നരേന്ദ്രമോദിക്കെതിരെ തിരിച്ചുവെച്ചിരുന്ന കുന്തമുനകള്ക്കൊന്നും അദ്ദേഹത്തെ കാര്യമായൊന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍ മറ്റാര്‍ക്കെങ്കിലും നേരെ കടന്നാക്രമണം നടത്താം എന്ന ചിന്തയിലാണ് തല്‍പ്പരകക്ഷികള്‍. അതിനവര്‍ ഇരയായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രഗത്ഭയായ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയാണ്. മോദി സര്‍ക്കാര്‍ ഒരു വര്‍ഷം കാര്യപ്രാപ്തിയോടെ ഭരിച്ചതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലാകമാനം അലയടിക്കുകയാണ്. ആത്മവിശ്വാസവും ആശ്വാസവും ജനങ്ങളില്‍ പടര്‍ന്നുകേറിയതിന്റെ സൂചനകള്‍ രാജ്യമെമ്പാടും അനുഭവപ്പെട്ടുവരികയാണ്. പ്രത്യേകമായ ഒരു ഉന്മേഷം എല്ലാ മേഖലകളിലും പ്രകടമാണ്. അതിനാല്‍തന്നെ കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള പ്രയത്നത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അന്തരീക്ഷം ഏറെ ഗുണപ്രദമായതിന്റെ ആഹ്ലാദം അലയടിക്കുന്നത് പക്ഷേ, ചിലര്‍ക്ക് തീരെ പിടിക്കുന്നില്ല.
പ്രധാനമന്ത്രിയെ നേരിട്ട് ആക്രമിച്ച് കീഴ്പ്പെടുത്താം എന്ന ചിന്തക്ക് കാറ്റുപിടിക്കാത്തതിനാല് മന്ത്രി സഭയിലെ മറ്റംഗങ്ങള്ക്കുനേരെ തിരിയാനുള്ള വ്യഗ്രതയാണ് പ്രതിപക്ഷത്തിന്. ഇതിനായി ചില അജണ്ടാധിഷ്ഠിത മാധ്യമങ്ങളെയും കൂട്ടുപിടിച്ചിരിക്കുന്നു. നട്ടാല്‍ പൊടിക്കാത്ത നുണകളുമായി അവര്‍ രംഗത്തിറങ്ങി ആടിത്തിമിര്‍ക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സുഷമാസ്വരാജിനെ ഉന്നംവെച്ചുള്ള ആരോപണം. മുന്‍ ഐപിഎല്‍ മേധാവി ലളിത് മോദിക്ക് വഴിവിട്ട് എന്തൊക്കെയോ ചെയ്തുകൊടുത്തു എന്ന ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ് സമരരംഗത്തിറങ്ങിയിരിക്കുകയാണ്. മറ്റൊന്നും ഉന്നയിക്കാനാവാത്തതിന്റെ ജാള്യം തീര്‍ക്കാന്‍ സുഷമാസ്വരാജ് രാജിവെക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ വീട്ടിനടുത്തേക്ക് മാര്‍ച്ച് നടത്തുകയും കോലംകത്തിക്കുകയും ചെയ്തു. വസ്തുതയെന്തെന്ന് വിശകലനം ചെയ്യാനോ സത്യം കണ്ടെത്താനോ ശ്രമിക്കാതെ വെറുതെ ഇളകിയാടുകയാണിവര്. മന്ത്രിസഭയിലെ കരുത്തുറ്റ വനിതയായ സുഷമയെ പുറത്താക്കിയാല്‍ തങ്ങളുടെ അജണ്ട വിജയിപ്പിക്കാമെന്ന വ്യാമോഹത്തിലാണ് പ്രതിപക്ഷം പെരുമാറുന്നത്.
ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ലളിത് മോദിക്ക് പോര്‍ച്ചുഗലില്‍ പോകാനുള്ള അനുമതി നല്കുന്നതില് ഭാരതത്തിന് അനിഷ്ടമുണ്ടോ എന്നാണ് ബ്രിട്ടന് ആരാഞ്ഞിരുന്നത്. ബ്രിട്ടന്റെ നിയമവ്യവസ്ഥയനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇക്കാര്യത്തില്‍ വഴിവിട്ട ഒരു നീക്കവും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നുമാത്രമല്ല അതിന്റെ തുടര്‍നടപടികള്‍ സസൂക്ഷ്മം വീക്ഷിക്കാന്‍ ഏര്‍പ്പാടും ചെയ്തിരുന്നു.
ലളിത് മോദിക്ക് നല്‍കിയത് മറ്റെന്തിന്റെയോ ഉപകാരസ്മരണയാണെന്ന നിലപാടാണ് പ്രതിപക്ഷവും അവര്‍ക്ക് ഒത്താശചെയ്യുന്നവരും സ്വീകരിച്ചത്. കേന്ദ്രത്തിനെതിരെ ഒരു സമരമുറയും ക്ലച്ച് പിടിക്കാത്തതിന്റെ അരിശം മുഴുവന്‍ ഈ സംഭവത്തിലൂടെ സുഷമാസ്വരാജിനെതിരായി തിരിച്ചുവിടുകയും ചെയ്തു. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ സുഷമയുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നതാണ് കണ്ടത്.
ലളിത് മോദിയോട് സോണിയയുടെ കോണ്‍ഗ്രസിന് കുടിപ്പകയുണ്ട്. ഐപിഎല്‍ ക്രിക്കറ്റ് ഇടപാടില്‍ സുനന്ദ പുഷ്കറിന് ലഭിച്ച വിയര്പ്പോഹരിയെക്കുറിച്ച് വെളിപ്പെടുത്തിയത് ഐപിഎല്‍ കമ്മീഷണറായിരുന്ന ലളിത് മോദിയായിരുന്നു. അതുകൊണ്ടുതന്നെ ശശിതരൂര്‍, സല്മാന് ഖുര്‍ഷിദ്, പി. ചിദംബരം എന്നിവര്‍ ലളിത് മോദിക്കെതിരെ ആയുധസജ്ജരായി ഇരിക്കുകയായിരുന്നു. പുതിയ സംഭവവികാസത്തോടെ ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന നിലവന്നു.
സുഷമാസ്വരാജിനെ ആക്രമിക്കുന്നതിലൂടെ നരേന്ദ്രമോദിയേയും ലക്ഷ്യമിടാം എന്ന് ഇവര്‍ ധരിച്ചു. ആരോപണങ്ങള്‍ ഒന്നുമില്ലാതെ നില്ക്കുമ്പോള് കിട്ടിയ കച്ചിത്തുരുമ്പില്‍ കേറിപ്പിടിച്ചിരിക്കുന്നു. ഏതു ഭരണകൂടം അധികാരത്തില്‍ വന്നാലും സില്ബന്തികളായിക്കൂടി തങ്ങള്‍ക്കാവശ്യമുള്ളത് നേടിയെടുക്കുന്ന ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്നത്തെ കേന്ദ്ര ഭരണകൂടത്തോട് അത്ര താല്‍പ്പര്യമില്ല. കാരണം ഇത്തരക്കാരെ സന്തോഷിപ്പിക്കാനല്ല നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു മനസ്സിലാക്കിയ കോണ്‍ഗ്രസ് മാനേജര്‍മാര്‍ ഇക്കൂട്ടര്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്.
ഏതു നിസ്സാര സംഭവവും പര്‍വതീകരിക്കാനും വളച്ചൊടിച്ച് പ്രചരിപ്പിക്കാനും ഇത്തരക്കാര്‍ക്കുള്ള മിടുക്കാണ് കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ചവിട്ടുനാടകമാണ് ഇപ്പോള്‍ സുഷമാസ്വരാജിനെതിരെയുള്ള നീക്കമായി ആടിത്തിമിര്‍ക്കുന്നത്. രാജ്യം കണ്ട ഏറ്റവും സുശക്തമായ ഭരണകൂടത്തിനെതിരെ ജനങ്ങളെ ഇളക്കിവിടാനുള്ള കുത്സിതശ്രമം വിലപ്പോവില്ലെന്ന് ഇവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ഇനി മനസ്സിലാകുമോ എന്നും സംശയമാണ്.
വിവിധ പദ്ധതികളിലൂടെയും മറ്റും ഭാരതത്തിന്റെ യശസ്സ് അനുദിനം ഉയര്‍ന്നുവരുന്നതില്‍ അഭിമാനിക്കുന്ന ജനങ്ങളുടെ മുമ്പില്‍ പ്രസക്തമല്ലാത്ത സംഭവഗതികള്വെച്ച് കേന്ദ്ര ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിനെതിരെ പൊതുജനരോഷം ഉയര്‍ന്നുവരുമെന്ന് ഉറപ്പാണ്. പരിതാപകരമായ തരത്തിലേക്ക് മൂക്കുകുത്തി വീണ പ്രതിപക്ഷത്തിന് ഇനിയൊരിക്കലും എഴുന്നേല്ക്കാന് പറ്റാത്ത വിധത്തിലുള്ള രാഷ്ട്രീയാന്തരീക്ഷമാണ് ഉരുത്തിരിഞ്ഞുവരുന്നത്. ജനാധിപത്യ വിശ്വാസികള്‍ക്ക് ഇത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. അവരുടെ മുമ്പിലേക്കാണ് വിലകുറഞ്ഞ ആരോപണശരങ്ങളുമായി കോണ്‍ഗ്രസ്സും അവരുടെ ഒത്താശക്കാരും എത്തുന്നത്. അപഹാസ്യമായ അവരുടെ നിലപാടുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്ക്കാന് ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ തീരുമാനമെടുത്തത് ഇത്തരക്കാര്‍ അറിയാത്തതുകൊണ്ട് ഇനിയും ഇമ്മാതിരി ഉമ്മാക്കികള്‍ പ്രതീക്ഷിക്കാം; എല്ലാത്തിനും അല്‍പ്പായുസ്സേ ഉണ്ടാവൂ എന്നത് വേറെ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: