പറവൂര്‍:ഒന്നര കിലോ ബ്രൗണ്‍ ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ജമ്മുകാശ്മീരില്‍നിന്ന് ആലുവയില്‍ ബ്രൗണ്‍ഷുഗര്‍ എത്തിച്ച യുവാവ് എക്സൈസ് പിടിയിലായി.ആലുവ ചുണങ്ങംവേലി തറയില്‍ വിഷ്ണു സുബ്രഹ്മണ്യനെയാണ് (29) എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ഇതോടെ 1.650 കിലോ ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
കോഴിക്കോട് വേനപ്പാറ പുതുമന വീട്ടില്‍ എബിന് ജോസ് (24), ആലുവ തുരുത്ത് മംഗലശേരി വീട്ടില്‍ ഷാഫി നൗഷാദ് (21), ആലുവ തോട്ടുമുഖം പണിക്കാശേരി വീട്ടില്‍ ആബിക് (27) എന്നിവര്‍ എക്സൈസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാമെന്ന ധാരണയില്‍ കീഴടങ്ങിയിരുന്നു.കേസിലെ മുഖ്യപ്രതി കരുമാല്ലൂര്‍ മറിയപ്പടി സ്വദേശി ഇബ്രാഹിം, സഹായികളായ ചുണങ്ങംവേലി സ്വദേശി, ഷാംജിത്ത്, ആലുവ സ്വദേശികളായ സിന്റോ, ആമീന്‍ എന്നിവര്‍ക്കായി എക്സൈസ് തിരച്ചില്‍ ആരംഭിച്ചു.
മയക്കുമരുന്നിനൊപ്പം കുഴല്‍പ്പണക്കടത്തും നടത്തുന്ന സംഘത്തിലെ കണ്ണികളാണ് എല്ലാവരും.
സംഘത്തലവന് ഇബ്രാഹിമിന്റെ നിര്‍ദ്ദേശപ്രകാരം വിഷ്ണുവും ഷാംജിത്തുമാണ് ജമ്മുകാശ്മീമീരിലെ ശ്രീനഗറില്‍ നിന്ന് അഞ്ച് കിലോ ബ്രൗണ്‍ഷുഗര്‍ എത്തിച്ചത്. ശ്രീനഗറിലെ ലോഡ്ജില്‍ താമസിക്കുമ്പോള്‍ ബ്രൗണ്‍ഷുഗര്‍ എത്തിച്ചയാളെ അറിയില്ലെന്നും വിഷ്ണു പറയുന്നു. ഇബ്രാഹിം ഏര്‍പ്പാടാക്കിയതനുസരിച്ച് അജ്ഞാതന്‍ പൊതിയുമായി എത്തുകയായിരുന്നു. ബ്രൗണ്ഷുഗറിനുള്ള പണം ബാങ്ക് അക്കൗണ്ട് മുഖേനയാണ് ഇബ്രാഹിം കൈമാറിയത്. ബ്രൗണ്‍ഷുഗര്‍ കൊണ്ടുവരാന്‍ ശ്രീനഗറിലേക്ക് പോയ രണ്ടുപേര്‍ക്കും ഇബ്രാഹിം വിമാനടിക്കറ്റെടുത്ത് നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ പരിശോധനയില്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചുള്ള യാത്ര ബസുകളിലായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. എക്സൈസിന് കീഴടങ്ങിയ ആബികിന്റെ അളിയനാണ് വിഷ്ണു. ആബികിന്റെ സഹോദരിയെ വിഷ്ണു പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
ബെംഗളൂരു വിമാനത്താവളത്തിലേക്ക് ബസില്‍ യാത്രചെയ്യുന്നതിനിടെ ഉദ്യോഗാര്‍ത്ഥിയായ യുവാവ് തൃശൂരില്‍ ഇറങ്ങി സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബാഗില്‍ ബ്രൗണ്ഷുഗറാണെന്ന് ഉറപ്പാക്കി. വിസ ശരിയാക്കി നല്കിയ പറവൂര്‍ വള്ളുവള്ളി നടുവിലേപ്പറമ്പില്‍ മുഹമ്മദ് ഹാരിഷിനെ (32) എബിന് വിവരമറിയിക്കുകയും പണം ആവശ്യപ്പെട്ട് വിലപേശുകയും ചെയ്തു. അല്ലാത്തപക്ഷം തങ്ങള്‍ ഇത് മറിച്ചുവില്‍ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ ഹാരിഷ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. ഇയാള്‍ ഡിവൈഎഫ്ഐ കോട്ടുവള്ളി വില്ലേജ് കമ്മറ്റി അംഗവും വള്ളുവള്ളി യൂണിറ്റ് സെക്രട്ടറിയുമാണ്. ഇതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് മറിച്ച് വില്ക്കാന് ശ്രമിച്ചവര്‍ എക്സൈസിന് കീഴടങ്ങിയത്.
ബെംഗളൂരിലേക്ക് തിരിക്കാന്‍ ബൈപ്പാസില്‍ ബസ് കാത്തുനിന്ന എബിന്റെ കൈവശം ഇബ്രാഹിമും മറ്റൊരാളുമാണ് മയക്കുമരുന്ന് അടങ്ങിയ ബാഗ് നല്‍കിയത്. ഇബ്രാഹിമിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ച്ച രണ്ട് കിലോ ബ്രൗണ്‍ഷുഗര്‍ പാലക്കാട് മറ്റൊള്‍ക്ക് എത്തിച്ച് നല്‍കിയത് ഹാരിഷും ആബികുമാണെന്നും സി.ഐ ശശികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: