ന്യൂദല്‍ഹി: ഉഫയിലെ തീരുമാനത്തില്‍ നിന്നും പാക്കിസ്ഥാന്‍ എന്തിന് പിന്മാറിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ചോദിച്ചു. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ഉഫയില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണ് എന്‍എസ്എ തല ചര്‍ച്ചകള്‍ നിശ്ചയിച്ചത്. ഇതില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറിയത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച അത്യാവശ്യമായിരുന്നു. പക്ഷേ പാക്കിസ്ഥാന്‍ അതുവേണ്ടെന്നു വെച്ചു. പാക്കിസ്ഥാനുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. അവര്‍ സഹകരിക്കേണ്ടതുണ്ട്. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ്‌നാഥ്‌സിങ് വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ മൂന്നാംകക്ഷിക്ക് സ്ഥാനമില്ല.കാശ്മീരി വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച പാക്കിസ്ഥാന്റെ നിലപാടാണ് പ്രശ്‌നകാരണമായത്. എന്‍എസ്എ തല ചര്‍ച്ചയിലെങ്ങനെ വിഘടനവാദികളഉമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കും. മറ്റാര്‍ക്കെങ്കിലും കൂടിക്കാഴ്ചയ്‌ക്ക് മുമ്പോ പിമ്പോ ഇടയിലോ ചര്‍ച്ചകളെങ്ങനെ നടത്താന്‍ സാധിക്കും, രാജ്‌നാഥ്‌സിങ് ചോദിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച അജണ്ട പ്രകാരം ചര്‍ച്ചയ്‌ക്ക് പാക്കിസ്ഥാന്‍ തയ്യാറാവണം. എന്തുകൊണ്ടാണ് ഉഫയില്‍ പാക് പ്രധാനമന്ത്രി ജമ്മുകാശ്മീര്‍ വിഷയം ഉന്നയിക്കാതിരുന്നത്. അന്നത്തെ തീരുമാനപ്രകാരമുള്ള ചര്‍ച്ചയാണ് ഇന്നലെ നടക്കേണ്ടിയിരുന്നതെന്നും ഭാരതം എന്നും പാക്കിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായും കേന്ദ്രആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
















