യോഗാഭ്യാസവും യോഗചികിത്സയും” എന്ന ഗ്രന്ഥം വായിച്ചപ്പോള്‍ എന്റെ പിതാവിന്റെ വാക്കുകളാണ് ഓര്‍മയില്‍ തെളിഞ്ഞുവന്നത്.വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് അമേരിക്ക സന്ദര്‍ശിച്ചു തിരിച്ചെത്തിയ പിതാവു പറഞ്ഞു. ‘ഭാരതീയസംസ്കാരം ഇപ്പോള്‍ അമേരിക്കയിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.’ അത്ഭുതത്തോടെ ഞാന്‍ പിതാവിന്റെ മുഖത്തേക്കു നോക്കി. ഒരു പുഞ്ചിരി സമമാനിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു. ‘നമ്മുടെ പൂര്‍വികര്‍ നമുക്ക് സമ്മാനിച്ച ശാസ്ത്രവും സംസ്കാരവും നാം മനഃപൂര്‍വം മറക്കാന്‍ ശ്രമിച്ച് പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണമായി യോഗശാസ്ത്രം തന്നെ എടുക്കാം. പഴഞ്ചനാണെന്ന് കരുതി നാം അതിനെ തള്ളിമാറ്റുന്നു. എന്നാല്‍ പാശ്ചാത്യരാകട്ടെ യോഗയുടെ മഹത്വം
മനസ്സിലാക്കിയിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം എത്ര പുരോഗമിച്ചാലും യോഗയ്ക്കൊപ്പം എത്തുകയില്ലെന്ന് പരീക്ഷണനിരീക്ഷണത്തിലൂടെ അവര്‍ പഠിച്ചുകഴിഞ്ഞു. ഇന്ന് അമേരിക്കയില്‍ ചെന്നുനോക്കൂ. യോഗയാണ് അവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്നത്. എവിടെ നോക്കിയാനും യോഗ പരിശീലന കേന്ദ്രങ്ങള്‍. ജിംനേഷ്യത്തിന്റെ കൃത്രിമമായ മോഹവലയത്തില്നിന്നു അവിടുത്തെ പുതിയ തലമുറ വിമുക്തരായിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍നിന്ന് മോചനം നേടാന്‍ അവര്‍ ‘യോഗ’യെ ആണ് അഭയംതേടിയിരിക്കുന്നത്.
ഭാരതത്തിന്റെ മണ്ണില്‍ രൂപംകൊണ്ട ഈ ശാസ്ത്രം ഇവിടെ മുരടിക്കുകയും ഏഴുകടലുകള്‍ക്കപ്പുറം പ്രചരിക്കുകയും ചെയ്തത് നമ്മുടെ അജ്ഞതയും അനുകരണഭ്രമവുംകൊണ്ടാണ്. ഓരോ ഭാരതീയനും കുറ്റബോധത്തോടും ലജ്ജയോടുംകൂടി മാത്രമേ ഇതേപ്പറ്റി ആലോചിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കിലും നമ്മുടെ തനതായ സംസ്കാരത്തിന്റെ മഹത്വം നാം അറിയുന്നത് വെള്ളക്കാര്‍ അറിഞ്ഞതിനുശേഷമാണല്ലോ. ഗവണ്മെന്റുതന്നെ മുന്‍കൈയെടുത്ത് യോഗയെപ്പറ്റി പ്രചരണം നടത്തണമെന്നാണ് എന്റെ അഭിപ്രായം. ജനതയുടെ ആരോഗ്യം പരമപ്രധാനമായ ലക്ഷ്യമായി എടുക്കുന്ന ഗവണ്മെന്റിന് കൈക്കൊള്ളാവുന്ന ഏറ്റവും നല്ലമാര്‍ഗം യോഗയുടെ പ്രചരണമാണ്. ഇവിടെ ജാതിമതങ്ങളുടെ പ്രശ്നമില്ല.
യോഗ ഒരു മഹത്തായ ശാസ്ത്രമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം.
യോഗാചാര്യനായ ടി.ജി.ചിദംബരത്തിന്റെ ഈ ഗ്രന്ഥം എഴുതാന്‍ തുനിഞ്ഞ അദ്ദേഹത്തിന്റെയും ഇതു ഭംഗിയായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായ റീഡേഴ്സ് ബുക്സിന്റെ ഉടമയും എന്റെ അടുത്ത സുഹൃത്തുമായ ടി.പി.നന്ദകുമാറിന്റെയും സന്മനസ്സിന് അഭിനന്ദനമര്പ്പിക്കുന്നതില് ഞാനഭിമാനം കൊള്ളുന്നു. മാവരാശിക്ക് എന്നുമെന്നും ഒരു മുതല്‍ക്കൂട്ടായ ഈ അമൂല്യഗ്രന്ഥം ജാതിമതഭേദമെന്യേ എല്ലാ വീടുകളിലും ആരോഗ്യസംരക്ഷണത്തിന് കരുതിവയ്ക്കേണ്ടിതാണെന്ന് പ്രത്യേകം ഞാന്‍ ഈ അവസരത്തില്‍ നിര്‍ദ്ദേശിക്കുന്നു.
(യോഗാചാര്യ ടി.ജി. ചിദംബരന്റെ ‘യോഗാഭ്യാസവും യോഗചികിത്സയും’ എന്ന ഗ്രന്ഥത്തില്‍ എഴുതിയ ആശംസാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: