തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള ഭാഗത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില എല്ലാവിഭാഗത്തിനും ഒരുലക്ഷംരൂപ കൂടി വര്‍ധിപ്പിക്കും. വില പുനര്‍നിര്‍ണയിക്കാന്‍ ജില്ലാതല പര്‍ച്ചേസ് കമ്മറ്റിയാണ് തീരുമാനിച്ചത്.
ആദ്യം നിശ്ചയിച്ച വിലയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതം എല്ലാ വിഭാഗത്തിനും ആഗസ്റ്റ് 13ന് ചേര്‍ന്ന കമ്മറ്റി കുറച്ചിരുന്നു. ഈ വിലയാണ് കൂടുതല്‍ ഭൂവുടമകള്‍ക്കും സര്‍ക്കാരിനും സ്വീകാര്യമായ രീതിയില്‍ പുതുക്കിയത്. വിവിധതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തുകയില്‍ എല്ലാവിഭാഗത്തിനും ഒരുലക്ഷംരൂപ കൂടി വര്‍ധിപ്പിക്കാന്‍ കമ്മറ്റിയില്‍ ധാരണയായത്.
‘എ’ വിഭാഗം വസ്തുക്കള്‍ക്ക് 13.25 ലക്ഷം രൂപ, ‘ബി’ വിഭാഗം വസ്തുക്കള്‍ക്ക് 11.9 ലക്ഷം രൂപ, ‘സി’ വിഭാഗം വസ്തുക്കള്‍ക്ക് 11 ലക്ഷം രൂപ, ‘ഡി’ വിഭാഗം വസ്തുക്കള്‍ക്ക് ഒന്‍പതുലക്ഷം രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
എസ്എല്‍ഇസിയും സര്‍ക്കാരും ഇതംഗീകരിക്കുന്ന മുറയ്ക്ക് എഗ്രിമെന്റ് ഒപ്പിടുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ തുക വിതരണം ചെയ്യും. ബാക്കിയുള്ളവ പൊന്നുംവില നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകും. രണ്ടുലക്ഷം രൂപ വീതം കുറച്ച നിരക്കില്‍ ഇതിനകം സമ്മതപത്രം നല്കിയവര്ക്കും പുതുക്കിയ നിരക്ക് ലഭിക്കുന്നതാണെന്നും അവര്‍ പുതുതായി സമ്മതപത്രം നല്‍കേണ്ടതില്ലെന്നും കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: