തിരുവനന്തപുരം: കേന്ദ്രഫണ്ടുപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടത്തുന്ന വികസനപദ്ധതികളില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം മൂലം കേന്ദ്രവിഹിതമായി ലഭിച്ച 15.91 കോടിരൂപ തിരിച്ചടച്ചു. സംസ്ഥാനസര്‍ക്കാരിന് 7.73 കോടിരൂപയുടെ ബാധ്യതയും ഉണ്ടായി. ഏഴ് സുപ്രധാന ടൂറിസംപദ്ധതികള്ക്കുള്ള കേന്ദ്രവിഹിതമാണ് ആസൂത്രണമില്ലായ്മ മൂലം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.
വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്ര വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.01 കോടി അനുവദിച്ചു. ഇതില്‍ 1.61 കോടി ഗ്രാന്റായി ലഭിക്കുകയും ചെയ്തു. എന്നാല്‍ 16 മാസങ്ങള്‍ക്കുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ എട്ട് ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. വിനോദസഞ്ചാരവകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ക്ക് കേന്ദ്രഫണ്ട് അനുവദിച്ചാല്‍ പദ്ധതി ആറുമാസത്തിനകം ആരംഭിക്കേണ്ടതും 20-30 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്. ഇതില്‍ വീഴ്ച വന്നാല്‍ ചെലവാകാത്ത തുക തിരിച്ചടയ്ക്കണം. വയനാട് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 16 മാസമെടുത്തു. ഇതിനിടെ കേന്ദ്രഫണ്ടില്‍ 2.34 ലക്ഷം ചെലവഴിക്കുകയും ചെയ്തു. ഒടുവില്‍ 1.59 കോടി തിരിച്ചടയ്ക്കുകയായിരുന്നു.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് കടല്‍ത്തീര വികസനത്തിനുവേണ്ടി 2010ല്‍ 3.39 കോടി അനുവദിച്ചിരുന്നു. 2.71 കോടി ഗ്രാന്റായി ലഭിച്ചു. 28 മാസത്തെ കാലതാമസത്തിനുശേഷം 279 കോടി നല്കി കെറ്റിഡിസി ഭൂമി ഏറ്റെടുത്തു. പദ്ധതി യഥാസമയം തുടങ്ങാത്തതുകൊണ്ട് 1.27 കോടി തിരിച്ചടച്ചു. നേരിയമംഗലം വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാന്‍ 2012ല്‍ 3.09 കോടിയാണ് അനുവദിച്ചത്. 2.47 കോടി ഗ്രാന്റായി ലഭിച്ചിട്ടും ഭൂമി ലഭ്യമാക്കാനായില്ല. ശരിയായ അക്കൗണ്ടിംഗ് നടത്താത്തതിനാല്‍ 53ലക്ഷത്തിനു പകരം 2.38 കോടി രൂപ വകുപ്പ് തിരിച്ചടച്ചു.
അരുവിക്കര അണക്കെട്ട് പരിസരം പ്രധാന സഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്ന കേന്ദ്രസഹായത്തോടെയുള്ള പദ്ധതിയുടെ കീഴില്‍ നിര്‍വഹണ ഏജന്‍സിയായ വാട്ടര്‍ അതോറിറ്റിക്ക് നിശ്ചി ത സമയത്തില്‍ പ്രവര്‍ത്തി തുടങ്ങാനാകാത്തതിനാല് 1.48കോടി കേന്ദ്ര ഗ്രാന്റ് ലഭിച്ചതില്‍ 83.23 ലക്ഷം തിരിച്ചടയ്ക്കേണ്ടിവന്നു. പദ്ധതി സംസ്ഥാന പദ്ധതിയായി ഏറ്റെടുത്തതുമൂലം 56ലക്ഷം രൂപ സംസ്ഥാന ഖജനാവിന് ബാധ്യതയായി.
മൂന്നാര്‍ വികസനത്തിനായുള്ള 4.89 കോടിയുടെ കേന്ദ്രവിഹിതവും പാഴാക്കി. വാസ്തുവിദ്യാകണ്സള്ട്ടന്റ് യഥാസമയം വിശദരൂപരേഖ, രേഖാചിത്രം, ഡിപിആര്‍ തുടങ്ങിയവ നിര്‍വഹണ ഏജന്‍സിയായ ഹാബിറ്റാറ്റിന് നല്‍കിയില്ല. ഇതുകാരണം കിട്ടിയ 3.91 കോടിയും തിരിച്ചടച്ചു. ഡിപിആര്‍ തയ്യാറാക്കിയതിനും വാസ്തുവിദ്യാ കണ്‍സള്‍ട്ടന്റിനു നല്കിയ കണ്‍സള്‍ട്ടന്‍സി തുകയും പാഴായി.
പെരുവണ്ണാമൂഴി, കക്കയം അണക്കെട്ടുകളുടെ വികസന പദ്ധതി ആരംഭിക്കാത്തതുമൂലം 4കോടിയുടെ മുഴുവന്‍ കേന്ദ്രസഹായവും തിരിച്ചടച്ചു. ഇതിനുശേഷം സംസ്ഥാന ഫണ്ടില്‍ സപ്ലിമെന്ററി ഗ്രാന്റായി 1.9 കോടി നല്കി പദ്ധതി ചുരുക്കി നടപ്പാക്കുകയായിരുന്നു.
കാരാപ്പുഴ അണക്കെട്ടും പരിസരവും കേരളത്തിലെ പ്രധാന സ്ഥലമായി വികസിപ്പിക്കുന്നതിനുള്ള, ജലസേചനവകുപ്പ് മുഖേന നടപ്പാക്കേണ്ട പദ്ധതി നിര്‍വഹണ ഏജന്‍സിയെ മാറ്റി നല്കിയതുമൂലം നഷ്ടപ്പെട്ടു. 4.92 കോടി രൂപയ്ക്ക് അനുമതിലഭിച്ച പദ്ധതിയില്‍ കിട്ടിയ 3.94 കോടിയില്‍ 1.94 കോടി തിരിച്ചടച്ചു. ഒടുവില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന് 2.92 കോടിയുടെ ബാധ്യതയുണ്ടായി. വിനോദസഞ്ചാരപദ്ധതികള്‍ പ്രഖ്യാപിക്കുകയും അനുമതിതേടുകയും ചെയ്യുംമുമ്പ് പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, വിവിധ വകുപ്പുകളുടെ ഏകോപനം, നിര്വഹണഏജന്സികളെ ഉറപ്പാക്കല്‍ എന്നിവ പാലിക്കാത്തതു മൂലമാണ് കോടികളുടെ കേന്ദ്രസഹായം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: