ന്യൂദല്‍ഹി: പഞ്ചാബ് ഭീകരാക്രമണം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കാതെ ബഹളമുണ്ടാക്കിയ കോണ്‍ഗ്രസ് അംഗങ്ങളുടെ പെരുമാറ്റത്തെപ്പറ്റി പാര്‍ട്ടി അധ്യക്ഷ വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയെ അപമാനിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെ മാത്രമല്ല സദസ്യരുടെ മര്യാദകളെയും അവര്‍ അപമാനിച്ചിരിക്കുന്നു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെയും അവര്‍ അപമാനിച്ചിരിക്കുന്നു.ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യനിലപാടുകള് പ്രഖ്യാപിക്കേണ്ട അവസരം അലങ്കോലമാക്കിയ നടപടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയ്തത്.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോണ്‍ഗ്രസിന് വലിയ ഗൗരവമില്ലെന്നാണിത് ബോധ്യപ്പെടുത്തുന്നത്. ഇന്നലെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ച നടപടികളെപ്പറ്റി സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും വിശദീകരിക്കണം. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഗുര്‍ദാസ്പൂര്‍ ഭീകരാക്രമണം സംബന്ധിച്ച് സഭയില്‍ ചര്‍ച്ച അനുവദിക്കാത്ത കോണ്‍ഗ്രസ് നിലപാടിനെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പഞ്ചാബില്‍ നടന്നത് വളരെ ഗൗരവകരമായ സംഭവമാണ്. ഭാരത പാര്‍ലമെന്റ് ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് അപലപിക്കേണ്ട വിഷയത്തെ രാഷ്ട്രീയവല്ക്കരിക്ക് കോണ്‍ഗ്രസ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: