അവികസിതാവസ്ഥയെക്കുറിച്ചും ദാരിദ്ര്യാവസ്ഥയെക്കുറിച്ചും പറയാത്ത ഭരണകൂടങ്ങളില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യത്തിലെ മുഖ്യയിനവും ഇതൊക്കെത്തന്നെ. ഭരിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും അവ പരിഹരിക്കാനുള്ള നടപടികളുണ്ടാകാറില്ല. ആദ്യ പ്രധാനമന്ത്രി നെഹ്രു ക്ഷേമരാഷ്ട്രമാണ് ലക്ഷ്യമെന്ന് പലകുറി പറഞ്ഞതാണ്. വര്‍ഷങ്ങള്‍ നീണ്ട ഭരണകാലത്തും അതിനുശേഷം കുടുംബക്കാരായ പിന്‍ഗാമികളുടെ കാലത്തും ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. നെഹ്രുവിന്റെ മകളും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാലരപ്പതിറ്റാണ്ടായി. ദരിദ്രര്‍ നാള്‍ക്കുനാള്‍ കൂടി വന്നതേയുള്ളു. പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രം എന്ന നിലയിലാണ് ഇക്കാലമത്രയും കണ്ടുവന്നിരുന്നത്. അതിനൊരു മാറ്റം കുറിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍.
പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നരേന്ദ്രമോദി നടത്തിയ വാഗ്ദാനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാനുള്ള അക്ഷീണ ശ്രമം ആരംഭിച്ചുകഴിഞ്ഞു. നടപ്പാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങളേ നടത്തുന്നുള്ളു എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. വാജ്പേയി ഭരണകാലത്താണ് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കായി അന്ത്യോദയ പദ്ധതി ആവിഷ്ക്കരിച്ചത്. പിന്നണിയില്‍ കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തുക. അവര്‍ക്ക് ആഹാരം നല്കാന് അന്നയോജനയും തുടങ്ങി. സര്‍ക്കാര്‍ മാറിയപ്പോള്‍ അന്ത്യോദയ, അന്നയോജന നിര്‍ത്താനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായത്. സൗജന്യനിരക്കിലും പൂര്‍ണ്ണ സൗജന്യമായും നല്കിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യവിതരണം നിര്‍ത്തി. ഫലമോ വനവാസികളടക്കമുള്ള ജനവിഭാഗങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും പട്ടിണിയിലുമായി. അതിനൊരു മാറ്റം വരുത്താനുള്ള പരിശ്രമമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുടങ്ങിയത്. നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും വികസനമെത്തിക്കാനും ദരിദ്രര്‍ക്ക് ആശ്വാസം നല്‍കാനും ഉതകുന്നതാകുമതെന്നതില് സംശയമില്ല.
ഭാരതത്തിലെ നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള മൂന്നു വലിയ പദ്ധതികളായ സ്മാര്‍ട്ട് സിറ്റി, അടല്‍ മിഷന് ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന് (അമൃത്), നഗരങ്ങളിലെ എല്ലാവര്ക്കും പാര്‍പ്പിടം എന്നിവ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം രൂപരേഖ തയ്യാറാക്കിയ പദ്ധതികളാണിവ. നഗരങ്ങളില്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികള്‍ മൂന്നും. ജനകേന്ദ്രീകൃതമായ നഗരാസൂത്രണവും വികസനവും അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാവപ്പെട്ടവര്‍ക്കായി ഒരു രൂപ സര്‍ക്കാര്‍ നീക്കിവയ്ക്കുമ്പോള്‍ 20 പൈസ പോലും അര്‍ഹിക്കുന്നവന്റെ കൈയിലെത്താറില്ല. ഇടത്തട്ടുകാരാണ് 80 ശതമാനവും അനുഭവിക്കുന്നത്. അതിനൊരു മാറ്റം കുറിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 30 കോടിയോളം വരുന്ന പാവപ്പെട്ടവരാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ മുന്തിയ പരിഗണനകൊണ്ട് രക്ഷപ്പെടാന്‍ പോകുന്നത്. 15 കോടിയോളം പേര് പുതിയ ബാങ്ക് അക്കൗണ്ട് ഹോള്‍ഡറായത് ഈ സര്ക്കാ മുന്‍കൈയെടുത്ത പദ്ധതിയോടെയാണ്. പാവപ്പെട്ടവര്‍ക്ക,് 5000 രൂപ വരെ ലോണ്‍ എടുത്ത് സ്വന്തമായി വാണിജ്യ രംഗത്തിറങ്ങാന്‍ ഇത് സഹായകമായി. ജനങ്ങളുടെ അഭിലാഷങ്ങളേക്കാള്‍ ഒന്നോ രണ്ടോ പടി ഉയരെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി.
ജനപങ്കാളിത്തത്തോടെയുള്ള ജനകേന്ദ്രീകൃത നഗരവികസനമെന്ന ലക്ഷ്യത്തിനായി ഒരു മത്സരപ്രക്രിയയുടെ അടിസ്ഥാനത്തിലായിരിക്കും സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിച്ചെടുക്കേണ്ട നഗരങ്ങളെ കണ്ടെത്തുന്നത്. രാജ്യത്തെ നഗരങ്ങളുടെ പരിപാലനമെന്നത് ജനങ്ങള്‍ക്കും നഗരഭരണം കൈയാളുന്നവര്‍ക്കും ഒരേ സമയം ഏറ്റവും വലിയ വെല്ലുവിളിയും അവസരവുമാണെന്ന് പദ്ധതി പ്രഖ്യാപിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. തങ്ങളുടെ ഭരണകാലയളവില്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ പേരിലായിരിക്കും ജനപ്രതിനിധികള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുക. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 40 ശതമാനത്തോളം പേര് നഗരങ്ങളില്‍ വസിക്കുന്നവരോ ഉപജീവനത്തിനായി നഗരങ്ങളെ ആശ്രയിക്കുന്നവരോ ആണെന്ന വസ്തുത മേയര്‍മാരും മുനിസിപ്പല്‍ ചെയര്മാന്മാരും മറക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വ്യക്തമായ ദര്‍ശനവും ഫലപ്രദമായ ആസൂത്രണവുമുണ്ടെങ്കില്‍ നഗരവികസനത്തിന് വിഭവ സമാഹരണം ഒരിക്കലും തടസ്സമാവില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022 ഓടെ രണ്ട് കോടിയോളം നഗരവാസികള്‍ക്ക് സ്വന്തമായി വീടുണ്ടായിരിക്കണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു ലക്ഷം കോടി രൂപയാണ് ഇതിന് നീക്കിവച്ചിരിക്കുന്നത്. നഗരങ്ങളില്‍ കഴിയുന്ന ദരിദ്രര്‍ക്ക് ജലവിതരണം, ഡ്രെയിനേജ് സംവിധാനം, പൊതുഗതാഗതം, പാര്‍പ്പിടം, തൊഴിലവസരം തുടങ്ങിയവ വര്‍ദ്ധിച്ച തോതില്‍ ലഭ്യമാക്കാനും നഗര ഭരണത്തില്‍ സുതാര്യതയും ഉത്തരവാദിത്ത്വവും പരമാവധി ഉറപ്പാക്കാനും ഈ പുതിയ നഗരവികസന പദ്ധതികള്‍ വഴിയൊരുക്കും. ദരിദ്രര്‍ക്ക് ഇതൊരു അമൃതവര്‍ഷമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: