വിഎം.സുധീരനോളം ധീരനില്ലെന്ന് പണ്ട് യൂത്തുകോണ്ഗ്രസ്സുകാര് മുഷ്ടിചുരുട്ടി മാനത്തെറിഞ്ഞതാണ്. ആദര്‍ശധീരനാണ്. അഴിമതിവിരോധിയാണ് എന്നൊക്കെ സുധീരന് പലകുറി നടത്തിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാപിക്കാറുണ്ട്. അതെല്ലാം സ്ഥാനത്തിരിക്കാത്തപ്പോള്. സ്ഥാനം കിട്ടിയാല്‍ ആസ്ഥാനഗായകരെ പോലെയാണ്. രാജാവിന് സുഖിക്കുന്നത് പാടാനേ വായതുറക്കൂ. ഇപ്പോള്‍ രാജാവ് രാഹുലാണ്. രാഹുലാണല്ലോ ആസ്ഥാന ഗായകനാക്കിയത്.
കോണ്‍ഗ്രസിലെ സര്‍വ്വാധിപത്യം ഇപ്പോള്‍ അമ്മയ്ക്കും മോനുമാണ്. ജനാധിപത്യ ജീവിതത്തിന് അവശ്യം വേണ്ടത് വിവേകമാണ്. ഒന്നേ ഒന്നു മാത്രമേ തെരഞ്ഞെടുക്കാനുള്ളുവെങ്കില് അവിടെ വിവേകത്തിന്റെ ആവശ്യം വരുന്നില്ല. സമഗ്രാധിപത്യത്തില്‍ ജനസഞ്ചയത്തിന് വിവേകം വേണ്ട. അനുസരണശീലം മതി. മേലാളന്മാര്ക്ക് വഴങ്ങിക്കൊടുക്കുക, തിരുവായ്ക്ക് എതിര്‍വായില്ലാത്ത പാരമ്പര്യത്തില്‍ കഴിഞ്ഞുകൂടുക. വല്യമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ സോഷ്യലിസത്തിന് വീഥിയിലൂടെ തേരുതെളിക്കും ജേതാവായിരുന്നു. അങ്ങനെ വാഴ്ത്തിപ്പാടിയ കൂട്ടത്തില്‍ വിഎം സുധീരനുമുണ്ടായിരുന്നു. അടിയന്തരാവസ്ഥ അറബിക്കടലിലെറിഞ്ഞ് ആണത്തമുള്ളവര്‍ അധികാരമേറ്റപ്പോഴാണ് ചില കോണ്ഗ്രസുകാര്ര്ക്ക് കൊക്കിന് ജീവന് വച്ചത്.
ഇന്നിപ്പോള്‍ രാഹുല്‍ പറഞ്ഞാല്‍ അതാണ് വേദവാക്യം. എന്‍ഡിഎ സര്‍ക്കാരില്‍ ആകെ അഴിമതിയാണത്രേ.
അഴിമതിയില്‍ ആറാടിയവരാണ് ഇത് പറയുന്നത്. അതിന്റെ നാറ്റം ഇനിയെത്രകാലം കഴിഞ്ഞാലും മാറ്റാന്‍ കോണ്‍ഗ്രസിനാവില്ല. എന്നിട്ടും വിഎം സുധീരന്റെ കെപിസിസി പ്രമേയം പാസ്സാക്കിയിരിക്കുന്നു. ‘അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട് ബിജെപി’ എന്നാണ് പ്രമേയത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഐപിഎല്‍ വില്ലന്‍ ലളിത്മോഡിയെ ചൂണ്ടിക്കാട്ടി നരേന്ദ്രമോദി സര്‍ക്കാരിനെയും പഴിക്കുന്നത് കാണുമ്പോഴാണ് കഷ്ടം തോന്നുന്നത്. ലളിത് മോദിമാരെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. ഐപിഎല്ലിന് താങ്ങും തണലുമായി നിന്നതും കോണ്‍ഗ്രസാണ്.
1700 കോടിയുടെ ഹവാലാ ഇടപാട് ലളിത് മോഡി നടത്തിയെങ്കില്‍ അതിന് ഒത്താശ നല്‍കിയത് രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുംമുമ്പ് നടന്ന അഴിമതിയും വഴിവിട്ട ഇടപാടുകളും ബിജെപിയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോക്കിരിത്തരമാണ്.
അമ്പുകൊള്ളാത്തവരില്ല ഗുരുക്കന്മാരില് എന്നു പറഞ്ഞതുപോലെയാണ് കോണ്‍ഗ്രസിന്റെ കാര്യം. അഴിമതി ആരോപണം കേള്‍ക്കാത്ത ഏത് മന്ത്രിയാണുണ്ടായിരുന്നത്. പ്രധാനമന്ത്രിപോലും അതില്‍ നിന്നും വേറിട്ടുനില്ക്കുന്നുണ്ടോ? രാഹുലിന്റെ അളിയനാണല്ലോ ഭൂമാഫിയയുടെ അഭിനവ ചക്രവര്‍ത്തിയായി വാണരുളിയത്. ഹരിയാനയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും എന്തിന് കേരളത്തില്‍ പോലും ഭരണസ്വാധീനമുപയോഗിച്ച് ഭൂമാഫിയാ കൃഷി വ്യാപിപ്പിച്ച വ്യക്തിയെ മണിയറയില്‍ താലോലിച്ച് അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അതിനൊരു വിശേഷണമുണ്ട്. ചിലരുടെ ചാരിത്ര്യപ്രസംഗമെന്ന്. അതവിടെ നില്ക്കട്ടെ.
കേരളമാണല്ലോ വിഷയം. കേരളം കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതികൊണ്ട് മൂടിയിരിക്കുകയാണ്. നാലുവര്‍ഷംകൊണ്ട് നാറാന്‍ കഴിയുന്നതിന്റെ പരമാവധിയായി. സോളാര്‍ മുതല്‍ ബാര്‍ കോഴവരെ പരിശോധിച്ചാല്‍ ആരുടെ കയ്യിലാണ് നോട്ടെണ്ണിയ തഴമ്പെന്ന് കാണാനാകും. കള്ളനെപ്പോലെ തന്നെ കുറ്റത്തിന് പങ്കാളിയാണ് കള്ളന് കഞ്ഞിവയ്ക്കുന്നവനും. അങ്ങനെയെങ്കില്‍ മന്ത്രിമാരെ പോലെ തന്നെ അഴിമതിക്കെതിരെ കണ്ണടയ്ക്കുന്ന പാര്‍ട്ടി നേതാക്കളും കുറ്റക്കാരല്ലെ?
സോളാറില്‍ സര്‍പ്പംപോലുള്ള തെളിവുണ്ടായിട്ടും പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു. ബാര്‍ കോഴയിലാണെങ്കില് കൊടുത്തവര്‍ ആണയിട്ടു പറയുന്നു. സാക്ഷി മൊഴികളുമുണ്ട്. എന്നിട്ടും കേസ് കോടതിയിലെത്തുംമുമ്പ് കേസ്കെട്ട് തോട്ടിലെറിയുന്നു. അത് കണ്ടഭാവം നടിക്കാത്ത നേതൃത്വം എങ്ങോ എവിടെയോ ഇല്ലാത്ത അഴിമതിയുടെ പേരില്‍ പുരപ്പുറം കയറി കൂവുന്നു. ഇതിന്റെ പേരാണ് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇരട്ടത്താപ്പ്.
അരുവിക്കരയിലെ വിജയം സംസ്ഥാനത്തെ നിയമസഭാ മണ്ഡലത്തിലാകെ ആവര്‍ത്തിക്കുമെന്നാണ് അവകാശവാദം. അങ്ങനെയാണെങ്കില്‍ അടുത്ത നിയമസഭയില്‍ പ്രതിപക്ഷമേ ഉണ്ടാകില്ലല്ലോ? മുഴുവന്‍ യുഡിഎഫ് അംഗങ്ങള്‍. പിന്നെ നല്ല നിലാവുള്ള രാവുകളാകും പുലരുവോളം കക്കാം. ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല. അരുവിക്കരയില്‍ ചക്കവീണ് മുയലിനെ കിട്ടിയതാണ്. ചക്ക വീഴുമ്പോഴെല്ലാം കിട്ടുമോ മുയലിനെ! എല്ലായിടവും ജയിക്കണമെങ്കില്‍ എല്ലാ സ്ഥലത്തും നേതാവ് മരിക്കണം. എങ്കിലല്ലേ അവകാശിക്ക് സീറ്റ് നല്കാന് കഴിയൂ. ഏതെങ്കിലും നേതാവ് രക്തസാക്ഷിയായാലേ കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ പറ്റൂ എന്നാരോ പറഞ്ഞതോര്‍ക്കുന്നു.
ഇന്ദിരാഗാന്ധി ദാരുണമായി കൊല്ലപ്പെട്ടപ്പോഴാണല്ലോ രാജീവ് ഗാന്ധിയും കോണ്‍ഗ്രസും രക്ഷപ്പെട്ടത്. രാജീവ് രക്തസാക്ഷിയായപ്പോഴും കോണ്‍ഗ്രസിന് രക്ഷപ്പെടാനായി. കാര്‍ത്തികേയന്റെ കാലശേഷം ആ ചിത്രവും ചിതാഭസ്മവും ചൂണ്ടിക്കാട്ടി മകനും രക്ഷപ്പെട്ടു. ഇനിയാരും മരിക്കാതിരിക്കണമെന്ന് പ്രതിയോഗികളെക്കൊണ്ട് പ്രാര്ത്ഥിപ്പിക്കേണ്ടി വരുമോ കോണ്‍ഗ്രസിനെ കുഴിച്ചുമൂടാന്‍! അത് വേണ്ടിവരില്ല. പ്രതിപക്ഷത്ത് സിപിഎമ്മാണെങ്കില്‍.
കോണ്‍ഗ്രസിനെ എക്കാലവും രക്ഷപ്പെടുത്തുന്നത് സിപിഎമ്മാണല്ലോ. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴും അതുകണ്ടു. രാജ്യമാകെ കോണ്‍ഗ്രസിനെ പിഴുതെറിഞ്ഞപ്പോള്‍ കേരളം കോണ്‍ഗ്രസ്സിനെ കാത്തു. ഇപ്പോഴും അതങ്ങിനെ തന്നെ. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കുകയും കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയും ചെയ്തപ്പോള്‍ കേരളം അവരെ കാത്തു. പ്രതിപക്ഷ സിപിഎം ആയതുകൊണ്ടാണെന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനും അവകാശപ്പെടാം. അതുകൊണ്ടുതന്നെ ശത്രുക്കളല്ല നമ്മള് ബന്ധുക്കളാണെന്നവര്ക്കിരുവര്ക്കും അവകാശപ്പെടാം.
ജയിച്ച കോണ്‍ഗ്രസിനും തോറ്റ സിപിഎമ്മിനും വികാരം ഒന്നുതന്നെ. ഇതെങ്ങനെ സംഭവിച്ചു? ബിജെപി എങ്ങനെ വോട്ടുനേടി? സ്റ്റേറ്റ് കമ്മറ്റി ആലോചിച്ചു. എത്തുംപിടിയും കിട്ടുന്നില്ല. പിബി ചര്‍ച്ച ചെയ്തു. ഒരുപിടിപാടുമില്ല. ദല്‍ഹിയിലെ ആലോചന സിപിഎം കേരളത്തിലേക്ക് മാറ്റുന്നു. കോണ്‍ഗ്രസാണെങ്കില്‍ കേരളത്തിലെ ചര്‍ച്ച ഇനി കേന്ദ്രത്തിലെത്തിക്കും. ഇരുകൂട്ടരും ചര്‍ച്ച ചെയ്യുന്നത് ബിജെപിയെ എങ്ങനെ തോല്‍പ്പിക്കാമെന്നാണ്. തോല്‍പ്പിക്കാന്‍ വോട്ടു ചോദിക്കുന്നവര്‍ക്ക് അതല്ലെ പറ്റൂ. ചുട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്.
1957 ല്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി വാജ്പേയി ലഖ്നൗവില്‍ മത്സരിച്ചപ്പോള്‍ തുടങ്ങിയതാണിത്. ജനസംഘത്തെ തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വോട്ട് നല്‍കിയത് കോണ്‍ഗ്രസിന്. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പശിമയുള്ള മണ്ണായിരുന്നു ലഖ്നൗ. വാജ്പേയിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി ലഖ്നൗവില്‍ മാത്രമല്ല ഉത്തര്‍പ്രദേശില്‍ ഒരിടത്തും മത്സരിക്കാന്‍ പോലും ത്രാണിയില്ലാത്ത കക്ഷിയായി അസ്മതിച്ചു. ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താന്റെ അവസ്ഥയാണ് കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകളെയും കാത്തിരിക്കുന്നത്. ‘ നീ കുഴിച്ച കുഴിയില്‍ നീ തന്നെ, നീ തന്നെ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: