തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഡിഗ്രി പ്രവേശനം കാത്തുകഴിയുന്ന ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാംഘട്ട രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനായില്ല. സര്‍വകലാശാല വെബ് സൈറ്റ് നിശ്ചലമായതിനാല്‍ അഞ്ച് ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് വലഞ്ഞത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24 ആയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ നാളെ വരെ തിയതി നീട്ടിയിട്ടുണ്ട്.
പ്ലസ്ടു ഫലം വരുന്നതിന് മുമ്പേ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച സര്‍വകലാശാല അന്തിമഘട്ടത്തില്‍ വൈബ് സൈറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ നാണക്കേടിലായിരിക്കുകയാണ്. ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നിരുത്തരവാദിത്വ നിലപാടാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
സെര്വ്വറുകള് സ്ഥാപിച്ചോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെ നിയമിച്ചോ പരിഹാരം ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുള്ളു. എന്നാല്‍ ചിലരുടെ സ്ഥാപിത താല്പര്യങ്ങള്ക്ക് മുന്നില്‍ സര്‍വകലാശാല അധികൃതര്‍ വഴങ്ങികൊടുക്കുകയാണെന്ന് ആരോപണമുണ്ട്.
സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിനുള്‍പ്പെടെ ഏകജാലക സംവിധാനം കൊണ്ടുവന്ന സര്‍വകലാശാല തീരുമാനത്തിനെതിരെ വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു.
ഇവരെ സഹായിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്.
രണ്ടാംഘട്ടം പൂര്‍ത്തിയാക്കുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു മാര്‍ക്ക്, കേളേജ്, കോഴ്സ് എന്നിവ നല്കാന് കഴിയൂ. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈബ് സൈറ്റ് ചലിക്കാത്ത അവസ്ഥയാണ്. മുന്‍കാലങ്ങളില്‍ 100 രൂപ രജിസ്ട്രേഷന് ഫീസ് ഉണ്ടായിരുന്നത് ഇപ്പോള്‍ 250 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: