ന്യൂയോര്‍ക്ക്: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കിയെടുത്തെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാക്കിസ്ഥാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ ഭാരതം തുടരുകയാണ്.
ചൈനയുമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. യു.എസില്‍ പത്തുദിവസത്തെ പര്യടനത്തിനിടെ മുന്‍ ട്രഷറി സെക്രട്ടറി തിമോത്തി ഗീത്നറുമായുള്ള ചര്‍ച്ച വേളയിലാണ് ജെയ്റ്റലി ഇക്കാര്യം വ്യക്തമാക്കിയത്.
വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടു മൂന്നു വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. രാജ്യം നിലവിലെ 77.5 ശതമാനം വളര്‍ച്ചാനിരക്ക് നേടിയതില്‍ സര്‍ക്കാരോ ജനങ്ങളോ വ്യവസായ മേഖലയോ അതിശയിക്കുന്നില്ല.
രാജ്യത്തിന്റെ ലക്ഷ്യം അതിലുപരിയാണെന്ന് തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ജനങ്ങള്‍ക്കും ബോധ്യമുണ്ട്. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലക്ഷ്യം നേടുന്നതില്‍ രാജ്യം ഏറെ മുന്നേറിക്കഴിഞ്ഞുവെന്നും ജെയ്റ്റ്ലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: