ഇനിയും ചെയ്തുതീര്‍ക്കുന്നതിന് മോദിയേയും സഹപ്രവര്‍ത്തകരേയും കാത്തിരിക്കുന്ന നൂറുകണക്കിന് വിഷയങ്ങളുണ്ട്. ഭാരതത്തിലെ എല്ലാ വന്‍ നദികളെയും കൂട്ടിയിണക്കുന്ന നദീസംയോജന പദ്ധതി, കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും സൂററ്റ് മുതല്‍ സില്ചാര് വരെയും ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, ഇരുപത്തിനാലു മണിക്കൂറും രാജ്യംമുഴുവനും വൈദ്യുതിയുടെ ലഭ്യത, യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കല്‍, കാര്‍ഷിക പ്രതിസന്ധിയുടെ പരിഹാരം…. ഒരു വര്‍ഷംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ അല്ല ഇവയൊന്നും.
നമുക്ക് കാത്തിരിക്കാം, പ്രത്യാശയോടെ. കാരണമുണ്ട്. നരേന്ദ്രമോദി ആരെയും നിരാശരാക്കില്ല. അത് ഉറപ്പിച്ചുപറയാം.നിരാശരായിരിക്കുന്നത് ഒരു കുടുംബവും അവരെ ചുറ്റിപ്പറ്റി നില്ക്കുന്ന കുറെ സേവകരും മാത്രം! തങ്ങള്‍ ഭരിക്കാന്‍വേണ്ടി മാത്രം ജനിച്ചവരാണെന്നും മറ്റാര്‍ക്കും അതിന് അര്‍ഹതയില്ലെന്നും ഉറച്ചുവിശ്വസിക്കുന്നവരാണ് സോണിയ ഗാന്ധിയും മക്കളും. രാജകീയ കുടുംബത്തിന്റെ ഔദ്യോഗിക കുഴലൂത്ത് തങ്ങളുടെ ജന്മാവകാശമാണെന്ന് വിശ്വസിക്കുന്നു കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ മുതല്‍ വി.എം.സുധീരന് വരെ. ഒരുകാര്യം മാത്രം ആലോചിച്ചാല്‍ മതി.
നരേന്ദ്രമോദിക്ക് ഭാരതീയരുടെ ഇടയിലുള്ള സ്വീകാര്യത ഇവര്‍ക്ക് ആര്‍ക്കെങ്കിലും ഉണ്ടോ?മോദിയുടെ സ്ഥാനത്ത് ഇവരെ പ്രതിഷ്ഠിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?നരേന്ദ്രമോദിക്ക് ജനകീയത തീരെ ഇല്ലെന്ന് കുറ്റപ്പെടുത്തുന്നു കോണ്‍ഗ്രസ് നേതാക്കളും അവരുമായി രഹസ്യബാന്ധവം പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളും! 2014 ലെ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചതെന്ന് വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് എത്ര ലഭിച്ചു? രണ്ടു ശതമാനത്തില്‍ താഴെ!!! യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക. ക്രിയാത്മകമായ വിമര്‍ശനം നടത്തുക. ഇതൊക്കെയാണ് മാന്യതയുള്ള പ്രതിപക്ഷം ചെയ്യേണ്ടത്.
2014 ലെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിനുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ സംവിധാനത്തില്‍ നാം നേരിടുന്ന എതിര്‍പ്പുകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഭാരതചരിത്രത്തില്‍ ആദ്യമായി ദല്‍ഹിക്കുപുറത്തുനിന്നുള്ള വ്യക്തി, അതും ഒരു സാധാരണ പൗരന്, പ്രധാനമന്ത്രി പദത്തിലെത്തിയത് അധികാരദല്ലാളുകള്‍ക്കും ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും ഇടനിലക്കാര്‍ക്കും രസിച്ചിട്ടില്ല എന്നുമോദി തുറന്നടിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി പദം ഏറ്റെടുത്തതു മുതല്‍ രാഷ്ട്രീയ പ്രതിയോഗികള്‍ നിരന്തരം വേട്ടയാടുന്ന വ്യക്തിയാണ് നരേന്ദ്രമോദി. പ്രതിസന്ധികളില്‍നിന്നും പ്രതിസന്ധികളിലേക്ക് ആത്മവിശ്വാസത്തോടെയുള്ള യാത്ര! തളരാത്ത, നട്ടെല്ലുവളയാത്ത യാത്രകള്‍.
വിശാലമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള ഏകരാഷ്ട്രീയ വ്യക്തിത്വമാണ് മോദിയുടേത്. വസുദൈവ കുടുംബകത്തിലും ലോകാ സമസ്താ സുഖിനോ ഭവന്തുവിലും മാത്രം വിശ്വസിക്കുന്ന മോദി…. അതുകൊണ്ടല്ലേ, അദ്ദേഹം ബഹിരാകാശ ശാസ്ത്രജ്ഞരോട് അഭ്യര്‍ത്ഥിച്ചത്; സാര്‍ക് രാഷ്ട്രങ്ങള്‍ക്ക് പൊതുവായി ഒരു ഉപഗ്രഹം വികസിപ്പിക്കൂ എന്ന്.
രാജ്യമൊട്ടാകെ നവചൈതന്യം അനുഭവപ്പെടുന്നുണ്ടെങ്കിലും അടുത്ത നാലുവര്‍ഷവും മോദിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടേതാണ്. ഇസ്ലാമിക ഭീകരവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ, ഹഖാനി ശൃംഖല എന്നിവയും പാക് ചാരസംഘടനയായ ഐഎസ്ഐയും ഭാരതമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത് ആഴ്ചകള്‍ക്കു മുമ്പാണ്. ഭാരതത്തിലെ സമ്പദ്വ്യവസ്ഥയില് ഇസ്ലാമിക ഭീകരവാദികള്‍ക്ക് എന്തുംചെയ്യാനുള്ള അവസരം ഒരുക്കിയിട്ടാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അധികാരം കൈമാറിയത്. പാര്‍ട്ടിസിപ്പേറ്ററി നോട്ട് എന്ന സംവിധാനത്തെ ഇതിന്റെ വെളിച്ചത്തില്‍ വേണം കാണുവാന്‍. ഭാരതത്തിന് പുറത്തുള്ളവര്‍ക്ക് രാജ്യത്തിനകത്ത് നിക്ഷേപം നടത്തുവാനും അവര്‍ക്ക് തോന്നുമ്പോള്‍ പിന്‍വലിക്കാനും അവകാശം നല്കുന്ന സംവിധാനമാണിത്.
നിക്ഷേപമുതലിന്റെ സ്രോതസ്സ്, ഉടമയുടെ വിവരങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവയൊന്നും വെളിപ്പെടുത്തേണ്ട കാര്യമില്ല. ഈ സംവിധാനം ഉപയോഗിച്ച് ഭീകരവാദികള്‍ ഓഹരി വിപണിയിലും മറ്റും കോടികളാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ ഇരിക്കുമ്പോള്‍തന്നെ നാരായണന് മുന്നറിയിപ്പുനല്‍കിയിരുന്നു. അതില്‍ കോപാകുലനായാണ് അന്നത്തെ ധനമന്ത്രി ചിദംബരം സുരക്ഷാ ഉപദേഷ്ടാവെന്ന പദവിയില്‍നിന്നും നാരായണനെ ഒഴിവാക്കിയതും ഗവര്‍ണറാക്കി ബംഗാളിലേക്ക് കെട്ടുകെട്ടിച്ചതും. ചിദംബരം, പുത്രന് കാര്‍ത്തി എന്നിവര്‍ക്കെതിരെ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോയും എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിവരുന്നുണ്ട്.
സീതാറാം യെച്ചൂരിയുടെ സിപിഎം ജനറല്‍ സെക്രട്ടറിപദലബ്ധിക്കും കാരണം നരേന്ദ്രമോദിയാണെന്നത് കൗതുകകരമാണ്! ചൈന എന്നും ഒരു ദുര്‍ബല രാഷ്ട്രമായാണ് ഭാരതത്തെ കാണാന്‍ ആഗ്രഹിക്കുന്നത്. ഭാരതത്തെ ദുര്‍ബലമാക്കുന്നതിന് എന്തുചെയ്യുന്നതിനും ചൈന തയ്യാറാണ്. സമാധാനം നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന മോദി ചൈന സന്ദര്‍ശിച്ചതും കരാറുകള്‍ ഒപ്പിട്ടതും ശരിതന്നെ. പക്ഷേ കോണ്‍ഗ്രസ് സിപിഎം നേതൃത്വത്തില്‍ ഒരു വിശാല മുന്നണി പടുത്തുയര്‍ത്തുന്നതിലൂടെ മോദിയെ വെല്ലുവിളിക്കാമെന്ന് ചൈന കരുതുന്നു.
കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഐക്യമുണ്ടാക്കുന്നതിന് ഏറ്റവും അനുയോജ്യന്‍ യെച്ചൂരിയാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കറിയാം.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം സിപിഎമ്മിനു നല്കിയ ഉത്തരവിനെ തുടര്‍ന്നാണ് രാമചന്ദ്രന് പിള്ളക്ക് സെക്രട്ടറി പദം നഷ്ടമായതും കോണ്‍ഗ്രസ് അനുകൂല യെച്ചൂരി സെക്രട്ടറി പദത്തിലെത്തിയതും. ഈ കഥകള്‍ പിന്നാലെ പറയാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: