പാലാ: വിവാഹത്തട്ടിപ്പ് കേസില്‍ കോടതിയില്‍ നിന്നു ജാമ്യമെടുത്തു മുങ്ങിയ മദ്ധ്യവയസ്കന് അറസ്റ്റില്‍. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടിലധികം വിവാഹത്തട്ടിപ്പു കേസിലെ പ്രതിയായ തൃശൂര്‍ ഒല്ലൂര്‍ എരിഞ്ഞേരില് തോംസണെ (ബേബി 56) യാണ് പാലാ സിഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
2010 ല്‍ ആലപ്പുഴയിലുള്ള ഒരു യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മറ്റ് വിവാഹത്തട്ടിപ്പുകള്‍ പുറത്തുവന്നു. ആലപ്പുഴയ്ക്കു പുറമെ ചിങ്ങവനം, തൃശൂര്‍, ചാവക്കാട്, ഇടുക്കി, കൈനകരി, പാലാ, തിരുവനന്തപുരം എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തി. സാധുക്കളായ യുവതികളെ പത്രപ്പരസ്യം നല്‍കിയാണ് വലയില്‍ വീഴ്ത്തിയത്.
വിദേശത്തു ജോലിയാണെന്നും മാതാപിതാക്കള്‍ മരിച്ചുപോയതാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹം കഴിച്ച ശേഷം ഏതാനും ആഴ്ചകള്‍ക്കു ശേഷം വിദേശത്തേയ്ക്കെന്ന പേരില്‍ മുങ്ങും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇയാള്‍ എട്ടു വിവാഹം കഴിച്ചു. ഈ വിവാഹങ്ങളിലായി ഏഴു കുട്ടികളുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
2010 ല്‍ നടന്ന കേസുകളില്‍ പിടിയിലായ ഇയാള്‍ കോടതിയില്‍ നിന്നു ജാമ്യമെടുത്ത് മുങ്ങി. അഞ്ചു വര്‍ഷത്തോളം മുങ്ങിനടന്ന ഇയാളെ തിരുവനന്തപുരത്ത് നിന്നാണ് പ്രത്യേക സംഘം പിടികൂടിയത്. ഓട്ടോ ഡ്രൈവറായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ വിവാഹത്തട്ടിപ്പില്‍ മുമ്പ് പരാതി നല്‍കാതിരുന്ന യുവതിയോടൊപ്പമാണ് പിടിയിലാവുമ്പോള്‍ താമസിച്ചിരുന്നത്.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി ഇയാളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പാലാ സിഐ ബാബു സെബാസ്റ്റ്യന്‍, എസ്ഐ ബിന്‍സ് ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ തോമസ്, ഷെറിന്, ലാല്‍ എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയത്. കോടതികളില്‍ നിന്നും ജാമ്യമെടുത്തു നല്കാന് ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘം സഹായിച്ചതായും പ്രതിഫലമായി നാലു ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: