പ്രാചീനകാലത്ത് രാമായണത്തിലൊക്കെപ്പറയുന്നതുപോലെ ബോംബും വിമാനവും ഉണ്ടായിരുന്നോ സ്വാമീ? ഒരു സംശയാലുവായ കലാലയ വിദ്യാര്‍ത്ഥി നാരായണ ഗുരുദേവനോടു ചോദിച്ചതാണിത്. ‘കാണാത്തതും കേള്‍ക്കാത്തതുമായ ഒന്നിന്റെ പേരു പറയൂ’ എന്നായി സ്വാമി. പയ്യന് പെട്ടെന്നൊന്നും പറയാനായില്ല. ”അവരിത്രയും വിവരിച്ച സ്ഥിതിക്ക് കണ്ടിരിക്കണം” എന്നായി ശ്രീനാരായണ ഗുരു.
ഏതെങ്കിലും വിധത്തില്‍ ഭരതന് അധികാരത്തില്‍ തുടരണമെന്നുണ്ടായിരുന്നെങ്കില്‍ ശ്രീരാമന്‍ സസന്തോഷം സമ്മതിച്ചേനെ, വിട്ടുനിന്നേനെ. അതിനായിട്ടാണ് അയോദ്ധ്യയിലേക്കും ഗുഹന്റെയടുത്തേക്കും ഹനുമാനെ ഗുപ്തരൂപത്തിലയക്കുന്നത്. ‘രാജനീതി വരാംഗന’ (രാജാധികാരം വേശ്യയാണ്) എന്നാണ് പ്രമാണമെങ്കിലും ഭരതനെയതു മോഹിപ്പിച്ചിരുന്നില്ല. ശ്രീരാമനെത്തിയ വിവരമറിഞ്ഞു ഹനുമാനെ കെട്ടിപ്പുണരുകയാണ് ഭരതന്‍ ചെയ്തത്.
ശ്രീരാമന്റെ കീര്‍ത്തി അയോദ്ധ്യയില്‍നിന്നും വനവാസത്തിനു പുറപ്പെട്ടതിനേക്കാള്‍ പലമടങ്ങു വര്‍ധിച്ചിരുന്നു. അതിനൊത്തവണ്ണമുള്ള വരവേല്‍പ്പാണ് ഭരതന്‍, അയോദ്ധ്യാവാസികള്‍ എന്നിവര്‍ ശ്രീരാമനും സീതക്കും ലക്ഷ്മണനും സുഗ്രീവനും വിഭീഷണനും നല്‍കുന്നത്. ലക്ഷം കുതിര, ലക്ഷം കാലാള്‍, പതിനായിരം ആന എന്ന കണക്കുകള്‍ എഴുത്തച്ഛന്റെ കാലത്തെ വിജയനഗര സൈന്യത്തിന്റെ വര്‍ണന തന്നെയാണെന്നു കരുതാം. എഴുത്തച്ഛന്‍ കുറേക്കാലം ആന്ധ്രയില്‍ താമസിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. വിജയനഗര സൈന്യത്തെപ്പറ്റിയുള്ള വിദേശികളുടെ വിവരണവും അയോദ്ധ്യാ സൈന്യത്തിന്റെ വിവരണവും ഒത്തുപോവുന്നുണ്ട്.
ഭരതന്‍, ശ്രീരാമന്‍ തന്ന പാദുകങ്ങള്‍ തലയിലേറ്റിയാണ് ജ്യേഷ്ഠനെ വരവേല്‍ക്കുന്നത്. ചെറിയ ഒരു സംശയത്തിന്റെ തീപ്പൊരിപോലും ബഡവാഗ്‌നിയാവുമായിരുന്ന വളരെ സങ്കീര്‍ണമായ ഒരു മുഹൂര്‍ത്തത്തില്‍ ഭരതന്‍ ഒന്നിലും ഭാഗ്യപരീക്ഷണത്തിനു മുതിരുന്നില്ല. വാനരസേനയും അയോദ്ധ്യാസേനയും രാമന്റെയും ഭരതന്റെയും ഓരോ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയായിരിക്കുമല്ലൊ? അറിയാതെ പറ്റിയ പിഴവുപോലും വലിയ അത്യാഹിതത്തിനു വഴിവക്കുമായിരുന്നു. അത്തരത്തിലൊന്നുമുണ്ടാവാതിരുന്നത് ആദ്യമേ സൂചിപ്പിച്ചതുപോലെ അയോധ്യയുടെയും ദശരഥ കുടുംബജീവിതത്തിന്റെയും ഉന്നത സംസ്‌കാരം മൂലമാണ്.
പിന്നീടു നടന്നത് മൂപ്പിളമയനുസരിച്ചുള്ള നമസ്‌കാരങ്ങളുടെ ശൃംഖലയാണ്. കേരളീയരന്നും ഇന്നത്തേപ്പോലെതന്നെ അഭിവാദ്യം ചെയ്യല്‍, പുഞ്ചിരിക്കല്‍ മുതലായ സാമൂഹ്യസംസ്‌കാരങ്ങളില്‍ വളരെ പുറകിലായിരുന്നിരിക്കണം. അതിനാലാണ് ആചാര്യന്‍ ഇത്ര വിസ്തരിച്ച് പരസ്പരാഭിവാദ്യങ്ങളും പ്രണാമങ്ങളും വിവരിക്കുന്നത്. അഭിവാദ്യങ്ങളും പ്രണാമങ്ങളും ഒരു ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷ നിര്‍മാണത്തില്‍ പോഷകതത്വങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. ഐക്യം ആഗ്രഹിക്കുന്നവര്‍ ആരെയും അവഗണിക്കാതെ ആദരവോടെയും സ്‌നേഹത്തോടെയും അഭിവാദ്യം ചെയ്യാനും പുഞ്ചിരിക്കാനും പഠിക്കണം. ഭരതന്‍ ശ്രീരാമന് രാജ്യമേല്‍പ്പിക്കുന്നത് പതിന്മടങ്ങ് അഭിവൃദ്ധിയോടെയാണ്. ഇപ്രകാരം ശ്രീരാമന്റെ യാത്ര സമംഗളം സമാപിക്കുന്നു.
എന്നാല്‍ ശ്രീരാമചന്ദ്രന്‍ വളരെ ഗൗരവത്തോടെ അടുത്ത കര്‍മരംഗത്തേക്കു പ്രവേശിക്കുകയാണ് ചെയ്യുന്നത്. കൈകേയി, വസിഷ്ഠന്‍, സഹോദരന്മാര്‍ എന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ച്, അയോദ്ധ്യാ വാസികളുടെയും വാനരവീരന്മാരുടെയും സ്ത്രീരത്‌നങ്ങളുടെയും വിഭീഷണന്റെയും സാക്ഷിത്വത്തില്‍, സീതയെ തന്റെ വാമഭാഗത്തിരുത്തി സഹോദരന്മാരാല്‍ വന്ദിക്കപ്പെട്ട് രാജകീയ പ്രൗഢിക്കുചേര്‍ന്ന വേഷഭൂഷമകുടാദികളോടെ സ്വര്‍ണസിംഹാസനത്തില്‍ വാണരുളുന്ന ശ്രീരാമചന്ദ്രന്റെ മാനസചിത്രം ആരെയാണ് ആനന്ദത്തിലാറാടിക്കാതിരിക്കുക.
വേദമന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ നടന്ന അഭിഷേകചടങ്ങിന് വിണ്ണവരും സാക്ഷിയായിരുന്നു.
രാമകഥപോലെ തന്നെ ഉന്നതനിലവാരത്തിലാണ് യാത്രയയപ്പു വര്‍ണനയും. ഓരോരുത്തരെയായി യോഗ്യമായവിധത്തില്‍ യാത്രയയ്‌ക്കുന്നു. വിഭീഷണനാണ് ഏറ്റവും ഒടുവില്‍ യാത്രയാവുന്നത്.
ഈ യാത്രയയപ്പ് ഒരു ആദ്ധ്യാത്മിക സന്ദേശം നല്‍കുന്നുണ്ട്. സത്യ ഗുണംകൊണ്ട് എല്ലാവിധ രജോഗുണ തമോഗുണ സംസ്‌കാരങ്ങളെയും എതിര്‍ സംസ്‌കാരങ്ങളെയും ജയിച്ചശേഷം ആത്മതത്വം ആ സത്വഗുണസംസ്‌കാരങ്ങളോടും വിടവാങ്ങുന്നു. അങ്ങനെ നന്മതിന്മകള്‍ക്കും പാപപുണ്യകര്‍മങ്ങള്‍ക്കുമതീതനായി വിചാരം, വിവേകം, ഷഡ്‌സമ്പത്തി, നിദിദ്ധ്യാസം എന്നിവയോടുകൂടി നിര്‍വിരോധമായി അവിദ്യയെ പൂര്‍ണമായും ഇല്ലായ്‌മ ചെയ്ത് പഞ്ചകോശങ്ങളില്‍ വീഴുന്നു. ഈ കാലം സ്വാഭാവികമായുള്ള ലോകക്ഷേമ വൃത്തികള്‍ ജഗത്തില്‍ പരക്കുന്നു. ഇതാണ് രാമരാജ്യത്തിന്റെയടിസ്ഥാനം.
ശ്രീരാമന്‍ രാജഭരണം നടത്തുന്ന കാലത്തെ സാമൂഹ്യ ദേശീയ അന്തര്‍ദേശീയ പരിസ്ഥിതികള്‍ ഇന്നും ഒരു ഭരണവ്യവസ്ഥയുടെ ഏറ്റവും ഉച്ചാവസ്ഥയായി കണക്കാക്കപ്പെടുന്നു. രാമരാജ്യം എന്നത് ഇന്നത്തെക്കാലത്ത് ഏറ്റവും നല്ലതായി കണക്കാക്കപ്പെടുന്ന ക്ഷേമരാജ്യമെന്നതിനേക്കാള്‍ എത്രയോ ഉന്നതാവസ്ഥയാണ്. ദാരിദ്ര്യ ദുഃഖഭയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കല്‍ അല്ല ഉളവാത്ത തരം മുന്‍കൂട്ടിയുള്ള വ്യവസ്ഥയാണ് രാമായണം വിഭാവനം ചെയ്യുന്നത്. അത്തരം വ്യവസ്ഥയില്‍ മനുഷ്യരെല്ലാവരും പൊതുവേയും മനുഷ്യരിലുത്തമരായവര്‍ പ്രത്യേകിച്ചും സുഖത്തോടെ കഴിയുന്നു. പ്രകൃതിയും വേണ്ടവണ്ണം സംരക്ഷിക്കപ്പെടുന്നു. അതുമൂലമാണ് സഹസ്രാബ്ദങ്ങള്‍ കൃഷി ചെയ്തിട്ടും ഇവിടുത്തെ കൃഷി ഭൂമിയും പ്രകൃതിയും പുതിയതെന്നപോലെയായിരുന്നത്. കഴിഞ്ഞ അറുപതു വര്‍ഷത്തെ ചൂഷണം മൂലം ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്ന അവസ്ഥയും നാം കാണുന്നുണ്ട്.
ചെറുപ്പക്കാരോ മദ്ധ്യവയസ്‌കരോ പൈതങ്ങളോ അകാലമരണം പൂകിയിരുന്നില്ല. സമ്പദ്‌വ്യവസ്ഥയില്‍ ദാരിദ്ര്യവും സമ്പന്നതയും ഒന്നിച്ചു കാണുന്ന വൈപരീത്യമില്ലാതിരുന്നതിനാല്‍ കളവും കൊള്ളയുമില്ല.സന്മാര്‍ഗികളും സ്വര്‍കര്‍മനിരതരുമായ രാജഭക്തരായ ജനങ്ങള്‍ പരസ്പരം നിന്ദയോ അസൂയയോ ഇല്ലാതെ ജീവിക്കുന്ന അവസ്ഥ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ രാമായണപാരായണം നമ്മെ പ്രേരിപ്പിക്കട്ടെ.
ലൗകികവും അദ്ധ്യാത്മികവും ആത്മീയവുമായ എല്ലാ അഭ്യുന്നതിക്കുമുള്ള ഉന്നതരഹസ്യ ജനകോടികള്‍ക്കു സുലഭമാക്കുന്ന അദ്ധ്യാത്മ രാമായണമെന്ന മഹാകാവ്യം ഇവിടെ അവസാനിക്കുന്നു. മഹര്‍ഷി വാത്മീകിയും തുഞ്ചത്താചാര്യനും സ്വത്തൂലികകളില്‍ സുവര്‍ണപദങ്ങളും ഈരടികളും കൊണ്ട് അലങ്കരിച്ച് ജനക്ഷേമത്തിനായി നിര്‍മിച്ച ഈ സ്വര്‍ഗീയസുന്ദരമായ മഹാകാവ്യം ലോകത്തുള്ള സാഹിത്യസൃഷ്ടികളുടെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും അനുകരണീയ ഉദാഹരണവുമാണ്. രണ്ടു കപീശ്വരന്മാരുടെയും ചരണാരവിന്ദങ്ങളില്‍ ഈ എളിയവന്‍ സാദരം സാഷ്ടാംഗം പ്രണമിക്കുന്നു.
ഏറ്റവും ശ്രേഷ്ഠവും ഉച്ചകോടിയിലുള്ളവയുമായ രാമായണ മഹാകാവ്യത്തിന്റെ ഉന്നതതത്വങ്ങളെ സ്പര്‍ശിച്ചുമാത്രം പോകാനുള്ള ഈ എളിയ ശ്രമത്താല്‍ സഹകരിച്ചവര്‍ക്കെല്ലാം കൃതജ്ഞതയോടെ വിനയപൂര്‍വം നമസ്‌കാരം ചൊല്ലിക്കൊണ്ട് നിറുത്തട്ടെ. എല്ലാ രാമഭക്തര്‍ക്കും ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും ആഞ്ജനേയ സ്വാമിയുടെയും അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കയും പിഴവുകള്‍ വന്നിട്ടുണ്ടെങ്കില്‍ സജ്ജനങ്ങളോട് ക്ഷമചോദിക്കയും ചെയ്യുന്നു.
















