ഭൂമിയില്‍ രാവണന്റെ നേതൃത്തില്‍ രാക്ഷസന്മാര്‍ നടത്തുന്ന അതിക്രമങ്ങള്‍ വളരെ വര്‍ദ്ധിച്ചു. ധര്‍മ്മക്ഷയം ഭൂമിക്കു താങ്ങാവുന്നതിനപ്പുറമായി. രാക്ഷസന്മാരും ഭൂമിദേവിയുടെ മക്കള്‍ തന്നെയെങ്കിലും അധര്‍മ്മികളും ദുഷ്ടന്മാരുമായി തീര്‍ന്നതിനാല്‍ അവരുടെ ഭാരം താങ്ങാനാകാതായി. അപ്പോള്‍ ദേവി ഗോരൂപമെടുത്ത് ബ്രഹ്മലോകത്തെത്തി പരാതിപ്പെട്ടു. രാവണന്റെയും രാക്ഷസന്‍മാരുടെയും ഉപദ്രവം ഏറ്റവും സഹിക്കേണ്ടിവന്ന ദേവ-താപസ-ഗണങ്ങള്‍ അവരോടൊപ്പം ചേര്‍ന്നു. ബ്രഹ്മാവാണ് വരങ്ങള്‍ നല്‍കി രാക്ഷസന്മാരെ ശക്തരാക്കിയത്. ബ്രഹ്മാവിനിപ്പോള്‍ വരങ്ങള്‍ തിരിച്ചെടുക്കാനോ അവരെ തടയാനോ കഴിയില്ല.
വേദനായകനായ മഹാവിഷ്ണുവിനു മാത്രമേ ഭൂമിയേയും താപസന്മാരെയും രക്ഷിക്കാന്‍ കഴിയൂ എന്നു ബ്രഹ്മാവു പറഞ്ഞു. എല്ലാവരുംകൂടി വൈകുണ്ഠനാഥനെക്കാണാന്‍ ക്ഷീരസാഗരത്തിന്റെ തീരത്തിലെത്തി. ദേവതാപസമുനിമാരോടൊപ്പം ശ്രീനാരായണനെ പുരുഷസൂക്തംകൊണ്ട് യോഗനിദ്രയില്‍ നിന്നുണര്‍ത്തി സ്തുതിക്കാന്‍ തുടങ്ങി. അന്നേരത്ത് ഒരു പതിനായിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചതുപോലെ പത്മലോചനനായ ഭഗവാന്‍ വിഷ്ണു പ്രത്യക്ഷനായി.വിഷ്ണുഭഗവാനെ നേരില്‍ക്കണ്ടതുപോലെയാണ് എഴുത്തച്ഛന്‍ വര്‍ണ്ണിക്കുന്നത്.
നിലാവുപോലുള്ള പുഞ്ചിരികൊണ്ട് സുന്ദരമായ മുഖമാകുന്ന പൂര്‍ണചന്ദ്രബിംബത്തോടും താമരയിതള്‍പോലുള്ള കണ്ണുകളോടും ഇന്ദ്രനീലത്തിന്റെ ശോഭയുള്ള നിറത്തോടും ലക്ഷ്മീദേവിയുടെ മനോഹരഭവനമാകുന്ന മാറിടത്തോടും വന്ദിക്കുന്നവര്‍ക്ക് ആനന്ദം പ്രദാനം ചെയ്യുന്നവനും ശ്രീവത്സമെന്ന മറുകോടുകൂടിയവനും പാദപങ്കജം തൊഴുന്ന ഭക്തന്മാരോട് വാത്സല്യമുള്ളവനും കാണുമ്പോള്‍തന്നെ സമസ്തലോകത്തിനും ഉത്സവമായവനും സത്തുക്കളാല്‍ സേവിക്കപ്പെടുന്നവനുമായ ഭഗവാനെയാണ് അവര്‍ ദര്‍ശിച്ചത്. മേരുവിനു തുല്യമായ കിരീടവും ശോഭയേറിയ കുണ്ഡലം, മുത്തുമാല, തോള്‍വള, കൈവള, അരഞ്ഞാണം, വള, മോതിരം തുടങ്ങിയ സര്‍വ്വാഭരണങ്ങളാലും അലങ്കരിക്കപ്പെട്ടവനും ലക്ഷ്മീദേവിക്ക് മനോഹരനുമായ ഭഗവാനെ ദര്‍ശിച്ചയുടന്‍ ബ്രഹ്മാവ് സ്ഫുടവും മധുരവുമായ പദങ്ങളാല്‍ സ്തുതിച്ചുതുടങ്ങി.
ബ്രഹ്മസ്തുതി
ഹേ പരമാനന്ദമൂര്‍ത്തിയായ ഭഗവാന്‍, അവിടുന്നു ജയിക്കട്ടെ. മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കുപോലും കാണാന്‍ കഴിയാത്തതാണ് ഈ പാദാംബുജം. സകല ജഗല്‍പതിയും നിത്യ നിര്‍മലമൂര്‍ത്തിയുമായ അങ്ങയെ ഞാന്‍ നിത്യവും നമിക്കുന്നു. സത്യജ്ഞാനന്ദവും ആനന്ദാമൃതവും അദ്വയവും ഏകവുമായ കരുണാനിധിയായ ഭഗവാനേ, അങ്ങേയ്‌ക്ക് നിത്യ നമസ്‌ക്കാരം. ഈ വിശ്വത്തെ സൃഷ്ടിച്ചു പാലിച്ചു സംഹരിക്കുന്ന വിശ്വനായകാനായ ഹേ പോറ്റീ, അങ്ങേയ്‌ക്കു നിത്യ നമസ്‌ക്കാരം. വേദം ഉരുവിട്ടു പഠിച്ചതുകൊണ്ടോ തപസ്സികൊണ്ടോ ദാനംകൊണ്ടോ യജ്ഞാദി കര്‍മ്മങ്ങള്‍കൊണ്ടോ ഒരാള്‍ക്ക് കൈവല്യപ്രാപ്തി സാദ്ധ്യമല്ല. മുക്തിസിദ്ധിക്കാന്‍ അവിടുത്തെ തൃപ്പാദഭക്തി ഒന്നുമാത്രമേ വഴിയുള്ളൂ. ഇപ്പോള്‍ എനിക്ക് അവിടുത്തെ പാദപത്മങ്ങള്‍ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യംകൊണ്ടാണ്. തത്വചിത്തന്മാരായ താപസശ്രേഷ്ഠന്മാരാല്‍ നിത്യവും ഭക്തികൊണ്ടറിയപ്പെട്ട നിന്റെ പാദപത്മങ്ങളില്‍ എനിക്കും ഭക്തിയുണ്ടാകണം. സംസാരദുഃഖംകൊണ്ട് പരിതപ്തരായ പുരുഷന്മാര്‍ക്ക് അങ്ങയുടെ ഭക്തിയല്ലാതെ വേറെ മരുന്നില്ല. മരണമുണ്ടെന്നോര്‍ത്ത് എന്റെ മനസ്സ് സദാ ദുഃഖിക്കുന്നു. മരണകാലത്ത് അവിടുത്തെ പാദസ്മരണയുണ്ടാകാന്‍ എനിക്കു വരം തരണം.
ശരണം ദേവ രാമരമണ ധരാപതേ!
പരമാനന്ദമൂര്‍ത്തേ ഭഗവന്‍ ജയ ജയ!
പരമ! പരമാത്മന്‍! പരബ്രഹ്മാഖ്യ ജയ!
വരദ നാരായണ വൈകുണ്ഠ ജയ ജയ!
ബ്രഹ്മാവിന്റെ സ്തുതികേട്ട് സന്തുഷ്ടനായ വിഷ്ണുഭഗവാന്‍ എല്ലാവരുംകൂടി എന്തിനാണിപ്പോള്‍ ഇങ്ങോട്ടുവന്നത് എന്നു ചോദിച്ചു. ബ്രഹ്മാവു പറഞ്ഞു ”അവിടുത്തേയ്‌ക്കറിയാത്തതായി ഒന്നുമില്ല. മൂന്നുലോകത്തിലും ഇപ്പോള്‍ സങ്കടം മുഴുത്തിരിക്കുന്നു. പൗലസ്ത്യ പുത്രനായ രാവണന്‍ ത്രിലോകങ്ങളെ മിക്കവാറും നശിപ്പിച്ചു. ഞാന്‍ നല്‍കിയ വരബലത്താല്‍ മത്തനായി വിശ്വത്തെ അവന്‍ നിര്‍ദ്ദയം മുടിക്കുന്നു. രാജാക്കന്മാരെയൊക്കെ അടിച്ചോടിച്ച് ലോകത്തെ തന്റെ കീഴിലാക്കി. ദേവേന്ദ്രനെപ്പോലും യുദ്ധത്തില്‍ ജയിച്ച് സ്വര്‍ഗ്ഗത്തിന്റെ ഭരണവും പിടിച്ചടക്കി. യാഗാദി കര്‍മ്മങ്ങളൊക്കെ മുടക്കി. യോഗീന്ദ്രന്മാരായ മുനികളെ രാക്ഷസര്‍ ഭക്ഷിക്കുന്നു. ധര്‍മ്മപത്‌നിമാരെ അവന്‍ അപഹരിക്കുന്നു. ലോകത്ത് ധര്‍മ്മവും മര്യാദയുമില്ലാതായി.
മനുഷ്യനില്‍നിന്നു മാത്രമേ മരണമുണ്ടാകൂ എന്നാണ് രാവണു നല്‍കിയ വരം. അരുകൊണ്ട് അവിടുന്ന് മനുഷ്യജന്മമെടുത്ത് രാവണനെ വധിക്കണം”ഇതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് പത്മലോചനനായ ഭഗവാന്‍ പറഞ്ഞു. ” മുമ്പ് കശ്യപപ്രജാപതി ഞാന്‍ പുത്രനായിപ്പിറക്കണമെന്നാഗ്രഹിച്ച് ദീര്‍ഘകാലം തപസ്സുചെയ്തു. അപ്രകാരമാകാമെന്ന് ഞാന്‍ വരം നല്‍കിയിരുന്നു. ഇപ്പോള്‍ കശ്യപന്‍ ഭൂമിയില്‍ അയോദ്ധ്യയില്‍ ദശരഥന്‍ എന്നപേരിലും പത്‌നിയായ അദിതി കൗസല്യ എന്നപേരില്‍ ദശരഥപത്‌നിയായും വന്നിരിക്കുന്നു. അവരുടെ പുത്രനായി ഞാന്‍ മനുഷ്യനായി അവതരിക്കും. എനിക്കു മൂന്നു സഹോദരന്മാരുമുണ്ടായിരിക്കും.
യോഗമായാദേവി അയോനിജയായി ജനക രാജധാനിയില്‍ വന്നു പിറക്കും. ദേവന്മാര്‍ വാനരവീരരായി വന്നുപിറക്കണം. അങ്ങനെ ഭൂമിക്കുണ്ടായ ഭാരമൊക്കെ തീര്‍ക്കുന്നതാണ്.” മഹാവിഷ്ണു മറഞ്ഞപ്പോള്‍ ബ്രഹ്മാവ് വിവരങ്ങള്‍ ദേവന്മാരെ അറിയിച്ചു. രാക്ഷസന്മാരോടു യുദ്ധം ചെയ്യാന്‍ ദേവന്മാരെല്ലാം ഓരോരോ കാടുകളില്‍ വാനരന്മാരായിപ്പിറക്കാന്‍ ആവശ്യപ്പെട്ടു. ഭൂമിദേവിക്കു സന്തോഷമായി.
…. തുടരും
















