കോട്ടയം: ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്രം സൃഷ്ടിച്ചു. പത്തനംതിട്ട സ്വദേശി പൊടിമോന് കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയില്‍ മരിച്ച പടിഞ്ഞാറേ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ (45) ഹൃദയം വച്ച് പിടിപ്പിച്ചാണ് ചരിത്രത്തിലേയ്ക്ക് കുതിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.
നേരത്തെ പൊടിമോന്റെ രക്തവുമായി ക്രോസ് മാച്ച് നടത്തി അനുയോജ്യമെന്നുള്ള റിപ്പോര്‍ട്ട് അമൃത ആശുപത്രിയില്‍ നിന്നു രാത്രി ലഭിച്ചു. തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിനയകുമാറിന്റെ ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ അര്‍ധരാത്രിയോടെ ലൂര്‍ദില്‍ ആരംഭിച്ചു.
മൂന്നു മാസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ച പൊടിമോന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശ്രമമാണ് രാത്രി ആരംഭിച്ചത്. പൊടിമോന്റെ ഹൃദയ വാല്‍വില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവന് രക്ഷിക്കണമെങ്കില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനാപകടത്തില്‍ മരിച്ച വിനയകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ അനുമതി നല്‍കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കു പാതാളം ഇഎസ്ഐ ഡിസ്പെന്സറിക്കു സമീപമാണ് വിനയകുമാര്‍ സഞ്ചരിച്ച സ്കൂട്ടര്‍ അപകടപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിനയകുമാര്‍ ഇനി ജീവിതത്തിലേക്കു മടങ്ങില്ല എന്ന് ഉറപ്പായതോടെയാണു ബന്ധുക്കള്‍ വിനയകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: