കേരളത്തില്‍ ശരിയായ യോഗ്യതാവിവരം നല്‍കാത്തതിന്റെ പേരില്‍ വൈസ്ചാന്‍സലറെ ചാന്‍സലര്‍ പുറത്താക്കുന്നു. പ്രൊവൈസ്ചാന്‍സലര്‍ ഗവേഷണ ബിരുദത്തിന് നല്കിയ പ്രബന്ധത്തിലെ കോപ്പിയടിയെക്കുറിച്ച് അന്വേഷിക്കുവാന്‍ സമിതിയെ നിയമിക്കുന്നു. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതായി ആരോപണം വരുന്നു. സര്‍വകലാശാലകളില്‍ വ്യാപകമായി നിയമനങ്ങളില്‍ തട്ടിപ്പുനടക്കുന്നതായി വാര്‍ത്തവരുന്നു.
കേരളത്തിലെ ഏക സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ സിബിഐ അന്വേഷണം നടക്കുന്നു. ഇതിനൊക്കെ പുറമെയാണ് വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ വ്യാപകപ്രചാരണം സംസ്ഥാനത്തുണ്ടെന്ന വാര്‍ത്തവരുന്നത്.എനിക്കറിയാവുന്ന ഒരു പൊതുപ്രവര്ത്തകന് പണംകൊടുത്ത് ഒരു ഡോക്ടറേറ്റ് വാങ്ങിയതായി മനസ്സിലാക്കി ഞാന്‍ അദ്ദേഹത്തോടെ എന്തിനാണിതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ”ജനങ്ങള്‍ക്ക് ഒരു വിലയുണ്ടാകുവാനാണെന്നാണ്”. ഈ ഡിഗ്രിയില്ലാതെതന്നെ ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നതിന് ഞാന്‍ സാക്ഷിയാണ്.
ഒരു ഗവേഷണവും നടത്താതെ ഒരു ഗൈഡിന്റെ നിര്‍ദ്ദേശവും സ്വീകരിക്കാതെ, പ്രബന്ധം കോപ്പിയടിച്ച്, വ്യാജ ഏജന്‍സിയില്‍നിന്നും വ്യാജ ഡോക്ടറേറ്റ് വാങ്ങിയാല്‍ ജനങ്ങള്‍ വിലവയ്ക്കുമോ? ഇത്തരക്കാര്‍ സമൂഹത്തിന് നല്കുന്ന സന്ദേശമെന്താണ്? നാട്ടില്‍ വിലയും നിലയും ഉള്ളവര്‍പോലും വ്യാജ ഡിഗ്രി സമ്പാദിക്കുന്നതു കാണുമ്പോള്‍ പുച്ഛവും വെറുപ്പുമാണ് തോന്നുന്നത്. സമുദായത്തിലെയും സമൂഹത്തിലെയും സര്‍ക്കാരിലെയും കമ്മറ്റികളില്‍ കയറിക്കൂടുവാനായി പണമിറക്കി സമ്പാദിക്കുന്ന ഇത്തരം ഡിഗ്രികള്‍ക്ക് വിലയൊന്നുമില്ലെങ്കിലും സാമൂഹ്യനീതിക്കും ഉന്നതവിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവൃത്തിയാണ്.
കോളേജില്‍പോലും പോകാതെ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും വിലകൊടുത്ത് വാങ്ങാനാവുന്ന നാടാണ് നമ്മുടേത്. ബീഹാറിലോ യുപിയിലോ ഒറീസ്സയിലോ മഹാരാഷ്ട്രയിലോ ദല്‍ഹിയിലോ അല്ല ബിരുദ കച്ചവടം നടക്കുന്നത്, കേരളത്തിലാണ്. സെന്റ് ജോണ്‍സ് സര്‍വകലാശാല, കീഴനാട്ടം ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, കൊല്ലം, യൂണിവേഴ്സിറ്റി ന്യൂജറുസലേം, കൂത്തുപറമ്പ്, കണ്ണൂര്‍, ലോക സോഷ്യല്‍വര്‍ക്ക് യൂണിവേഴ്സിറ്റി, പെരുങ്ങഴി, ബ്ലോബ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ്, കുബരോനം, സെല്‍ഫ് കള്‍ച്ചര്‍ യൂണിവേഴ്സിറ്റി, കീഴനാട്ടം എന്നീ വ്യാജസര്‍വകലാശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി യുജിസിതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
മറ്റു വ്യാജസര്വകലാശാലകളില്നിന്നും വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുനല്‍കുന്ന ഒട്ടനേകം ഏജന്‍സികളും നമ്മുടെ നാട്ടിലുണ്ട്. ഇതൊന്നും കൂടാതെ കേരളത്തിലെയും മറ്റു സര്‍വകലാശാലകളിലെയും ‘ഒറിജിനലി’നെ വെല്ലുന്ന ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ പണമടച്ചാല്‍ എത്തിച്ചുനല്‍കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും കേരളത്തിലെ സര്‍വകലാശാലകളുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ പോലീസ് റെയ്ഡില്‍ കണ്ടെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.
ഉത്തര്‍പ്രദേശില്‍ ഒമ്പത് സര്‍വകലാശാലകളും ദല്‍ഹിയില്‍ 6 ഉം ബീഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, കേരള, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓരോന്നുവീതവും സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യുജിസി പ്രഖ്യാപിച്ചിട്ടുണ്ട്.പിഎച്ച്ഡി മുതല്‍ പ്രീഡിഗ്രി വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍,മാര്‍ക്ക് ലിസ്റ്റുകള്‍ പണംകൊടുത്താല്‍ ലഭ്യമാണ് കേരളത്തില്‍.
കാലിക്കറ്റ്, എംജി, കേരള എന്നീ സര്‍വകലാശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാന്‍ ഒരു പ്രയാസവുമില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്.യുഎഇ എംബസി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ബിടെക് ബിരുദ സര്‍ട്ടിഫിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് അയച്ചുകൊടുത്തത് പരിശോധിച്ചപ്പോള്‍ ആ വിദ്യാര്‍ത്ഥി ഭാരതത്തിലെ ഒരുകോളേജിലും പഠിക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലെന്ന് തെളിഞ്ഞു. എന്നാല്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അയാള്‍ ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണില്‍ എഞ്ചിനീയറായി ജോലി നോക്കിവരുന്നു. കേരള സര്‍വകലാശാലയില്‍ പ്രതിമാസം മൂന്നു വ്യാജസര്ട്ടിഫിക്കറ്റുകളെങ്കിലും പരിശോധനയ്ക്കെത്തുന്നുണ്ടത്രെ!
ബിടെക് (ഐടി), ബിഎസ്സി (നഴ്സിങ്) പ്രീഡിഗ്രി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജന്മാരാണധികവും.കേരളത്തിനുപുറത്ത് ബിഎഡ്,നഴ്സിങ്, ബിടെക് എന്നിവ ചെയ്യുന്ന പത്താം ക്ലാസ് ജയിച്ചവരാണ് പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ വ്യാജന് സംഘടിപ്പിക്കുന്നത്. ടൊറാന്റൊ സര്‍വകലാശാല കാനഡയില്‍ നിന്നും പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശോധനയ്ക്കെത്തിച്ചിരുന്നു. സംഗതി വ്യാജനായിരുന്നു. എംജി സര്‍വകലാശാലയിലും കൊച്ചി സര്‍വകലാശാലയിലും പരിശോധനയ്ക്കായി എത്തുന്ന മിക്കവാറും സര്‍ട്ടിഫിക്കറ്റുകളും വ്യാജന്മാരാണ്.
കേരളത്തിന് പുറത്തു നഴ്സിങ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന 28 വ്യാജ സ്ഥാപനങ്ങളുണ്ടെന്നാണ് ഒറ്റയടിക്ക് തെളിഞ്ഞത്. ഇത്തരം കേസുകള്‍ പോലീസ്, വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും കൂടുതല്‍ തുടര്‍നടപടികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ വ്യാജന്മാര് പെരുകുകയാണ്. കൊച്ചി സര്‍വകലാശാലയില്‍ ഐടി ഫീല്‍ഡില്‍നിന്നാണ് കൂടുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്കായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.വിദേശ എംബസികള്‍, കോണ്‍സലേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെടുന്നത്. അത് ഏതാണ്ട് പൂര്‍ണമായും വ്യാജമാണെന്നും കണ്ടെത്തുന്നുണ്ട്. എന്നാല്‍ വ്യാജസര്‍ട്ടിഫിക്കറ്റുമായി ഭാരതത്തിലും വിദേശത്തും ചെറിയ കമ്പനികളിലും സ്കൂളുകളിലും ആശുപത്രികളിലും എന്‍ജിനീയറിംഗ് സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിനേടുന്നവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഈ സ്ഥാപനങ്ങളൊന്നും മെനക്കെടാറില്ല.
അതുകൊണ്ടുതന്നെ പലരും വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി ജോലി തേടുന്നുമുണ്ട്. ഇത് മറ്റു പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് പ്രോത്സാഹനമാകുകയാണ്.
ഭാരതത്തിലെ മിക്കവാറും സര്‍വകലാശാലകളിലും ഗവര്‍ണര്‍മാരാണ് ചാന്‍സലര്‍മാര്‍. അതുകൊണ്ട് ചാന്‍സലര്‍മാര്‍ നേരിട്ടോ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശപ്രകാരമോ ആണ് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്. സാധാരണ സംസ്ഥാന സര്‍ക്കാര്‍ വൈസ്ചാന്‍സലര്‍മാരെ കണ്ടുപിടിക്കുവാന്‍ സെര്‍ച്ച് കമ്മറ്റിയെ നിയോഗിക്കുന്നു. ഇവര്‍ നല്കുന്ന ലിസ്റ്റില്‍നിന്നും ചാന്‍സലര്‍മാരാണ് വിസിയെ തെരഞ്ഞെടുക്കുന്നത്.
ചില സംസ്ഥാനങ്ങളില്‍ വിസി നിയമനത്തിന് മന്ത്രിമാര്‍ ഇടപെടുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടത്രെ! ഭാരതത്തിലെ ഒരു സംസ്ഥാനത്ത് അഞ്ച് കോടി മുതല്‍ 50 കോടി വരെയാണത്രെ വിസി നിയമനത്തിന് നിരക്ക്. കൂടുതല്‍ അഫിലിയേറ്റഡ് കോളേജുകളുള്ള സര്‍വകലാശാലയില്‍ വിസി നിയമനത്തിന് കൂടുതല്‍ സംഖ്യ നല്‍കണം. വിസിയാകുവാന് ആഗ്രഹിക്കുന്നവര്‍ ഈ തുക നല്കി വിസി ആയതിനുശേഷം പല പേരില്‍ അഫിലിയേറ്റഡ് കോളേജുകളില്‍നിന്നും പണം പിരിച്ചെടുക്കും. എയ്ഡഡ് കോളേജുകള്‍ അധ്യാപക-അനദ്ധ്യാപക നിയമനങ്ങളിലൂടെയും കുട്ടികളുടെ അഡ്മിഷനിലൂടെയും ഈ തുകയ്ക്കും മുകളില്‍ പിഴിഞ്ഞെടുക്കും. ഇത്തരം കോളേജുകളിലെ അദ്ധ്യാപകരും കുട്ടികളില്‍നിന്നും പണംപിരിക്കുകയും അധ്യാപനത്തിന് പുറമെ മറ്റു ബിസിനസ്സുകള്‍ ചെയ്ത് കൊടുത്ത തുക വസൂലാക്കും.
പിഎച്ച്ഡി ലഭിക്കുന്നതിനായി പണമായും സ്വര്ണനാണയമായും മറ്റ് മാര്‍ഗങ്ങളിലൂടെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ കാര്യം സാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തീസിസുകള്‍ പൂര്‍ണമായി വാങ്ങുന്നവരും വിരളമല്ല. എന്തിനും തയ്യാറാകുന്ന ഗൈഡുകളും ലഭ്യമാണ്. പിഎച്ച്ഡിക്കായി മാനംപോയവരും ഉണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സംസാരം. ഏറ്റവും ഉന്നതമായ ഡിഗ്രി ലഭിക്കുന്നതിനായുള്ള ‘ത്യാഗ’മായി ഇതിനെ കരുതുന്നവരും വിദ്യാര്ത്ഥികള്ക്കിടയിലുണ്ടത്രെ! ഇതൊക്കെ കാരണം ശരിയായി ഗവേഷണം ചെയ്ത് പരീക്ഷകള്‍ പാസ്സായി പേപ്പറുകള്‍ പ്രസിദ്ധീകരിച്ച് പിഎച്ച്ഡി നേടുന്നവര്‍ക്ക് വലിയ പ്രയാസം നേരിടുന്നുമുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്തെ മൂല്യചോര്‍ച്ചയും വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ കുത്തൊഴുക്കും അക്കാദമിക നിലവാരത്തകര്‍ച്ചയും പാണ്ഡിത്യം നേടുന്നതിലും അറിവുനേടലുമെല്ലാം പിറകോട്ടടിക്കുന്ന കാഴ്ചയുമാണ് കാണുവാന്‍ കഴിയുന്നത്. സമൂഹത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടുവാനും പ്രൊമോഷന് നേടുവാനും ഉന്നതപദവി നേടുവാനും കഴിയുന്നുവെന്നത് പുതിയ തലമുറയുടെ പഠനനിലവാരം കുറയ്ക്കും.
കഴിവുനേടുന്നതിനും യോഗ്യത നേടുന്നതിനും ജോലിയ്ക്കായുള്ള ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും പ്രാപ്തിനേടുന്നതിനും പകരം കുറുക്കുവഴികളിലൂടെ ഡിഗ്രി സമ്പാദിക്കുന്നതില്‍ പ്രാവീണ്യം നേടുവാനാണ് വിദ്യാര്‍ത്ഥി സമൂഹം ശ്രമിക്കുന്നത്. അവരെ ഗുണദോഷിച്ച് നേര്‍വഴിക്ക് നടത്തേണ്ട അദ്ധ്യാപക സമൂഹവും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിറകെ സഞ്ചരിക്കുമ്പോള്‍ ഈ സമൂഹത്തിന്റെ ഗതി എന്താകും?
സമൂഹത്തിലെ അഴിമതി വര്‍ധിക്കുന്നതിന്റെ സൂചികകളാണിതെല്ലാം. എല്ലാം പണംകൊടുത്ത് സ്വന്തമാക്കാമെന്ന ചിന്തയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.അതുകൊണ്ട് ഏത് വിധേനയും പണമുണ്ടാക്കുക. പണമുപയോഗിച്ച് എല്ലാം വിലകൊടുത്തു വാങ്ങുക! 2013 ലെ പഠനപ്രകാരം ഭാരതത്തില്‍ 71 ശതമാനം തൊഴില്‍ മേഖലകളിലും നിയമനം നടക്കുന്നത് അനധികൃതമായോ സ്വാധീനം ഉപയോഗിച്ചോ അസാന്മാര്ഗികമാര്ഗത്തിലൂടെയോ ആണെന്ന് കണ്ടെത്തിയിരുന്നു. 50 ശതമാനം തൊഴില്‍ ആവശ്യക്കാരും വ്യാജ സര്‍ട്ടിഫിക്കറ്റുമായാണ് തൊഴില്‍ നേടുന്നതിന് എത്തുന്നതത്രെ! ഇതില്‍ 18 ശതമാനവും ഐടി മേഖലയിലാണുതാനും.കേരള, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പല അദ്ധ്യാപകര്‍പോലും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായാണ് ജോലി നേടിയിരിക്കുന്നത്.
തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുകളില്‍ 70 ശതമാനത്തിലധികം വ്യാജമാണെന്നതും ശ്രദ്ധേയമാണ്. ഭാരതത്തില്‍ ഉദ്ദേശം 2500 വ്യാജ സര്‍വകലാശാലകളും 7500 വ്യാജ കമ്പനികളും തൊഴില്‍ മേഖലയില്‍ അഭ്യസ്തവിദ്യരെ ദിനംപ്രതി പറ്റിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു നല്ല സ്ഥാപനത്തില്‍ ശരിയായി ഫീസ് നല്കി എംബിഎ പഠിച്ചിറങ്ങണമെങ്കില്‍ മൂന്നുവര്‍ഷവും ഏഴ് മുതല്‍ എട്ട് ലക്ഷം രൂപ വരെയും ചെലവാക്കണം. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ തുകയുടെ പത്തിലൊരംശം മാത്രം നല്കി എംബിഎ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കിലോ?അതുവാങ്ങുവാന്‍ കൂടുതല്‍ ആളുണ്ടെങ്കിലോ? ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഒര്ജിനല്പോലെ തന്നെ ഉപയോഗിക്കുവാന്‍ സാധിക്കുന്നുവെന്നതാണ് വ്യാജന്മാര് പെരുകുവാനുള്ള മറ്റൊരു പ്രധാന കാരണം.
ഭാരതത്തിലെ 26 വ്യാജ സര്‍വകലാശാലകളില്‍നിന്നും കരസ്ഥമാക്കിയ എംഫില്ലുകളും പിഎച്ച്ഡികളുമായി സ്ഥാനക്കയറ്റം നേടിയ അദ്ധ്യാപകര്‍ നിരവധിയാണ്. 2013 ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഷില്ലോംഗിലെ വ്യാജ സര്‍വകലാശാലയായ ചന്ദ്രമോഹന് ഝാ(സിഎംജെ)യില്‍നിന്നും വാങ്ങിയ എംഫില്‍,പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകള്‍ വഴി നേടിയ പ്രൊഫസര്‍ പ്രൊമോഷനുകള്‍ അപ്പാടെ റദ്ദാക്കി. ഇതോടൊപ്പം വ്യാജസര്ട്ടിഫിക്കറ്റുകള്വഴി ഷോലാപൂര്‍, നാഗ്പൂര്‍, നന്ദേത്, ഗാഡ്ചിറോളി സര്‍വകലാശാലകളില്‍ നടത്തിയ 29 നിയമനങ്ങളും റദ്ദാക്കുകയുണ്ടായി.
വിശാഖപട്ടണത്ത് പോലീസ് നടത്തിയ റെയ്ഡില്‍ ഒരു ഏജന്‍സിയില്‍നിന്നും 300 വ്യാജ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. 12000 മുതല്‍ 30000 രൂപവരെയാണ് സര്‍ട്ടിഫിക്കറ്റുകളുടെ ഡിമാന്റ് അനുസരിച്ച് ചാര്‍ജ് ഈടാക്കിയിരുന്നത്. തൊഴില്‍രംഗത്ത് വ്യാജന്മാര് പിടിമുറുക്കിയതിനാല്‍ ശരിയായി പഠിക്കുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാണ്.
കേരളത്തില്‍ വ്യാജന്മാര്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നാള്‍ക്കുനാള്‍ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയ വ്യാപിക്കുകയാണ്. കഴിവുള്ളവര്‍ തഴയപ്പെടുകയും പണവും സ്വാധീനവുമുള്ളവര്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വഴി തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണത തുടച്ചുനീക്കണം.’ശരി’യായ രീതിയില്‍ സര്‍വകലാശാലകളുടെ തലപ്പത്ത് വന്നവര്‍ ഇതിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: