ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും ദാര്‍ശനികമാനമുള്ള എഴുത്തുകാരനാണ് ഒ. വി. വിജയന്. അര്‍ഹതയുണ്ടായിട്ടും അദ്ദേഹം വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല. ജ്ഞാനപീഠ പുരസ്കാരം പലവട്ടം വഴുതിപ്പോയി. ഇതിനുകാരണം വിജയന്റെ സത്യസന്ധവും സുധീരവുമായ രാഷ്ട്രീയ നിലപാടുകള്‍ ആയിരിക്കാം.
അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് ഒ. വി. വിജയന് മാതൃഭൂമിയില്‍ എഴുതിയ കുറിപ്പില്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: ”അടിയന്തരാവസ്ഥയില്‍നിന്നും നമ്മള് വേണ്ടത്ര പഠിച്ചില്ല. കോണ്‍ഗ്രസുകാരനും കമ്യൂണിസ്റ്റുകാരനും ഇതിനെ തിന്മയായി കാണാന്‍ തയ്യാറായില്ല എന്നതാണ് നേര്. മാനസാന്തരപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞോ? എന്റെ വിശ്വാസങ്ങള്‍ പലതും തകരുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ദില്ലിയില്‍ ആയിരുന്നു. വി. പി. രാമചന്ദ്രന് ഫോണ്‍ ചെയ്ത് പറയുമ്പോള്‍ അത് ഒരു തമാശയായിട്ടേ കരുതിയുള്ളൂ. അത്രക്ക് അവിശ്വസനീയമായി തോന്നി അത്. ജയപ്രകാശ് നാരായണനെ അറസ്റ്റ്ചെയ്തു എന്നറിഞ്ഞപ്പോള്‍ അവസ്ഥ ഭീകരമായെന്ന് മനസിലായി. പുറമേക്ക് എല്ലാം ശാന്തം. പോലീസ് ഇടപെടലുകള്‍ ആയിരുന്നു ആ കപട ശാന്തതക്ക് പിന്നില്‍.
ധര്‍മ്മപുരാണം എന്ന നോവലില്‍ ഒരധ്യായത്തിന്റെ ശീര്‍ഷകം അടിയന്തരാവസ്ഥ എന്നായിരുന്നു. പിന്നീട് അത് റിവൈസ് ചെയ്തപ്പോള്‍ പ്രതിസന്ധി എന്നാക്കി മാറ്റി. ആനന്ദിനെ നോവലിന്റെ ചില ഭാഗങ്ങള്‍ അക്കാലത്ത് കാണിച്ചുകൊടുത്തിരുന്നു. ഉടന്‍തന്നെ പ്രിന്റ് ചെയ്യണമെന്നായിരുന്നു ആനന്ദിന്റെ ആവേശത്തോടെയുള്ള പ്രതികരണം. പക്ഷെ അതിനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല. ദൈവകടാക്ഷംകൊണ്ട് രക്ഷപെട്ടുവെന്നു പറയുന്നതാവും ശരി.” ആവിഷ്കാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട അക്കാലത്തുതന്നെയാണ് എണ്ണ, ഭ്രൂണം, പ്രതീക്ഷ, അരിമ്പാറ എന്നീ കഥകളും വിജയന് എഴുതിയത്. കേരളത്തില്‍ എഴുത്തുകാരും സാംസ്കാരികനായകന്മാരും ആയി അറിയപ്പെട്ടിരുന്ന ബഹുഭൂരിപക്ഷവും നിശബ്ദരായി ഇരുന്നപ്പോഴും അടിയന്തരാവസ്ഥക്കെതിരെയുള്ള ശക്തമായ സാംസ്കാരിക മുന്നേറ്റവും കേരളത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റും മര്‍ദ്ദനവും ഉണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് പ്രത്യക്ഷമായുള്ള സമരപരിപാടികളായി അല്ല അവര്‍ സംഘടിപ്പിച്ചിരുന്നത്. അടിയന്തരാവസ്ഥയോടുള്ള ധൈഷണികമായ ചെറുത്തുനില്‍പ്പായിരുന്നു ആ ശ്രമങ്ങള്‍.
അടിയന്തരാവസ്ഥയുടെ ഭീകരത അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് കോഴിക്കോട് വി. ടി. ഭട്ടതിരിപ്പാടിനെ ആദരിക്കുന്നതിനായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചത്. ആ സമ്മേളനത്തില്‍ കെ. പി. കേശവമേനോന് നടത്തിയ പ്രസംഗം അടിയന്തരാവസ്ഥയോടുള്ള സാംസ്കാരിക കേരളത്തിന്റെ പ്രതിഷേധമായിരുന്നു. വി. ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ളവര്‍ അടിയന്തരാവസ്ഥക്കെതിരായ സമരങ്ങള്‍ക്ക് കൃത്യമായി സാമ്പത്തികസഹായം നല്കിപ്പോന്നിരുന്നു.
എറണാകുളത്ത് എന്‍. വി. കൃഷ്ണവാര്യര്‍ ഷഷ്ഠിപൂര്‍ത്തി ആഘോഷം ഇത്തരമൊരു സാംസ്കാരിക മുന്നേറ്റമായിരുന്നു. സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ എന്‍വി അടിയന്തരാവസ്ഥയെ രൂക്ഷമായിവിമര്‍ശിച്ചു. പ്രസിദ്ധീകരണത്തിന് മുമ്പുള്ള സെന്‍സര്‍ഷിപ്പിനെയും എക്സിക്യൂട്ടീവിന്റെ വര്‍ധിച്ചുവരുന്ന അധികാരത്തെയും എന്‍വി വിമര്‍ശിച്ചതായി 76 ജൂലൈ 14ന് പുറത്തിറങ്ങിയ കുരുക്ഷേത്രം ചൂണ്ടിക്കാണിക്കുന്നു. പ്രമുഖ പ്രതിപക്ഷനേതാക്കളെ വിചാരണ കൂടാതെ തടവില്വക്കുന്നതും മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുന്നതും സാഹിത്യകാരന് കണ്ടില്ലെന്ന് നടിക്കാന്‍ ആവുകയില്ല.
അടിയന്തരാവസ്ഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭരണനേതൃത്വത്തിന്റെ നയങ്ങളിലെ കുറ്റവും കുറവും ചൂണ്ടിക്കാണിക്കുവാന്‍ എഴുത്തുകാരന് ബാധ്യസ്ഥനാണ്. എന്‍വി പറഞ്ഞതായി കുരുക്ഷേത്രം ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തിരുന്നു. മെയ് 22ന് കേരള യൂണിവേഴ്സിറ്റി റിസര്‍ച്ച് കോഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ബുദ്ധിജീവികളുടെ പങ്കിനെക്കുറിച്ച് സംസാരിക്കവെ മുന്‍ സ്വാതന്ത്ര്യസമരസേനാനി സി. നാരായണപിള്ള അടിയന്തരവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചതായും കുരുക്ഷേത്രം അക്കാലത്ത് റിപ്പോര്‍ട്ടുചെയ്തിരുന്നു.
ഒരു സ്വേഛാധിപത്യത്തിന് കീഴില്‍ പേടിച്ചുവിറക്കുന്ന ബുദ്ധിയുള്ള ആ ജീവിയെക്കുറിച്ചോ അതോ ജനാധിപത്യവ്യവസ്ഥക്ക് കീഴില്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ബുദ്ധിജീവിയെക്കുറിച്ചോ ഞാന്‍ പ്രസംഗിക്കേണ്ടത് എന്നായിരുന്നു നാരായണപിള്ളയുടെ ചോദ്യം.
നീണ്ടുനിന്ന കരഘോഷത്തോടെയാണ് സദസ്സ് അതിനോട് പ്രതികരിച്ചത്. ഇത്തരം സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രഹസ്യമായി ഈ യോഗങ്ങളിലെ വിവരങ്ങള്‍ കുരുക്ഷേത്രം പോലെയുള്ള പ്രസിദ്ധീകരണങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചത് ആര്‍എസ്എസ് നേതൃത്വമായിരുന്നു. കേരളത്തിലുടനീളം സാംസ്കാരിക പ്രവര്‍ത്തകരെ കാണാനും കുരുക്ഷേത്രം തയ്യാറാക്കി വിതരണം ചെയ്യാനും ഒളിവില്‍ താമസിച്ച് നേതൃത്വം നല്‍കിയത് ആര്. ഹരി, എം. എ. കൃഷ്ണന് തുടങ്ങിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: