മലയാളികള്‍ മൊത്തം ഇരുപത്തേഴു നാളുകളിലേതെങ്കിലും ഒരു നാളില്‍ ജനിച്ചവരാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകളില്‍ ശ്രേഷ്ഠത്വം കല്പിച്ച മൂന്നുനാളുകളാണ്. തിരുവാതിര, തിരുവോണം, തിരു (തൃ)ക്കേട്ട എന്നിവ. മലയാള ഭാഷയിലും തമിഴ്ഭാഷയിലും ശ്രേഷ്ഠനാമങ്ങള്ക്കു മുന്നിലാണ് ‘തിരു’ എന്ന പദം ചേര്‍ക്കുന്നത്. ശ്രീമഹാദേവനുമായി ബന്ധപ്പെട്ടതാണ് തിരുവാതിര. ‘ആര്‍ദ്ര’ എന്ന സംസ്കൃതഭാഷാ നാമത്തില്‍നിന്നുമാണ് ആതിര എന്ന നക്ഷത്ര നാമമുത്ഭവിച്ചത്. ശ്രീമഹാദേവനുമായി ബന്ധപ്പെട്ട് ശ്രേഷ്ഠത്വം ലഭിച്ചതിനാല്‍ ‘ആര്‍ദ്ര’ നാള് മലയാളികള്‍ക്ക് തിരുവാതിര എന്നായി മാറി.
ശ്രീമഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ശ്രീവാമന അവതാരം മുതലാണ് പൂര്ണമനുഷ്യരൂപത്തില് ഭൂമിയില്‍ അവതരിച്ചത്. ശ്രീവാമനനുമായി ബന്ധപ്പെട്ട നാളാണ് തിരുവോണം. സംസ്കൃത ഭാഷാ നാമമായ ശ്രാവണത്തില്നിന്നാണ് ഓണം എന്ന പദമുണ്ടായത്. തമിഴരുടെ ആവണിമാസത്തിന്റെ സമമാസമാണ് ശ്രാവണമാസം. സൂര്യന് സിംഹരാശിയിലേക്ക് കടക്കുമ്പോഴാണ് ആവണിമാസമാരംഭിക്കുന്നത്. തമിഴര്‍ ‘ശിങ്കം’ എന്നാണുച്ചരിക്കുക. ‘ശിങ്കം’ എന്ന പദത്തില്‍നിന്നാണ് ‘ചിങ്ങം’ എന്ന മാസനാമം മലയാളികള്‍ക്കു ലഭിച്ചത്. അതുകൊണ്ടാണ് ചിങ്ങമാസത്തില്‍ ശ്രീ വാമനനെ വീട്ടുമുറ്റത്തു പ്രതിഷ്ഠിച്ച് തിരുവോണ നാള് മലയാളികള്‍ ആഘോഷിക്കുന്നത്.
പാലാഴിമഥന വേളയില്‍ ശ്രീമഹാലക്ഷ്മി ഉത്ഭവിക്കുന്നതിനു മുന്‍പ് ഉത്ഭവിച്ചവരാണ് ജ്യേഷ്ഠ(മൂത്തവള്‍). സംസ്കൃത ഭാഷാ പദമായ ജ്യേഷ്ഠയില്നിന്നാണ് ‘ഏട്ട’ എന്ന മലയാളപദമുണ്ടായത്. ശ്രേഷ്ഠതയുള്ള നാമമായതിനാല്‍ ആ നാള് മലയാളികള്‍ക്ക് (തിരുക്കേട്ട) തൃക്കേട്ട എന്ന പേരിലായി. ഈ മൂന്നു നാളുകളില്‍ തിരുവോണത്തിനാണ് മലയാളികള്‍ ഏറെ പ്രാധാന്യം നല്കി ആഘോഷിക്കുന്നത്. ആ തിരുവോണനാള്‍ തന്നെയാണ് ശ്രാവണവും. നമ്മുടെ ദേശത്തിന് ബ്രിട്ടീഷുകാരില്നിന്നുമുള്ള സ്വാതന്ത്ര്യം ലഭിച്ചതും ശ്രാവണമാസാരംഭത്തിലായിരുന്നുവെന്നത് ആ മാസത്തിന്റെ ശ്രേഷ്ഠതയാണ് വിളിച്ചോതുന്നത്. എന്നാല്‍ പൊതുവെ ആഗസ്റ്റ് മാസത്തിനാണ് ഭാരത സ്വാതന്ത്ര്യദിനത്തിന്റെ പെരുമ കിട്ടിക്കൊണ്ടിരിക്കുന്നത്.
ഈ വര്‍ഷത്തെ (2015) സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 എത്തുന്നത് ശ്രാവണമാസാരംഭ ദിനമായ യുഗാബ്ദം 5117 ലെ ശ്രാവണമാസ പ്രഥമതിഥി (ശുക്ലപക്ഷ പ്രതിപദ)യിലാണ്. ശ്രാവണ മാസാരംഭ ദിനത്തിലാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോടായി സംസാരിക്കുവാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷവും ശ്രാവണമാസത്തിലായിരുന്നു പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ഭാഷണം നടത്തിയത്. എന്നാല്‍ അന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് മേല്‍ക്കയ്യുള്ള കേന്ദ്ര ഭരണം തുടങ്ങി മൂന്നുമാസമെ ആയിരുന്നുള്ളൂ. അതിനുശേഷമുള്ള ഒരു വര്‍ഷം ഭാരതീയര്‍ക്കും ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കും അഭിമാനമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഭാരതം അതിന്റെ പരമവൈഭവത്തിലേക്ക് വേഗതയില്‍ എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇക്കൊല്ലത്തെ ശ്രാവണാരംഭ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വാതന്ത്ര്യദിന പ്രസംഗം’ കേള്‍ക്കുവാന്‍ നമുക്ക് കാത്തിരിക്കാം.
കേരളീയരായ നമ്മള് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുക മാത്രമല്ല വേണ്ടത്. പ്രസംഗത്തിലൂടെ അദ്ദേഹം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രവര്ത്തിപഥത്തിലെത്തിച്ചാല് മാത്രമേ കേരളത്തില്‍ അതിശീഘ്രം സദ്ഭരണത്തിനായുള്ള മാറ്റമുണ്ടാകൂ. ശ്രാവണമാസത്തെ നമുക്ക് വരവേല്‍ക്കാം, കഠിനപ്രയത്നം ശരിയായ ദിശയില്‍ നടത്താം എന്നീ ദൃഢചിന്തയോടെ മുന്നോട്ടു നീങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: