ലക്ഷ്മണ, സൂക്ഷിക്കണം. ദുഷ്ട മൃഗങ്ങളും രാക്ഷസപ്പരിഷകളും നിറഞ്ഞ ഈ വനത്തിലൂടെയുള്ള സഞ്ചാരം സൂക്ഷിച്ചുവേണം. കുലച്ച വില്ലും ഊരിപ്പിടിച്ച അസ്ത്രവുമായി നീ മുന്നില്‍ നടക്കണം. സീത മധ്യത്തിലും സശസ്ത്രനായി ഞാന്‍ പിന്നാലേയും നടക്കാം. രാമനിര്‍ദ്ദേശപ്രകാരം ജീവാത്മാവിനും പരമാത്മാവിനും മദ്ധ്യസ്ഥയായി വര്‍ത്തിക്കുന്ന മായപോലെ സീതാദേവിയെ മദ്ധ്യത്തില്‍ നടത്തി ഞങ്ങള്‍ ഏകദേശം ഒരു യോജനവഴി പിന്നിട്ടപ്പോള്‍ അവിടെ ഒരു താമരപ്പൊയ്ക കണ്ടു.
വിരിഞ്ഞുനില്ക്കുന്ന നീലത്താമരകളും സൗഗന്ധിക പുഷ്പങ്ങളുംകൊണ്ട് ശോഭിതവും തെളിഞ്ഞ വെള്ളമുള്ളതുമായ ആ തടാകത്തില്‍നിന്നും ദാഹം ശമിപ്പിച്ച ശേഷം അവിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നു.
ആ വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്ന് അധികസമയം കഴിയുന്നതിനു മുമ്പുതന്നെ അത്യുഗ്ര ശബ്ദത്തോടും വൃക്ഷങ്ങളെപ്പിടിച്ച് കുലുക്കിക്കൊണ്ടും കരാളോജ്വല ദംഷ്ട്രങ്ങളോടുകൂടിയ വായ്പിളര്‍ന്നുകൊണ്ടും ചുവന്ന കണ്ണുകളോടും ഇടത്തെത്തോളില്‍ വെക്കപ്പെട്ട ശൂലത്തോടും പച്ചമാംസങ്ങള്‍ ഭക്ഷിച്ചുകൊണ്ടും ഉച്ചത്തില്‍ അലറി അടുക്കുന്ന ഒരു സത്വത്തെ കണ്ട് അമ്പുംവില്ലുമായി രാമന് പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് തന്നോടായി പറഞ്ഞു. ലക്ഷ്മണ…! അതാ ഭയങ്കരനായ ഒരു നിശാചരന്‍ നമ്മുടെ നേരെ അതിവേഗം വരുന്നുണ്ട്. അതുകൊണ്ട് വില്ലുകുലച്ച് ബാണവും തൊടുത്ത് മനസ്സിനെ ദൃഡമാക്കി തയ്യാറായി നില്ക്കുക. പിന്നീട് സീതയെ നോക്കിക്കൊണ്ട് പറഞ്ഞു.ഭവതി ഒട്ടും ഭയപ്പെടേണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.
അടുത്തെത്തിയ രാക്ഷസന് എട്ടുദിക്കുകളും പൊട്ടിപ്പോകുന്ന രീതിയില്‍ അട്ടഹസിച്ചുകൊണ്ട് ചോദിച്ചു. കഷ്ടംതന്നെ ദുഷ്ടജന്തുക്കള്‍ നിറഞ്ഞ ഈ കൊടുംകാട്ടില്‍ അമ്പുംവില്ലും ആവനാഴിയും കൈക്കൊണ്ട് ജടാവല്ക്കലങ്ങളും ധരിച്ച് മുനിവേഷത്തോടെ മനോഹരിയായ ഒരു പെണ്ണിനോടൊത്ത് നിര്‍ഭയം വസിക്കുന്ന കരുത്തരായ ബാലന്മാരായ നിങ്ങള്‍ ആരാണ്? ഭയംകൂടാതെ ഈ കൊടുംകാട്ടില്‍ എന്ത് കാരണത്താലാണ് നിങ്ങള്‍ ഇങ്ങിനെ സഞ്ചരിക്കുന്നത്?
ഇതുകേട്ട് രാമന് ഒട്ടും ഭയമില്ലാതെ വിനയത്തോടും മന്ദഹാസത്തോടുകൂടി തന്റെ പേര് രാമനാണെന്നും അവള് എന്റെ പത്നിയായ സീതയാണെന്നും ഈ നില്‍ക്കുന്നത് എന്റെ സഹോദരന് ലക്ഷ്മണനാണെന്നും അച്ഛന്റെ ആജ്ഞപ്രകാരം വനവാസത്തിന് വന്നതാണെന്നും പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍ രാമന് തങ്ങളെസംബന്ധിക്കുന്ന എല്ലാം പറഞ്ഞശേഷം നിന്നെപ്പോലെയുള്ള രക്ഷോജാതികളെ ഉന്മൂലനം ചെയ്ത് ജഗത്രയം പാലിക്കാന്‍ വേണ്ടിയാണെന്നും തന്റെ കര്‍ത്തവ്യത്തെ പ്രകടമാക്കി.
രാമവാക്യം കേട്ട് കോപിഷ്ഠനായ നിശാചരന്‍ വായ്പിളര്‍ന്ന് അട്ടഹാസം മുഴക്കിക്കൊണ്ട് ഒരു വൃക്ഷം പറിച്ച് രാമനുനേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു. നിനക്കെന്നെ അറിയില്ലെന്നു തോന്നുന്നു. മൂന്നുലോകത്തും എന്നെ അറിയാത്തവരായി ആരുമില്ല. ശക്തനായ വിരാധനാണ് ഞാന്‍. എന്നെ ഭയന്ന് ഈ ഭാഗത്തുണ്ടായിരുന്ന താപസന്മാര് ഇവിടം ഉപേക്ഷിച്ച് ദൂരേയ്ക്ക് ഓടിപ്പോയി. നിങ്ങള്‍ക്കും ജീവനില്‍കൊതിയുണ്ടെങ്കില്‍ ഈ തരുണിയേയും ആയുധങ്ങളും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പൊയ്ക്കൊള്‍ക. അല്ലാത്തപക്ഷം നിങ്ങളെക്കൊണ്ട് ഞാന്‍ എന്റെ വിശപ്പടക്കുന്നതാണ്. ഇങ്ങനെ പറഞ്ഞുകൊണ്ട് നിശാചരന്‍ സീതയുടെ സമീപത്തേക്ക് നീങ്ങി. ഇതുകണ്ട രാമന് അവന്റെ കൈകളെ തന്റെ ശരംകൊണ്ട് മുറിച്ചുകളഞ്ഞു.
ക്രുദ്ധനായ വിരാധന് വായ ഘോരമായി പിളര്‍ന്നുകൊണ്ട് രാമനുനേരെ അടുത്തു. അതുകണ്ട രാമന് ശരങ്ങളെക്കൊണ്ട് അവന്റെ രണ്ടു കാല്കളും മുറിച്ചുകളഞ്ഞു. ഇതുകൊണ്ടൊന്നും തളരാതെ നിശാചരന്‍ രാമനുനേരെ വീണ്ടും അടുത്തപ്പോള്‍ രാമന് അവന്റെ തലയും അറുത്തുകളയാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഞങ്ങള്‍ അവനെ കുഴികുഴിച്ച് അതിലിട്ടുമൂടാന്‍ തീര്‍ച്ചയാക്കി.
വിരാധന്റെ ശരീരം മണ്ണിന്നടിയില്‍ കുഴിച്ചുമൂടുവാന്‍ തുടങ്ങിയപ്പോള്‍ അവന് പൂര്‍വസ്മരണ ലഭിക്കുകയും, താന്‍ തുംബുരുവെന്ന ഗന്ധര്‍വനായിരുന്നെന്നും രംഭയോടുണ്ടായിരുന്ന ആസക്തിമൂലം വൈശ്രവണനില്നിന്നും ലഭിച്ച ശാപംമൂലമാണ് താന്‍ നിശാചരനായതെന്നും രാമന്റെ കൈകളാല്‍ മരണം സംഭവിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന അനുഗ്രഹത്തേയും വിവരിച്ചു. അതിനുശേഷം ഒന്നര യോജന അകലെ വസിക്കുന്ന ശരഭംഗമഹര്‍ഷിയെ ചെന്നുകാണാനും അവന് പറഞ്ഞു. അവന്റെ പ്രാണന് പോയി. ക്രോധസമുദ്രത്തില്‍ നീന്തിത്തുടിച്ചുവന്ന വിരാധന്റെ ദുര്‍ജീവിതത്തിന് അങ്ങിനെ പൂര്‍ണ്ണവിരാമമായി. അവന്റെ അഭീഷ്ടപ്രകാരം തങ്ങള്‍ അവനെ കുഴിച്ചുമൂടി.
(തുടരും)
9443669537
















