ആലപ്പുഴ: ജെഎസ്എസ് തര്‍ക്കത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ ജെഎസ്എസ് സംസ്ഥാന കമ്മറ്റി ഓഫീസ് കൈയേറി. സിപിഎം ലയനത്തിന്റെ മറവില്‍ സംസ്ഥാന കമ്മറ്റി ഓഫീസ് സിപിഎമ്മിന് കൈമാറാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ഓഫീസ് പിടിച്ചെടുക്കാനെത്തിയ രാജന്‍ബാബു വിഭാഗം നേതാക്കളെ പോലീസ് തടഞ്ഞു. ഇതേസമയം സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജെഎസ്എസ് ഓഫീസ് സിപിഎമ്മുകാര്‍ കൈയേ റുകയായിരുന്നു.
രാജന്‍ബാബു വിഭാഗം ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. ഷാജുവിനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനെത്തുടര്‍ന്ന് വന്‍പോലീസ് സന്നാഹം സ്ഥലത്തെത്തി. ഇന്നലെ വൈകിട്ടോടെയാണ് കെഎസ്ആര്‍സി സ്റ്റാന്‍ഡിന് കിഴക്കുവശത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ജെഎസ്എസ് രാജന്‍ബാബു വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രകടനമായി ഇവിടെയെത്തിയത്.
ഇതറിഞ്ഞ് സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ ഇവിടേയ്ക്ക് പാഞ്ഞെത്തുകയായിരുന്നു. ഓഫീസിനുളളില്‍ നിന്നും കസേരകളെടുത്ത് സിപിഎം നേതാക്കള്‍ കെ.കെ. ഷാജുവിനേയും മറ്റും പ്രതിരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. പ്രവര്‍ത്തകരിലൊരാള്‍ ഷാജുവിനെ മര്‍ദ്ദിക്കുകയും ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി വി. ബി. അശോകന്റെ നേതൃത്വത്തിലാണ് ഒരു സംഘം ഓഫീസ് കയ്യേറിയത്.
അടുത്തമാസം 19ന് ജെ എസ് എസുമായുളള ലയനം നടക്കുന്നതിന് മുമ്പ് തന്നെ സിപിഎം നേതാക്കള്‍ ഓഫീസ് സംരക്ഷണം എന്ന നിലയില്‍ ഗൗരിയമ്മയുടെ ഓഫീസ് പരോക്ഷമായി പിടിച്ചെടുക്കുകയായിരുന്നു. ഗൗരിയമ്മ വിഭാഗം ജെഎസ്എസ് നേതാക്കള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിപിഎമ്മുകാര്‍ ഓഫീസില്‍ സിപിഎമ്മിന്റെ കൊടി ഉയര്‍ത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ലയന സമ്മേളനം കഴിഞ്ഞ ശേഷം ഓഫീസില്‍ കൊടി ഉയര്‍ത്തിയാല്‍ മതിയെന്നു ഗൗരിയമ്മ വിഭാഗം ആവശ്യപ്പെട്ടു.
ഗൗരിയമ്മയുടെ പേരില്‍ കരം അടയ്ക്കുന്ന വസ്തു മറ്റുള്ളവര്‍ക്കു വിട്ടു നല്‍കില്ലെന്നും അവര്‍ പറഞ്ഞു. പിന്നീട് രാജന്‍ബാബു വിഭാഗം നേതാക്കളെ അറസറ്റു ചെയ്തു നീക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. അതോടെ അവര്‍ പിരിഞ്ഞു പോയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്.
താന്‍ സിപിഎമ്മിലേയ്ക്ക് മടങ്ങുമ്പോള്‍ ജെഎസ്എസിന്റെ ആസ്തികളും ഒപ്പം കൊണ്ടുപോകുമെന്ന് കെ. ആര്. ഗൗരിയമ്മ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കോടതിയെ രാജന് ബാബു വിഭാഗം സമീപിച്ചിട്ടുണ്ട്. തിരുവന്തപുരം ആലപ്പുഴ ജില്ലകളിലാണ് ജെഎസ്എസിന് പാര്‍ട്ടി സ്വത്തുക്കള്‍ ഉള്ളത്.
പിരിവെടുത്തല്ല മറിച്ച് സ്വന്തം പണം മുടക്കിയാണ് പാര്‍ട്ടി ഓഫീസിനായും മറ്റും കെട്ടിടങ്ങള്‍ വാങ്ങിയതെന്ന് ഗൗരിയമ്മ പറഞ്ഞു എന്നാല്‍ രാജന് ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് ഇത് അംഗീകരിക്കുന്നില്ല. താനടക്കമുള്ളവര്‍ പിരിച്ചെടുത്ത കാശിനാണ് ആസ്തികള്‍ വാങ്ങിയത്. കെകെ ഷാജു, ഉമേഷ്ചള്ളിയില് തുടങ്ങിയ നേതാക്കള്‍ ലക്ഷങ്ങള്‍ ഇതിനായി പിരിവ് നല്‍കിയിട്ടുണ്ടെന്നും രാജന്‍ബാബു പറഞ്ഞു.
പാര്‍ട്ടിയുടെ സ്വത്തിനായി കോടതിയെ സമീപിക്കും. ജെഎസ്എസിനുവേണ്ടി ജനറല്‍ സെക്രട്ടറി കെ ആര് ഗൗരിയമ്മ എന്നാണ് ആധാരങ്ങളില്‍ കാണിച്ചിട്ടുള്ളതെന്നും അതിനാല്‍ സ്വത്തുക്കളില്‍ ഗൗരിയമ്മക്ക് അവകാശമില്ലെന്നും ഈ വിഭാഗം വാദിക്കുന്നു. അണികളില്‍നിന്ന് ഫണ്ട് പിരിച്ചതിന്റെ മിനിട്സ് അടക്കം കോടതിയില്‍ ഹാജരാക്കാനാണ് ജെഎസ്എസ് രാജന് ബാബു വിഭാഗത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: