സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന അയണ്‍ ഗുളികകള്‍ മുപ്പത്തിയൊന്നു ലക്ഷം സ്കൂള്‍ കുട്ടികളും കഴിച്ചുകൊള്ളണമെന്ന ആഹ്വാനം സകലമാന ചാനലുകളും ഇതര മാധ്യമങ്ങളും പലതവണ ആവര്‍ത്തിക്കുന്നു.അതങ്ങനെ തുടരട്ടെ. പക്ഷേ അയണിന്റെ പോരായ്മ പരിഹരിക്കാന്‍ പ്രാദേശികമായ ബദല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണെന്ന് നമുക്കറിയാം. ഭക്ഷ്യയോഗ്യമായ പത്തോ ഇരുപതോ തരം ഇലക്കറികള്‍ കേരളത്തില്‍ ലഭ്യമാണ്. ആഴ്ചയില്‍ മൂന്നുദിവസം ഇലക്കറികള്‍ കഴിച്ചും അയണ്‍ കുറവ് പരിഹരിക്കാനാകും എന്ന സന്ദേശം ആയുഷ് (ആയുര്‍വേദം) വകുപ്പ് ജനങ്ങള്‍ക്ക് നല്കേണ്ടതല്ലേ?
മരുഭൂമികളിലും മഞ്ഞുമൂടിക്കിടക്കുന്ന രാജ്യക്കാര്‍ക്കും വൈറ്റമിന്‍, ഇരുമ്പ് തുടങ്ങിയവയുടെ കുറവ് പരിഹരിക്കാന്‍ ഗുളികകളെ ആശ്രയിക്കേണ്ടിവന്നേക്കാം. പത്തുനാല്പതുതരം ഭക്ഷ്യയോഗ്യമായ ഇലക്കറികള്‍ ലഭ്യമായ കേരളത്തില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ജനങ്ങളെ ഉപദേശിക്കേണ്ട ബാധ്യത ആയുഷ് വകുപ്പ് ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ആയുഷ്വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കെ.വി. സുഗതന്, ആലപ്പുഴ
മോദിവിമര്‍ശകര്‍ക്ക് എന്തുപറയാനുണ്ട്?
ബഹുരാഷ്ട്ര കമ്പനികളുടെ ദാസനെന്നാണ് നരേന്ദ്രമോദിയെപ്പറ്റി വിമര്‍ശകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.എന്നാല്‍ ധീരമായ നടപടിയിലൂടെ ബഹുരാഷ്ട്രക്കമ്പനി ഉല്പന്നമായ മാഗി നൂഡില്‍സ് നിരോധിക്കാന്‍ സര്‍ക്കാര്‍ കാണിച്ച ആര്‍ജവം വിമര്‍ശകരുടെ വായടപ്പിക്കാന്‍ പോന്നതാണ്.ഭാരതത്തിലെ ബാല്യവും യൗവ്വനവും ബുദ്ധിയുള്ളവരായും മികച്ചപ്രതിഭകളായും മാറരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് വിദേശകുത്തകകള്‍ കൃത്രിമരുചികളും വര്‍ണക്കൂട്ടുകളുമായി ഇത്തരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്.ഭാരതംപോലുള്ള വികസ്വര രാജ്യങ്ങളുടെമേല്‍ അവര്‍ക്ക് വ്യക്തമായ ചിന്താപദ്ധതികളുണ്ടുതാനും.ഏതായാലും ഈ നിരോധനം രുചിക്കൂട്ടുകളുടെ പിന്നാലെ ആര്‍ത്തിപിടിച്ചോടുന്ന ജനത്തിന് ഒരു പുനര്‍വിചിന്തനത്തിനു അവസരമൊരുക്കട്ടെ.
സി. ഷാജീവ്, പെരിങ്ങിലിപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: