തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തുള്ള പ്രമുഖരുടെയും അഭിപ്രായം ആരായാന്‍ തിരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ആഭ്യന്തര വകുപ്പിന്റെ താല്പര്യ പ്രകാരമാണ് ബില്‍ തെയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുസമൂഹത്തിന്റെ അഭിപ്രായം ആരായാന്‍ തിരുമാനിക്കുകയായിരുന്നു.
ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികളും നിവേദനങ്ങളും സര്‍ക്കാരിന് ലഭിച്ചിരുന്നു. മാത്രമല്ല ഹര്‍ത്താല്‍ നിയന്ത്രിക്കേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ച് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ആക്റ്റ് എന്ന പേരിലുള്ള ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ബില്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ ബില്‍ നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കണം. എന്നാല്‍ അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും ഇതിലുള്‍പ്പെടുന്നു. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടയ്ക്കുന്നതും പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
ഇതിന് ആറ് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികളായവര്‍ അനുഭവിക്കേണ്ടി വരും. അതോടൊപ്പം ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൗരന്മാര്ക്ക് സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെ ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്വവും പൊലീസില്‍ നിക്ഷിപ്തമായിരിക്കും. ഇതില്‍ വീഴ്ചവരുത്തിയാല്‍ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: