ശ്രീശങ്കരന്റെ അദ്വൈത സിദ്ധാന്തവും അതിന് ആധുനികരീതിയില്‍ യുഗാവതാരപുരുഷന്മാരായ ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാര് നല്‍കിയിട്ടുള്ള വ്യാഖ്യാനവും അനുസരിക്കുക മാത്രമാണ് ലോകരക്ഷോപായം എന്ന് സധൈര്യം ഉദ്ഘോഷിച്ച യഥാര്‍ത്ഥ തത്ത്വജ്ഞന്.”
സ്വാമി മൃഡാനന്ദ (1916-2005)
(ശ്രീരാമകൃഷ്ണവിഷനിലെ
സന്ന്യാസി ശ്രേഷ്ഠന്)
സന്ന്യാസിവര്യനായ ഒരു മഹാത്മാവിന്റെ കര്‍മംകൊണ്ട് നാടിനും സമൂഹത്തിനും സൃഷ്ടിക്കാനാകുന്ന നേട്ടങ്ങള്‍ എണ്ണി പറയാനാകില്ല. ആത്മബോധത്തിന്റെ ഉണര്‍വുണ്ടാക്കി ഹൃദയവികാസം സൃഷ്ടിച്ചെടുക്കുകയും അതിലൂടെ സദ്പ്രവര്‍ത്തികള്‍ക്ക് മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുകയും സ്വയം അത് ചെയ്യുകയുമായിരുന്നു ആഗമാനന്ദസ്വാമികള്‍. കര്മയോഗപന്ഥാവില് സാമൂഹിക സേവനം അതിന്റെ പൂര്‍ണരൂപത്തില്‍ നിര്‍വഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. 1896 ആഗസ്റ്റ് 27 നും 1961 ഏപ്രില്‍ 17 നും ഇടയ്ക്കുള്ള ആറ് ദശക കാലത്തെ ഇഹലോകവാസകാലത്ത് മൂന്നരപതിറ്റാണ്ട് കാലം ജഗദ്ഗുരു ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയായിരുന്നു കര്‍മമണ്ഡലം.
കാശിയില്‍ താമസിച്ച് ന്യായമീമാംസാദികള് അഭ്യസിച്ചുവരുന്ന വേളയില്‍ ശ്രീശങ്കരന്റെ മഹത്വം മനസ്സിലാക്കിയിരുന്ന ആഗമാനന്ദ സ്വാമിയോട് ഒരാള്‍ ചോദിച്ചു. ”ശ്രീശങ്കരന്റെ ജന്മദേശമായ കാലടി ഉള്‍ക്കൊള്ളുന്ന കേരളദേശം അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ എന്തുചെയ്തു?” ഈ വിമര്‍ശനം അദ്ദേഹത്തെ കേരളത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുകയുണ്ടായി. 1935 ല്‍ കേരളത്തില്‍ മടങ്ങിയെത്തി. 1936 ലെ ശ്രീശങ്കജയന്തി ദിവസം കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിതമായി. തുടര്‍ന്ന് ബ്രഹ്മാനന്ദോദയം സ്കൂള്‍, ആയുര്‍വേദ ചികിത്സാലയം, ട്രൈബല്‍ ഹോസ്റ്റല്‍ പ്രസിദ്ധീകരണശാല എന്നിവ ആരംഭിച്ചു. 1954 ല്‍ ശ്രീശങ്കരകോളേജും തുടങ്ങി. കോളേജ് തുടങ്ങാന്‍ തീരുമാനിച്ചശേഷം പ്രൊഫ.എസ്.ഗുപ്തന് നായര്‍ സ്വാമിയോട് ഒരു സംശയം ചോദിച്ച കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ”ചെറിയ കുട്ടികളെ സന്മാര്ഗം പഠിപ്പിക്കുന്നതിനെക്കാള്‍ പ്രയാസമാണ് മുതിര്‍ന്നവരെ പഠിപ്പിക്കാന്‍. ഇപ്പോഴത്തെ കോളേജ് കുമാരന്മാരുടെ ധാര്‍മിക നിലവാരത്തെപ്പറ്റി സ്വാമിക്ക് ശരിയായി അറിയാമോ എന്തോ?”
സ്വാമി മറുപടി നല്കി. ”എല്ലാം എനിക്കറിയാം. ഞാന്‍ സങ്കല്‍പ്പിക്കുന്നത് ഒരു റസിഡന്‍ഷ്യല്‍ കോളേജാണ്. 10 മുതല്‍ 4 മണിവരെയുള്ള സമയം കഴിഞ്ഞാല്‍ അവരെ എന്റെ കയ്യില്‍ കിട്ടും. ഉത്തമമാര്‍ഗത്തിലൂടെ അവരെ കടത്തിവിടാന്‍ എനിക്കിടംകിട്ടും. അപ്പോള്‍ പിന്നെ എന്താ കുഴപ്പം?”
പക്ഷേ ആ ”സത്വസല്പ്പന്റെ” ദിവാസ്വപ്നങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നത് നമുക്ക് കാണേണ്ടിവന്നു. എന്നാല്‍ ഇന്ന് ‘ദശാസന്ധി’ നീങ്ങി കോളേജും സഹോദരസ്ഥാപനങ്ങളും ഔന്ന്യത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് കാണാനാകുന്നു.
ലോകം അറിയാതെ കുഗ്രാമമായി കിടന്ന കാലടിയെ ലോകപ്രശസ്തമാക്കിയത് സ്വാമികളാണ്. പറയത്ത് ഗോവിന്ദമേനോന് ദാനം നല്കിയ സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിലാണ് ആശ്രമം തുടങ്ങിയത്. കാലടിയില്‍ തന്നെ ആശ്രമം സ്ഥാപിക്കാന്‍ സാധിച്ചതില്‍ അഭിമാനപൂരിതനായിരുന്ന സ്വാമി പറഞ്ഞു.
”എന്റെ ശരീരം കാലടിയില്‍ ഉല്പന്നമായതുകൊണ്ടല്ല ഞാന്‍ കാലടിയില്‍ ആശ്രമം സ്ഥാപിച്ചത്. ശ്രീരാമകൃഷ്ണമിഷനില്‍നിന്ന് ആജ്ഞാപിച്ചിട്ടുമല്ല. മറ്റെങ്ങും ആശ്രമത്തിനായി സ്ഥലം കിട്ടാത്തതുകൊണ്ടുമല്ല. കാലടിയുടെ മാഹാത്മ്യം മാത്രമാണ് അവിടെ ഒരു ആശ്രമം സ്ഥാപിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത്. ഇത്ര ഉല്‍കൃഷ്ടമായ ഒരു പുണ്യസ്ഥലം കേരളത്തില്‍ മറ്റില്ലെന്ന് തീര്‍ത്തുപറയാം. ‘അഹം ബ്രഹ്മസ്മി’ എന്ന് അനുഭവപ്പെടുത്തിയശേഷം ലോകസംഗ്രഹത്തിനായി താഴെ ഇറങ്ങിവന്ന് പ്രവര്‍ത്തിച്ചിട്ടുള്ള അവതാരപുരുഷന്മാര് ചരിത്രസമ്മതന്മാരായി ഏഴുപേരെ ഉണ്ടായിട്ടുള്ളൂ. അവരില്‍ സ്വന്തം കൈകൊണ്ട് ഗ്രന്ഥമെഴുതി സ്വസന്ദേശം പ്രസ്പഷ്ടമാക്കിയ ഒരു അവതാരപുരുഷന് ശ്രീശങ്കരന് മാത്രമാണ്.”
(വീരവാണി രണ്ടാംഭാഗം പേജ് 359)
കേരളത്തിലുടനീളം സ്വാമി നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ സംഗ്രഹിച്ച് ശ്രീമദ് ഗണാനന്ദ സ്വാമികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നാല് വാല്യങ്ങളായുള്ള ‘വീരവാണി’ ഒരു പ്രമാണഗ്രന്ഥം തന്നെയാണ്. അദ്ദേഹത്തിന്റെ സ്പര്ശമേല്ക്കാത്ത വിഷയങ്ങളില്ല. മതത്തിന്റെ ആവശ്യകത, നമ്മുടെ സംസ്കാരം, നമ്പൂതിരിമാരോടുള്ള ഉപദേശം, ശ്രീനാരായണ ഗുരുസ്വാമികള്‍ മതപരിഷ്കര്‍ത്താവ്, കമ്മ്യൂണിസത്തെ തടയണമെങ്കില്‍, ഗുരുപൂജ, ദീപാവലി, ജാതിയും ആധുനികഭാരതവും തുടങ്ങിയവ. 1955 ആഗസ്റ്റ് 20 ന് ദല്‍ഹിയില്‍വച്ച് നടത്തിയ പ്രദര്‍ശനവേളയില്‍ ”കേരളത്തിന്റെ ഭാവി”യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഇന്നു പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു. ശ്രീശങ്കരനെ മറന്നതാണ് പ്രശ്നങ്ങള്‍ക്കെല്ലാം നിദാനമെന്ന കാര്യം പ്രത്യേകം സൂചിപ്പിച്ചിരുന്നു.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തിരുന്ന ആ ജ്ഞാനയോഗി ശ്രീനാരായണ ഗുരുദേവനില്‍ ത്യാഗമൂര്‍ത്തിയായ ആചാര്യനെ ദര്‍ശിച്ചു. ജാതിഭേദങ്ങളുടെ നിരര്‍ത്ഥകതയും ജന്മനാ ബ്രാഹ്മണനായിരുന്ന സാമൂഹിക പരിഷ്കര്‍ത്താവായ സ്വാമികള്‍ക്ക് ബോധ്യമായിരുന്നു. ശ്രീനാരായണ ഗുരുദേവനുമായി ഉണ്ടായിരുന്ന ആത്മബന്ധം അധഃസ്ഥിതരുടെ ഉയര്‍ച്ചക്കുവേണ്ടി പ്രയത്നിക്കാന്‍ സ്വാമികള്‍ക്ക് പ്രേരണയും പ്രചോദനവുമായി. ഗുരുദേവന്റെ മഹാസമാധിവേളയില്‍ ആഗമാനന്ദസ്വാമികള്‍ രചിച്ച ശ്ലോകം അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധം വെളിവാക്കുന്നു.
അധഃസ്ഥിതാനാം പരിപാലനായ
കൃതാവതാരഃ കരുണാപയോധിഃ
വേദാന്തവര്ത്തീ ഗുരുരേഖ സാക്ഷാ-
ന്നാരായണോഭാതി നവാവതാരഃ
ഏതൊരു കര്‍മവും ശ്രേഷ്ഠം. അവനവന്റെ ധര്മത്തില് അവനവന് ശ്രേഷ്ഠന്. ഓരോരുത്തരും അവനവന്റെ ധര്‍മം തിരഞ്ഞെടുത്ത് അനുഷ്ഠിച്ച് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. സ്വധര്‍മം അനുഷ്ഠിച്ച് മരിച്ചാലും തരക്കേടില്ല. അതാണ് ശ്രേയസ്. പരധര്‍മം ഭയങ്കരമാണ്. അതുകൊണ്ട് ഭയമേ ഉണ്ടാകൂ.
ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ
പരമധര്മാത് സ്വനുഷ്ഠിതാത്
സ്വധര്‍മ്മേ നിധനം ശ്രേയഃ
പരധര്‍മ്മോഭയാവഹഃ
(ഭഗവദ്ഗീത-3-35)
ജോണ്‍ സുബ്രഹ്മണ്യയ്യര്‍ എന്ന ക്രിസ്തുമത ഉപദേശിയുമായുള്ള തര്‍ക്കം സ്വാമിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായിരുന്നു. ബ്രാഹ്മണനായിരുന്ന സുബ്രഹ്മണ്യയ്യര്‍ പ്രേക്ഷിതവേലയുമായി മാവേലിക്കരയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയായിരുന്ന കൃഷ്ണന് നമ്പ്യാതിരി (പൂര്‍വനാമം) പ്രസംഗങ്ങള്‍ കേള്‍ക്കാനിടയായി. ഉപദേശിയെ ഘണ്ഡനങ്ങളിലൂടെ തറപറ്റിച്ച സംഭവം സ്വാമി വിവരിക്കുന്നതിങ്ങനെ.
”വേദാന്തത്തിന്റെ പൂര്‍ത്തീകരണമാണ് യേശുവെന്നും പുരുഷസൂക്തത്തിലെ യജ്ഞേന യജ്ഞമയ ജന്തദേവാ: എന്നു തുടങ്ങിയ പുരുഷമേധാശയങ്ങള് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമാണെന്നും ആ ആശയങ്ങള്‍ പില്ക്കാലത്തെ ഹിന്ദുമതത്തില്‍ നശിച്ചുപോയെന്നും അതിനാല്‍ യഥാര്‍ത്ഥ വൈദിക ധര്‍മത്തിന്റെ അനുയായി ആകാനാണ് താന്‍ ക്രിസ്ത്യാനി ആയതെന്നും പറഞ്ഞാണ് കൂടിക്കാഴ്ചയില്‍ ജോണ്‍ സംഭാഷണമാരംഭിച്ചത്. ആ വേദമന്ത്രങ്ങള്‍ക്കും ക്രിസ്തുവിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ തെളിയിച്ചതോടുകൂടി ജോണിന് ഇളക്കമുണ്ടായി. ക്രിസ്തുമതത്തിലെ ഏത് ഉല്കൃഷ്ടവാക്യം പറഞ്ഞാലും അതിന് തുല്യമായ വാക്യം ഹിന്ദുഗ്രന്ഥങ്ങളില്നിന്ന് ഞാന്‍ കാണിച്ചുകൊടുക്കാമെന്നും അങ്ങനെ കാണിക്കാന്‍ സാധിക്കാത്തപക്ഷം ഞാന്‍ ക്രിസ്തുമതം സ്വീകരിച്ചുകൊള്ളാമെന്നും ആയിരുന്നു ഒടുവിലത്തെ എന്റെ പ്രതിജ്ഞ. അത് അയാള്‍ സമ്മതിച്ചു. ഈശ്വരന് മനുഷ്യനോടുള്ള അപാരകൃപകൊണ്ട് തന്റെ ഏകപുത്രനെ ബലിയായി അര്‍പ്പിച്ചു എന്നര്‍ത്ഥം വരുന്ന ബൈബിള്‍ വാക്യമാണ് ജോണ്‍ എന്റെ മുമ്പില്‍ വച്ചത്. ഭഗവദ്ഗീതയിലെ
അജോളപി സന്നവ്യയാത്മാ
ഭൂതാനാമീശ്വരോളപി സന്
പ്രകൃതിം സ്വാമധിഷ്ഠായ
സംഭവാമ്യാര്ത്ഥമായയാ
(ഭഗവദ്ഗീത 4-6)
എന്ന ശ്ലോകവും
ധര്‍മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമിയുഗേയുഗേ
എന്നുള്ള ശ്ലോകവും കാണിച്ചിട്ട്, തന്റെ പുത്രനെ ബലി കഴിക്കുന്നത് വാനരത്വവും താന്‍ തന്നെ കഷ്ടപ്പാട് സഹിക്കുന്നത് കുറേക്കൂടി ഉല്കൃഷ്ടവുമാണ്. എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേക്കുള്ള വഴികളാണ് എന്ന് എനിക്കിപ്പോള്‍ മനസ്സിലായി.
ജോണ്‍ സുബ്രഹ്ണ്യയ്യര് തിരിച്ച് ഹിന്ദുമതം സ്വീകരിച്ചതായി പറയപ്പെടുന്നു. ”കാശിയില്‍ തപസ്സ് ചെയ്തശേഷം സന്ന്യാസിയായി കേരളത്തിലേക്ക് മടങ്ങിവരിക. ആരും നിങ്ങളെ ബഹുമാനിക്കാതിരിക്കയില്ല” എന്ന ഉപദേശവും നല്‍കിയാണ് യാത്രയയച്ചത്.
സ്വാമി പരമതവിദ്വേഷിയായിരുന്നു എന്ന മിഥ്യാധാരണ ചിലര്‍ക്കുണ്ടായിരുന്നു. അതു ശരിയല്ല. മതപരിവര്‍ത്തനത്തെ ശക്തിയായി എതിര്‍ത്തിരുന്നു എന്നതു മാത്രമാണ് സത്യം. ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും അദ്ദേഹം അവതാരപുരുഷന്മാരായിട്ടാണ് കണക്കാക്കിയിരുന്നത്. ഗണാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചിട്ടുള്ള കാലടി ശ്രീരാമകൃഷ്ണ അദ്വൈതശ്രമത്തിലെ വിശ്വക്ഷേത്രത്തില് സര്‍വമത സമഭാവം പ്രകടമാക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ വച്ചിരിക്കുന്നത് കാണാനാകും.
(ആഗമാനന്ദ സ്മാരക സമിതിയുടെ
അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: