പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ ശാസ്ത്രീയ വിവര ശേഖരണത്തിനായി സുരക്ഷാ ഇടനാഴി സ്ഥാപിക്കുന്നതിന് കരടു പദ്ധതി തയാറായെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. പമ്പയില്‍ സ്വാമി അയ്യപ്പന് റോഡും പരമ്പരാഗത പാതയും തുടങ്ങുന്നതിനു മുന്‍പായാണ് സുരക്ഷാ ഇടനാഴി ക്രമീകരിക്കുന്നത്.
ഇത് സ്ഥാപിക്കുന്നതിനാവശ്യമായ ഫണ്ട് റവന്യു വകുപ്പ് അനുവദിക്കും. വനം വകുപ്പിന്റെ സാങ്കേതിക തടസങ്ങളുണ്ടായില്ലെങ്കില്‍ ഈ തീര്‍ഥാടന കാലത്തു തന്നെ ഇതിനുള്ള സംവിധാനമൊരുക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നേതൃത്വത്തിലാണ് 2.32 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള കരട് പദ്ധതി തയാറാക്കിയിട്ടുള്ളത്.
ശാസ്ത്രീയമായി ശേഖരിക്കുന്ന വിവരങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനുള്പ്പെടെ വിനിയോഗിക്കും. കഴിഞ്ഞ തീര്‍ഥാടന കാലത്ത് മലകയറുകയും ഇറങ്ങുകയും ചെയ്ത തീര്‍ഥാടകരുടെ എണ്ണം മാനുവലായി എടുത്തിരുന്നു. ഈ വിവരം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം നല്‍കിയതിലൂടെ തിരക്കു നിയന്ത്രിക്കുന്നതിനും തീര്‍ഥാടനം സുഗമമാക്കുന്നതിനും സഹായിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും പണം പ്രശ്നമല്ല. ശബരിമല തീര്‍ഥാടനം സുഗമമാക്കുകയെന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തവണ പത്തനംതിട്ട-പമ്പ-സന്നിധാനം റോഡില്‍ സുരക്ഷാ യാത്ര നടത്തും.
കഴിഞ്ഞ തീര്‍ഥാടനകാലത്തിനു മുന്നോടിയായി പമ്പ-സന്നിധാനം റോഡില്‍ നടത്തിയ സുരക്ഷാ യാത്ര വിജയമായിരുന്നു. സുരക്ഷാ യാത്രയുടെ ഭാഗമായി ദുരന്തത്തിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി വിലയിരുത്തി പരിഹാര നടപടികള്‍ സ്വീകരിക്കും. റോഡ് സുരക്ഷ കൂടി സുരക്ഷാ യാത്രയുടെ ഭാഗമാക്കിയതിനാലാണ് പത്തനംതിട്ടയിലേക്കുള്ള റോഡു കൂടി പരിധിയില്‍ ഉള്‍പ്പെടുത്തിയത്. തീര്‍ഥാടനം ആരംഭിക്കുന്നതു മുതല്‍ നട അടയ്ക്കുന്നതുവരെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പമ്പ കേന്ദ്രീകരിച്ച് സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കും. ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കും.
തീര്‍ഥാടകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ മരങ്ങള്‍ വനംവകുപ്പ് മുറിച്ചു നീക്കും. വനമേഖലയില്‍ വനംവകുപ്പിന്റെ മൊബൈല്‍ റസ്ക്യു ഫോഴ്സിനെ വിന്യസിക്കും. ആനകള്‍ കൂടുതലായി ഇറങ്ങുന്ന ആങ്ങമൂഴി-പ്ലാപ്പള്ളി മേഖല ഉള്‍പ്പെടെ വനപാതകളില്‍ എലിഫന്റ് സ്ക്വാഡിനെ നിയോഗിക്കും. അച്ചന്‍കോവില്‍-കോന്നി-ആങ്ങമൂഴി-പ്ലാപ്പള്ളി റോഡിലൂടെ നടന്നും വാഹനത്തിലും കടന്നു പോകുന്ന തീര്‍ഥാടകരുടെ എണ്ണം വര്ധിച്ചിട്ടുള്ളതു കണക്കിലെടുത്ത് ഈ മേഖല മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും.
തുറ, കണമ്പുപാറ, കല്ലേലി എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കായി വനം വകുപ്പ് ക്യാമ്പുകള്‍ സജ്ജീകരിക്കും. ബൈക്ക് പട്രോളിംഗും ഏര്‍പ്പെടുത്തും. ഈ മേഖല ഉള്‍പ്പെടെ വന പാതകളില്‍ ബിഎസ്എന്‍എല്ലിന്റെ കവറേജ് ശക്തിപ്പെടുത്തും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ മികച്ച സംവിധാനങ്ങള്‍ ബിഎസ്എന്‍എല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി തടസം ഉണ്ടാകാതിരിക്കുന്നതിനായി പമ്പ-സന്നിധാനം മേഖലയില്‍ കെഎസ്ഇബി സമാന്തര എബിസി ഫീഡര്‍ സ്ഥാപിച്ചു.
മലകയറുമ്പോള്‍ ഹൃദയാഘാതം മൂലം മരണങ്ങള് സംഭവിക്കുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് നിര്‍ദേശം നല്കി. കഴിഞ്ഞ തീര്‍ഥാടന കാലത്ത് 42 പേരും തലേ വര്‍ഷം 48 പേരും ഹൃദയാഘാതം മൂലം മരിച്ചതു കണക്കിലെടുത്താണ് നടപടി. പാമ്പ് കടിയേല്‍ക്കുന്നവര്‍ക്കുള്ള മരുന്ന് ഉള്‍പ്പെടെ എല്ലാ മരുന്നുകളും ഉറപ്പാക്കണമെന്നും ഡിഎംഒയ്ക്ക് നിര്‍ദേശം നല്കി. സ്വാമി അയ്യപ്പന് റോഡിലെ ഓക്സിജന്‍ പാര്‍ലറുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന മൂന്നില്‍ നിന്നും അഞ്ചായി ഉയര്‍ത്തണമെന്നും നിര്‍ദേശിച്ചു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപയുടെ റോഡ് സുരക്ഷാ പദ്ധതി പൊതുമരാമത്ത് നിരത്തു വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിലയ്ക്കല്‍ ഒരേക്കറും പമ്പയില്‍ 10 സെന്റ് സ്ഥലവും ദേവസ്വം ബോര്‍ഡിനോട് റവന്യു വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള വിവിധ വകുപ്പുകളുടെ സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ കണ്ടിജന്‍സി പ്ലാന്‍ കരട് തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: