മലപ്പുറം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ ‘ചില്ലറത്തല്ല്’. ടിക്കറ്റു ബാക്കി നല്‍കാത്തതിന്റെ പേരില്‍ കണ്ടക്ടര്‍മാര്‍ക്കെതിരേ നൂറുകണക്കിന് പരാതികളാണ് വിവിധ ഡിപ്പോകളില്‍ ദിവസേന ലഭിക്കുന്നത്. എന്നാല്‍ കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടാകാറില്ല.
ചില്ലറയില്ല എന്നതാണ് ഒരു കാരണം. എന്നാല്‍, ചിലര്‍ ചില്ലറ ഉണ്ടെങ്കിലും ബാക്കിതുക ഇറങ്ങുമ്പാള്‍ തരാമെന്ന് പറയും. ഇതു കൊടുക്കാറില്ല, ചോദിച്ചാല്‍ ആക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്യുന്നുവെന്നാണ് പരാതികളുടെ പൊതു സ്വഭാവം. ചിലര്‍ ബാക്കി കൃത്യമായി കൊടുക്കുമ്പോള്‍ ചിലരെങ്കിലും ഇതുവഴി അധിക വരുമാനമുണ്ടാക്കന്നുവെന്നാണ് ആരോപണം.
ദീര്‍ഘദൂര സര്‍വ്വീസുകളില്‍ വന്‍ തുക ബാക്കി പിന്നീടുകൊടുക്കാമെന്നു പറയുന്നവരുണ്ട്. എന്നാല്‍ വാങ്ങാന്‍ മറന്നു പോകുന്നവര്‍ക്ക് ഡിപ്പോകളില്‍നിന്ന് സഹായം ഇപ്പോള്‍ കിട്ടുന്നില്ല. ഡിപ്പോകളില്‍ പരാതി പറഞ്ഞാല്‍ കണ്ടക്ടറുടെ ഫോണ്‍നമ്പര്‍ നല്‍കും. കണ്ടെത്തി ബാക്കിതുക വാങ്ങേണ്ടത് യാത്രക്കാരുടെ മാത്രം ബാധ്യതയാണെന്നാണ് ചില പരാതികള്‍.
എന്നാല്‍ കണ്ടക്ടര്‍മാര്‍ അവരുടെ നിസ്സഹായാവസ്ഥ പറയുന്നതിങ്ങനെ. സര്‍വ്വീസ് തുടങ്ങുന്നത് ഒഴിഞ്ഞ ബാഗും ടിക്കറ്റ് യന്ത്രവും മാത്രമായിട്ടാണ്. ചിലപ്പോള്‍ പത്തോ ഇരുപതോ രൂപയുടെ ചില്ലറ കാണും. കണ്ടക്ടര്‍മാര്‍ സ്വന്തമായി ചില്ലറ കരുതാമെന്നുവെച്ചാല് ചെക്കര്‍മാരുടെ പരിശോധനയില്‍ അധിക തുകകണ്ടാല് നടപടിയെടുക്കും. ഈ സാഹചര്യത്തില്‍ ചില്ലറത്തര്‍ക്കങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയേ ഉള്ളുവെന്നതാണ് സ്ഥിതിയെന്ന് അധികൃതരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: