ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കില്‍ ആദ്യം പ്രതിരോധമന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങിവരാന്‍ കെജിഎസിനോട് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. പദ്ധതിക്കായി പ്രതിരോധമന്ത്രാലയം നല്കിയ അനുമതി പിന്‍വലിച്ച സാഹചര്യത്തില്‍ ആദ്യം അനുമതി പുനസ്ഥാപിച്ച ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂ എന്നാണ് സമിതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ മാസം ജൂണ്‍ 24ന് നടന്ന യോഗത്തിലാണ് പുതിയ ഏജന്‍സിയെ വെച്ച് പാരിസ്ഥിതികാഘാത പഠനം നടത്താന്‍ അനുവദിക്കണമെന്ന കെജിഎസിന്റെ അപേക്ഷ സമിതി പരിഗണിച്ചത്.
പ്രതിരോധ മന്ത്രാലയം അനുമതി പിന്‍വലിച്ചതോടെ പാരിസ്ഥിതികാനുമതി പദ്ധതിക്ക് നല്‍കാനാവില്ലെന്ന് സമിതി വ്യക്തമാക്കി. ഇതിനു പുറമേ മറ്റുചില നിബന്ധനകളും കെജിഎസിന് മുന്നില്‍ വനംപരിസ്ഥിതിമന്ത്രാലയ വിദഗ്ധ സമിതി വെച്ചിട്ടുണ്ട്. വിമാനത്താവള പദ്ധതി പ്രദേശത്തുകൂടി ഒഴുകുന്ന കോഴിത്തോടിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത തരത്തിലുള്ള പുതിയ പദ്ധതി വേണം സമര്‍പ്പിക്കേണ്ടത്. എല്ലാ പാരിസ്ഥിതിക-സാമൂഹ്യ പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാരിസ്ഥിതികാഘാത പഠനമായിരിക്കണം നടത്തേണ്ടത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളും ജനഹിത പരിശോധന നടത്തി അഭിപ്രായം അറിയണം എന്നീ നിര്‍ദ്ദേശങ്ങളും കെജിഎസിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ട് വനം-പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതി നല്കി.
വിദഗ്ധ സമിതി കെജിഎസിന് നല്കിയ 18ഇന ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടികളും സമിതി യോഗം പരിശോധിച്ചു. എന്നാല്‍ പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി നിഷേധിക്കപ്പെട്ട പദ്ധതിക്കായി ഇനി കെജിഎസ് ആദ്യം മുതല്‍ ശ്രമം ആരംഭിക്കേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പദ്ധതിക്കായി കെജിഎസിന് അധികം മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാണ്.
ആറന്മുള വിമാനത്താവള പദ്ധതിക്കായി 2011 ഒക്ടോബറില്‍ നല്കിയ അനുമതി 2015 മെയ് 27ന് കേന്ദ്രവ്യോമയാന മന്ത്രാലയം റദ്ദാക്കിയിരുന്നു. മെയ് 5ന് ചേര്‍ന്ന സ്റ്റീറിംഗ് കമ്മറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്ന് വ്യോമയാന അണ്ടര്‍ സെക്രട്ടറി സുനില്‍ പന്ത് അറിയിച്ചിരുന്നതാണ്.
ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി മെയ് 8നാണ് റദ്ദാക്കിയത്. പ്രതിരോധ വകുപ്പിലെ നേവി-1 ഡയറക്ടര്‍ നവീന്‍കുമാര്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയ്ക്ക് മന്ത്രാലയ തീരുമാനം കൈമാറിയിരുന്നു. കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ ആറന്മുള പദ്ധതിക്കെതിരെ പരസ്യമായി പ്രതികരിച്ചതിനു പിന്നാലെയാണ് വ്യോമയാനമന്ത്രാലയ ഉത്തരവ് പുറത്തിറങ്ങിയത്.
ആറന്മുള പദ്ധതിക്കായി പഠനം നടത്തിയ ഏജന്‍സിയായ എന്‍വിറോ കെയര്‍ ലിമിറ്റഡിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹരിത ട്രിബ്യൂണല്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്. ഇത് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഏജന്‍സിയുമായി കെജിഎസ് വീണ്ടും പാരിസ്ഥിതികാഘാത പഠനത്തിനായി അനുമതി തേടി വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: