തിരുവനന്തപുരം: സംസ്ഥാനത്ത് സ്പിരിറ്റ് ലോബികള്‍ സജീവമാണെന്നും മയക്കുമരുന്നിന്റെ ഉപഭോഗം മൂന്നിരട്ടിയായെന്നും അവ നിയന്ത്രിക്കേണ്ട സമയമായെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍, ക്രമസമാധാന രംഗത്ത് പുതിയ പദ്ധതികളും നടപടികളും മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
അതിര്‍ത്തി കടന്ന് സ്പിരിറ്റും സ്ഫോടക വസ്തുക്കളും വരുന്നത് ചെറുക്കും. ഓപ്പറേഷന് കുബേരയില്‍, സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുയര്‍ന്നാല്‍ നടപടിയുണ്ടാകും. റിസര്‍വ്വ് ബാങ്ക് നിയമങ്ങള്‍ ലംഘിക്കുന്ന ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. പൊതുമേഖലാ ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും യാതൊരു സാമൂഹ്യ പ്രതിബദ്ധതയോ സഹാനുഭൂതിയോ ഇല്ല. ഋണമുക്തി എന്ന പദ്ധതി നടപ്പാക്കാമെന്ന് പറഞ്ഞിട്ട് യാതൊരു നടപടിയുമുണ്ടായില്ല. ന്യൂജനറേഷന് ബാങ്കുകള്‍ വിദ്യാഭ്യാസ ലോണ്‍ പോലും കൊടുക്കാറില്ല.
ബാങ്കുകളുടെ ഇത്തരം സമീപനം ശരിയല്ല. സര്‍ക്കാര്‍ വക ഫണ്ടുകള്‍ മുഴുവന്‍ സഹകരണ മേഖലയിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. ഓപ്പറേഷന് കുബേര പ്രകാരം 14,123 റെയ്ഡ് നടന്നു. 3199 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പ്രകാരം 39,700 റെയ്ഡുകള്‍ നടത്തി. 14,413 കേസുകള്‍ എടുത്തു. 10103 പേരെ അറസ്റ്റുചെയ്തു. ശുഭയാത്ര പദ്ധതിയിലൂടെ സെപ്തംബറിനകം കേരളത്തില്‍ വ്യാപകമായി ക്യാമറകള്‍ വയ്ക്കും. 500 ഓളം ക്യാമറകള്‍ സ്ഥാപിക്കും.
ചാവക്കാട് കൊലപാതകകേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് അന്വേഷണ സംഘമാണ്. ഗ്രൂപ്പ് വഴക്ക് ഉണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. മുഖ്യപ്രതിയെ നാട്ടുകാര്‍ പിടിച്ചുനല്‍കിയത് പോലീസിന്റെ വീഴ്ചയല്ലെന്നും മന്ത്രി പറഞ്ഞു.പോലീസ് നവീകരണത്തിലെ അഴിമതി സംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഇനിയുണ്ടാവില്ല. സിഡ്കോ എംഡിക്കെതിരായ അഴിമതികേസ് പരിശോധിക്കും. എസ്പിമാരുടെയും ഡിവൈഎസ്പിമാരുടെയും പ്രൊമോഷന് കമ്മറ്റികള്‍ ഉടന്‍ കൂടും.പോലീസിന് പെറ്റിക്കേസുകള്‍ക്ക് ക്വാട്ട നിശ്ചയിച്ചിരുന്നത് എടുത്തുകളഞ്ഞതായി ഡിജിപി ടി.പി.സെന്‍കുമാര്‍ അറിയിച്ചു. വാഹന പരിശോധന അവസാനിപ്പിക്കാനാവില്ല. സര്‍ക്കുലറിന് വിരുദ്ധമായി പരിശോധനകള്‍ നടക്കുന്നുണ്ടോയെന്നത് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: