കൊച്ചി: ശ്മശാന നിര്‍മ്മാണത്തിനും ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണിക്കും അനുമതി നല്‍കാനുള്ള അധികാരം പൂര്‍ണമായും തദ്ദേശഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന ന്യൂനപക്ഷ കമ്മീഷന്റെ നടപടി വിവാദത്തിലേക്ക്. ജില്ലാ കളക്ടറുടെ അനുമതി വേണമെന്നതുള്‍പ്പെടെയുള്ള കര്‍ശന നിബന്ധനകള്‍ നിര്‍മ്മാണം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനിരിക്കുകയാണ് ന്യൂനപക്ഷ കമ്മീഷന്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെയുള്ള കമ്മീഷന്റെ നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്.
എറണാകുളത്ത് നടന്ന സിറ്റിംഗിലാണ് ഇത്തരമൊരാവശ്യം ആദ്യമായി കമ്മീഷന് ചെയര്മാന് അഡ്വ.എം. വീരാന്‍കുട്ടി ഉന്നയിച്ചത്. പിന്നീട് മറ്റ് ജില്ലകളിലെ സിറ്റിംഗിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചെയര്മാന് ഇതാവര്‍ത്തിച്ചു. നിരവധി പരാതികള്‍ കമ്മീഷന് ലഭിക്കുന്നുണ്ടെന്നും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണിതെന്നുമാണ് കമ്മീഷന്റെ വാദം.
ശ്മശാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുപതോളം പരാതികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും കമ്മീഷന് ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും കോടതി കയറിയതുമാണ്. ആരോഗ്യം, ക്രമസമാധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജനവാസ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുമാണ് നിര്‍മ്മാണം തടസ്സപ്പെടുന്നതിന് പ്രധാന കാരണം.
ഇതിനെതിരായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് പലയിടത്തും നടപടികള്‍ വൈകുന്നത്. ജനകീയ പ്രതിരോധം ഉയരാത്തിടങ്ങളില് സംഘടിത ശക്തിയുടെ ബലത്തില്‍ നിബന്ധനകള്‍ പാലിക്കാതെ ശ്മശാനം പ്രവര്‍ത്തിക്കുന്നുമുണ്ട്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ശ്മശാനങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിനും സാമുദായിക സ്പര്‍ദ്ധക്കും കാരണമാക്കുന്നതായി പോലീസ് റിപ്പോര്‍ട്ടുമുണ്ട്. ജലശ്രോതസ്സുകള്‍ മലിനമാകുന്നതുള്പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ക്രിസ്ത്യന്‍, മുസ്ലിം സംഘടനകള്‍ മത്സരിച്ച് ശ്മശാനം നിര്‍മ്മിക്കുന്നതും പ്രതിസന്ധിക്കിടയാക്കുന്നു. ഇത്തരം വസ്തുതകള്‍ മറച്ചുവെച്ചാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി. ന്യൂനപക്ഷാവകാശം മുന്‍നിര്‍ത്തി വാദിക്കുന്ന കമ്മീഷന് മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശം കണ്ടില്ലെന്ന് നടിക്കുകയാണ്. അതേസമയം പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കേണ്ടത് തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രാഥമിക ചുമതലയാണ്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.
ആരാധനാലയങ്ങളുടെ രൂപമാറ്റത്തിന് കാരണമാകുന്ന അറ്റകുറ്റപ്പണികള്‍ക്കും ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണ്. വാണിജ്യാവശ്യത്തിന് പണിയുന്ന കെട്ടിടങ്ങളില്‍ നിസ്കാരവും ബാങ്ക് വിളിയും നടത്തി പള്ളിക്ക് അനുമതി നേടിയെടുക്കുന്നത് ഇപ്പോള്‍ പതിവാണ്. ചില ക്രൈസ്തവ വിഭാഗങ്ങള്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്തി ക്രമേണ പള്ളിയാക്കി മാറ്റുന്നുമുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് ജില്ലാ കലക്ടര്‍മാര്‍ അനുമതി നിഷേധിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികള്‍ പുതുക്കിപ്പണിയുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി വിവിധയിടങ്ങളില്‍ ക്രൈസ്തവ സംഘടനകള്‍ തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് കമ്മീഷന് വാശിപിടിക്കുന്നത്.
2005 വരെ ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് കളക്ടറുടെ അനുമതി ആവശ്യമായിരുന്നില്ല. നിരവധി ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ഇത് നിര്‍ബന്ധമാക്കിയത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രാഷ്ട്രീയമായി മേല്‍ക്കൈയുള്ള സംസ്ഥാനത്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അനുമതിക്ക് അധികാരം നല്‍കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ആശങ്ക ഉയരുന്നു.
പൊതുവികാരം; സര്‍ക്കാരിന് ശുപാര്‍ശ നല്‍കും: അഡ്വ.എം. വീരാന്‍കുട്ടി
കൊച്ചി: ശ്മശാന നിര്‍മ്മാണത്തിനും ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണിക്കുമുള്ള അനുമതിക്ക് നിബന്ധനകള്‍ ലഘൂകരിക്കണമെന്നത് പൊതുവികാരമാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ.എം. വീരാന്‍കുട്ടി ‘ജന്മഭൂമി’യോട് പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കമ്മീഷന് ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്. കാര്യമില്ലാതെ വെറുതെ വാശിക്ക് എതിര്‍ക്കുന്നവരുമുണ്ട്. സമുദായ സംഘടനകള്‍ക്കും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാവുന്നതാണ്. വിവിധ പരാതികളുമായി ബന്ധപ്പെട്ട് ഇക്കാര്യം നേരത്തെ സര്‍ക്കാരിനെ അറിയിച്ചതാണെന്നും അടുത്ത് തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: