍ എന്നിവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: