മുംബൈ: വാണിജ്യ നഗരമായ മുംബൈയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം നാശം വിതയ്ക്കുന്നു. രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ മുംബൈയിലെ ജനജീവിതം താറുമാറായി. റോഡ്, റെയില്‍, വ്യോമ, ഗതാഗതങ്ങള്‍ തടസപ്പെട്ടു. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും കോടതികളും അടച്ചുപൂട്ടി. ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. അഞ്ച് വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ നഗരവാസികള്‍ പവര്‍കട്ട് ഭീഷണിയും നേരിടുന്നു.
താനെ, മാട്ടുംഗ, കുര്‍ള, പരേല്‍, ദാദര്‍, ധാരാവി എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. റോഡുകളില്‍ സ്ഥിതിഗതികള്‍ പ്രളയ സമാനം. ഇതേത്തുടര്‍ന്ന് ഗതാഗത നിയന്ത്രണത്തിന് 2,700 ട്രാഫിക് പോലീസുകാരെ നിയോഗിച്ചു. പലയിടങ്ങളിലും മരംവീണ് വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും കേടുപാടുകള്‍ പറ്റി. നഗരയാത്രയുടെ ജീവനാഡിയായ മൂന്നു റെയില്‍ റൂട്ടുകളും വെള്ളത്തില്‍ മുങ്ങി. നിരവധി യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. പല ട്രയിനുകളുടെയും സമയം പുന:ക്രമീകരിക്കേണ്ടിവന്നു.
മുംബൈ വിമാനത്താവളത്തിലേക്കുള്ള മൂന്നു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മിതീ നദി അപകടരേഖ കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാരംഭിച്ചു. സ്ഥിതിഗതികള്‍ വഷളായതിനാല്‍ ജനങ്ങളോട് അടിയന്തര സാഹചര്യത്തില്‍ മാത്രമേ വീടുകളില്‍ നിന്നും പുറത്തിറങ്ങാവൂവെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തീരദേശ മേഖലയിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്, ദുരന്ത നിവാരണ സേന തുടങ്ങിയവയുമായി ഭാരത നാവികസേന നിരന്തര ബന്ധം പുലര്‍ത്തിവരുന്നു. 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: