കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഭാരത-ദുബായ് ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതി ഉണ്ടായെങ്കിലും കേരളം ദുബായ് സര്‍ക്കാരിന്റെയും വ്യവസായികളുടെയും കരിമ്പട്ടികയില്‍. കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമില്ലെന്ന് ദുബായ് അധികൃതര്‍ പ്രധാനമന്ത്രിയുടെ സംഘത്തോട് വ്യക്തമാക്കിയതായാണ് വിവരം. ഭാരത പ്രതിനിധി സംഘവുമായി നടന്ന ചര്‍ച്ചയിലാണ് ഈ ആശങ്ക അവര്‍ പങ്കുവച്ചത്.
കോടികള്‍ മുതല്‍മുടക്കിയ വല്ലാര്‍പാടം ടെര്‍മിനല്‍, കൊച്ചി സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ മെല്ലെപ്പോക്കും രാഷ്ട്രീയരംഗത്തെ അഴിമതിയും സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിഷേധാത്മക നിലപാടും വലിയ തടസങ്ങളാണെന്ന് അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി അനിശ്ചിതമായി നീളാനിടയാക്കിയത് ഈ കാരണങ്ങള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇപ്പോഴത്തെ സര്‍ക്കാരില്‍നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ല. പദ്ധതി അനിശ്ചിതമായി വൈകിയത് മൂലം ടീകോമിന്റെ പ്രതിഛായ നഷ്ടമായി. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ഇപ്പോഴും പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരും അഴിമതിയും തങ്ങളുടെ മനസ് മടുപ്പിച്ചുവെന്നും അവര്‍ ഭാരത പ്രതിനിധികളെ അറിയിച്ചു.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പ് വന്‍ സാമ്പത്തിക ബാധ്യതയാണ് ദുബായ് പോര്‍ട്ടിന് ഉണ്ടാക്കിയത്. കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കണമെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും മൂന്നു വര്‍ഷത്തെ താത്കാലിക ഇളവ് മാത്രമാണ് അനുവദിച്ചത്. ഇതിന്റെ കാലാവധി അവസാനിച്ചു. കേരളത്തിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വല്ലാര്‍പാടത്തെ ദോഷകരമായി ബാധിച്ചു. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, തൊഴിലാളി യൂണിയനുകള്‍ എന്നിവയുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വരുന്നത് സംഘര്‍ഷം സൃഷ്ടിക്കുന്നു. വല്ലാര്‍പാടത്ത് കപ്പല്‍ ചാലിന്റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ പ്രതിവര്‍ഷം 200 കോടി രൂപയോളം ചെലവ്. നിലവില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റാണ് ഇത് ചെലവിടുന്നതെങ്കിലും പഴി മുഴുവന്‍ കേള്‍ക്കുന്നത് ദുബായ് പോര്‍ട്ട് വേള്‍ഡ്.
വല്ലാര്‍പാടം വന്നതോടെ കൊച്ചിന് പോര്‍ട്ട് തകര്‍ച്ചയെ നേരിടുന്നുവെന്ന തരത്തില്‍ പ്രചരണം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ഇവിടെ പ്രക്ഷോഭത്തില്‍. പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥരുടെ നിസഹകരണം, ട്രസ്റ്റില്‍ അംഗങ്ങളായ രാഷ്ട്രീയ നേതാക്കളുടെ താത്പര്യങ്ങള്‍ ഇതെല്ലാം തലവേദന സൃഷ്ടിക്കുന്നു.
കപ്പല്‍ ചാലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സഹായം നല്‍കുക, കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ദുബായ് പോര്‍ട്ട് അധികൃതര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെന്ന് കേന്ദ്ര സംഘം ഉറപ്പു നല്കി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ തൃപ്തരെങ്കിലും കേരളത്തില്‍ ഇനി കൂടുതല്‍ മുതല്മുടക്കിനില്ലെന്ന നിലപാടില്‍ ദുബായ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: