കേരളത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ സ്വയംഭരണാധികാരത്തോടെ പരിഷ്ക്കരിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം കാലോചിതമാണ്. ഇതിനായി നിയോഗിച്ച അമിക്കസ് ക്യൂറികള്ക്കുപുറമെ ഹര്‍ജിക്കാരുടെ അഭിഭാഷകരോടും അഡ്വക്കേറ്റ് ജനറല്‍, പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരോടും കോടതിയെ സഹായിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികളെക്കുറിച്ച് അറിയിക്കാനാണ് സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രി കെ.എം.മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആള് കേരള ആന്റി-കറപ്ഷന്‍ ആന്‍ഡ് ഹ്യൂമനിറ്റിസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയും സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണവിഭാഗത്തിന് രൂപംനല്കിയത് ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ ഭാഗമായല്ലെന്നും നിലവില്‍ നിയമസാധുതയില്ലാത്ത അന്വേഷണസംഘമാണിതെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ.ടി.മോഹനന് സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ച് ജസ്റ്റിസ് അലക്സാണ്ടര്‍ ജേക്കബാണ് നിര്‍ണായകമായ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റം ആവശ്യമാണെന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം. കേരള വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റ് രൂപീകരിച്ചത് 1967 ലാണ്.അതുകൊണ്ടുതന്നെ കാലാനുസൃതമായ പരിഷ്കാരം ആവശ്യമാണ്. ഇപ്പോള്‍ വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വളരെയേറെ പരിമിതികളുണ്ട്.കേരളത്തില്‍ 600 ഓളം കേസുകളില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. സര്‍ക്കാരിന്റെ കുറ്റാന്വേഷണവിഭാഗം പര്യാപ്തമല്ല എന്ന വിമര്‍ശനവും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അന്വേഷണം നടത്താന്‍ അവസരമൊരുക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്.
കെ.എം.മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസില്‍ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നല്ലൊ. മറ്റൊരു സംഗതി, പോലീസോ ജുഡീഷ്യറിയോ അഴിമതിരഹിതമല്ല എന്ന വസ്തുതയാണ്. അതിനാല്ക്കൂടിയാവണം വിജിലന്‍സ് കൂടുതല്‍ വിജിലന്റ് ആകണമെന്നും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭതന്നെ അഴിമതി ആരോപണങ്ങളില്‍ മുങ്ങുമ്പോള്‍ കേരള പോലീസിന്റെ അന്വേഷണം സാര്‍ത്ഥകമാവില്ല എന്ന തോന്നലും വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ ഉടച്ചുവാര്‍ത്ത് സിബിഐ മാതൃകയില്‍ സ്വതന്ത്രമാക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തിനു പിന്നിലുണ്ടാവാം. രാജ്യത്ത് ക്രൈം റേറ്റില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ പോലീസും അഴിമതിരഹിതമല്ല എന്ന സത്യം നിലനില്‍ക്കെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കുറെക്കൂടി പ്രതിബദ്ധതയും പ്രവര്ത്തനക്ഷമതയുമുള്ളതാക്കി വിജിലന്‍സിനെ മാറ്റി, കൂടുതല്‍ ശാക്തീകരിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം പ്രസക്തമാണ്.
നാലരപ്പതിറ്റാണ്ടിലേറെക്കാലത്തെ പഴക്കമുള്ള വിജിലന്‍സിന്, മാറിയ സാഹചര്യത്തില്‍ ഒട്ടേറെ പരിമിതികളുണ്ട്. ഇന്ന് സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല. പല അന്വേഷണങ്ങളും നേരായ രീതിയില്‍ പുരോഗമിക്കാതെ വഴിമുട്ടുന്നുണ്ട്. മറ്റൊരുകാര്യം, ഇപ്പോള്‍ വിജിലന്‍സ് കോടതികളിലെത്തുന്നത് വിരലില്‍ എണ്ണാവുന്ന കേസുകളാണ്. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായും ബാഹ്യ ഇടപെടലുകളില്ലാതെയും പ്രവര്‍ത്തിക്കാന്‍ വിജിലന്‍സിനെ ഉടച്ചുവാര്‍ക്കണം എന്ന ആവശ്യം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ക്രൈം റേറ്റ് കൂടുന്ന സംസ്ഥാനത്ത്, അഴിമതി സാധാരണ സംഭവമായിത്തീര്‍ന്ന ഒരുകാലത്ത് പോലീസ് സംവിധാനം രാഷ്ട്രീയ നിയന്ത്രിതമാകുമ്പോള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു ഏജന്‍സി കേരളത്തില്‍ അത്യന്താപേക്ഷിതമാണ്.
സ്വയംഭരണാധികാരവും പ്രവര്‍ത്തനസ്വാതന്ത്ര്യവും പരിമിതമായ ഒരു ഏജന്‍സിയ്ക്ക് സാര്‍ത്ഥകമായി പ്രവര്‍ത്തിക്കാന്‍ സാധ്യമാവില്ല. സിബിഐ മാതൃകയിലാക്കുക എന്നുപറയുമ്പോള്‍ സിബിഐതന്നെ കൂട്ടിലടച്ച തത്തയാണെന്ന് യുപിഎ ഭരണകാലത്തെ സുപ്രീംകോടതിയുടെ വിമര്‍ശനം മറക്കാന്‍ പാടില്ല. ഈ വിമര്‍ശനത്തിനിടയാക്കിയ കോണ്‍ഗ്രസ് തന്നെയാണ് കേരളവും ഭരിക്കുന്നത്. അന്വേഷണം വഴിതെറ്റിച്ചും അട്ടിമറിച്ചും അഴിമതിക്കാരെ എങ്ങനെ രക്ഷിക്കാമെന്നു മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടിയാണ് വിജിലന്‍സിനെ സ്വതന്ത്രമാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: