ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ക്ലബിന്റെ വാര്‍ഷിക പരിപാടികള്‍ക്കിടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പുലിയൂര് തിങ്കളാമുറ്റം ആശാരിയയ്യത്ത് ശശിയുടെ മകന് സിജു (28) കൊല്ലപ്പെട്ട സംഭവത്തില്‍ നാലു പേര്‍കൂടി അറസ്റ്റിലായി.
അങ്ങാടിക്കല്‍ സ്വദേശികളായ രണ്ടാം പ്രതി തുണ്ടത്തില്‍ പുത്തന്‍വീട് കിരണ്‍ പ്രകാശ് (19), മൂന്നാം പ്രതി കന്യാകോണില്‍ രാഗേഷ് ലാല്‍ (19), കണ്ടത്തില്‍ പ്രവീണ്‍ മുരളി (അപ്പു 32), കന്യാകോണില്‍ ബിനു വര്‍ഗീസ് (37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ കൊലപാതകത്തില്‍ പങ്കുള്ള ഏഴുപേരെ അറസ്റ്റു ചെയ്തു. ഇരുപതു പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
സംഘര്‍ഷത്തില്‍ നീര്‍വിളാകം, സദ്ഗമയില്‍ ശരത് (32), ചെങ്ങന്നൂര്‍ തിട്ടമേല്‍ പുളിക്കയില്‍ വീട്ടില്‍ സ്കറിയ എബ്രഹാം(41) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് വടിവാളുകൊണ്ട് ഇരുവര്‍ക്കും വെട്ടേറ്റത്. ഈ കേസില്‍ കഴിഞ്ഞദിവസം മൂന്നുപേരെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓണാഘോഷമായി ബന്ധപ്പെട്ട് കീഴ്ചേരിമേല്‍ കൊളംബിയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന കലാപരിപാടികള്ക്കിടയിലായിരുന്നു സംഘര്‍ഷം.
കഴിഞ്ഞ 26ന് നഗരത്തിലെ ബിയര്‍ പാര്‍ലറില്‍വെച്ച് രാത്രി പത്ത് മണിയോടെ രാജീവ്, രതീഷ്, മരണപ്പെട്ട സിജു എന്നിവര്‍ ഉള്‍പ്പെട്ട ഒരുഗ്രൂപ്പും ക്ലബ്ബിലെ അംഗങ്ങളായ മനോജ്, രാഗേഷ്, കിരണ്‍ എന്നിവരുടെ സംഘവും തമ്മില്‍ ബിയര്‍ വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും, സിജു രാഗേഷിനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതിനെതുടര്‍ന്ന് 28ന് രാത്രി ഒന്‍പതരയോടെ ക്ലബ് അംഗങ്ങളില്‍ ഒരാള്‍ സിജു ഉള്‍പ്പട്ടെ സംഘത്തെ പരിപാടി നടക്കുന്നിടത്തേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
കൊലപാതകത്തില്‍ ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്നും ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: