കേരളത്തിലെ വിദ്യാലയങ്ങള്‍ തുറന്നിരിക്കുകയാണ്. അഞ്ചുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് പഠിക്കുവാന്‍ ആവശ്യമായ പാഠപുസ്തകങ്ങള്‍ അച്ചടിക്കുവാന്പോലും തുടങ്ങിയിട്ടില്ല. ഓണപരീക്ഷ കഴിഞ്ഞാല്‍പ്പോലും അച്ചടി പൂര്‍ത്തിയായി കുട്ടികള്‍ക്ക് പുസ്തകം സ്കൂളുകളില്‍ എത്തുമെന്നു തോന്നുന്നില്ല.
സര്‍ക്കാര്‍ അച്ചടിസ്ഥാപനമായ കെബിപിഎസിലെ ഉദ്യോഗസ്ഥന്മാര്‍ക്കുപോലും പാഠപുസ്തകങ്ങളുടെ അച്ചടി എപ്പോള്‍ പൂര്‍ത്തീകരിക്കും എന്നുപറയുവാന്‍ കഴിയുന്നില്ല. കെബിപിഎസിന് ഉത്തരവാദപ്പെട്ട ഒരു മാനേജിംഗ്ഡയറക്ടര്പോലും ഇല്ലാതായിട്ട് ഒന്നരവര്‍ഷമായി. ഒരു മാനേജരെ നിയമിക്കുവാന്‍പോലും കഴിഞ്ഞ ഒന്നരവര്‍ഷമായിട്ട് കേരള സര്‍ക്കാര്‍ -കേരള വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. മാത്രമല്ല പാഠപുസ്തകങ്ങള്‍ അച്ചടിക്കുവാന്‍ ആവശ്യമായിവരുന്ന മഷിയടക്കമുള്ള അസംസ്കൃത വസ്തുക്കള്‍പോലും അച്ചടിശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇതെല്ലാമാണ് അച്ചടിശാലയുടെ ഉത്തരവാദിത്വമുള്ളവര് പറയുന്ന കാരണങ്ങള്‍. അഞ്ച് ലക്ഷത്തില്‍ അധികംവരുന്ന വിദ്യാര്‍ത്ഥികള്‍ ഈ അദ്ധ്യയനവര്‍ഷത്തില്‍ അവരുടെ പാഠഭാഗങ്ങള്‍ എങ്ങനെ പഠിയ്ക്കും? വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഭരണ രാഷ്ട്രീയ മേലാളന്മാരും ചേര്‍ന്ന് രാഷ്ട്രീയ ആഭാസം കാണിച്ച് കോടികള്‍ അടിച്ചുമാറ്റുവാന്‍ വട്ടംകൂട്ടുമ്പോള്‍ ഓര്‍ക്കുക ഭാവിപൗരന്മാരെയാണ് നിങ്ങള്‍ നശിപ്പിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം രണ്ട് പ്രാവശ്യം നടത്തിയിട്ടും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ ഫലം നിഷ്ഫലം. മകന് പരീക്ഷ എഴുതി, അച്ഛന് ജയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍പോലും കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷ ജയിച്ചിരിക്കുന്നു എന്നു പറയപ്പെടുന്നു. പരീക്ഷാഫലത്തില്‍ തിരിമറികള്‍ നടത്തി, സ്വജനപക്ഷപാതത്തിലൂടെ വര്‍ഗീയവല്‍ക്കരണം നടത്തി വകുപ്പ് മന്ത്രിയുടെ ജില്ലയെ മുന്പില് എത്തിക്കുവാന്‍ കാണിച്ച മായാജാലങ്ങള്‍ എത്ര മനോഹരം!
ദിശാബോധമില്ലാത്ത, വീണ്ടുവിചാരമില്ലാത്ത വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരുടെ കച്ചവടച്ചരക്ക് മാത്രമായി വിദ്യാഭ്യാസം മാറുമ്പോള്‍ നഷ്ടപ്പെടുന്നത് വരുംതലമുറയുടെ ചിന്താശക്തിയും ആത്മവീര്യവുമാണ്. മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് ഇടത്-വലതു പാര്‍ട്ടികളുടെ രാഷ്ട്രീയ കളികള്‍കൊണ്ട് നഷ്ടമായത്. ചാക്കിരിപാസു മുതല്‍ ഡിപിഇപിവരെയുള്ള പരിഷ്കാരങ്ങള്‍കൊണ്ട് നഷ്ടമായത് കേരളത്തിന്റെ തനതായ വിദ്യാഭ്യാസമൂല്യങ്ങളാണ്.
കോഴിക്കോട് സര്‍വകലാശാല ഇപ്പോള്‍ കോയിക്കോട് സര്‍വകലാശാലയായി മാറിയിരിക്കുന്നു. അതിലും അല്‍പ്പംകൂടി മുന്‍പോട്ടു പോയാല്‍ കോഴിക്കോട് സര്‍വകലാശാല, സര്‍വകലാശാല സര്‍ട്ടിഫിക്കറ്റിന്റെ കച്ചവടശാലയായി മാറിയിരിക്കുന്നു. ബിഎ പരീക്ഷ എഴുതിയാല്‍ എംബിബിഎസിന്റെ സര്‍ട്ടിഫിക്കറ്റ്. ബിഎസ്സി എഴുതിയാല്‍ എംഎസ്സിയുടെയും. അതുമല്ലെങ്കില്‍ നമ്മള് ആവശ്യപ്പെടുന്ന ഏതു സര്‍ട്ടിഫിക്കറ്റും കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ലഭിക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഇടത്-വലതു രാഷ്ട്രീയപാര്‍ട്ടികളുടെ മത്സരക്കളരിയും സ്വജനപക്ഷപാതവര്ഗീയപ്രീണന രാഷ്ട്രീയത്തിന്റെ ഗവേഷണശാലയുമായി മാറിയിട്ടുള്ള അഥവാ മാറ്റിയിട്ടുള്ള കോഴിക്കോട് സര്‍വകലാശാല-സര്‍വകലാപശാലയായി തീര്‍ന്നിരിക്കുന്നു. അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടേയും ബിരുദാനന്തര ബിരുദവുംകൂടി ഇവിടെ ഗവേഷണ വിഷയമായി മാറുന്നു. ഒപ്പം വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉന്നതസ്ഥാനങ്ങള്‍ തട്ടിയെടുക്കല്‍ മുതല്‍ എന്തെല്ലാം കലാപരിപാടികളാണ് ഇവിടെ നടക്കുന്നത്. എംജിയും കേരളയും കണ്ണൂരും ഒട്ടും മോശമല്ല ഇത്തരം കലാപരിപാടികള്‍ക്ക്.
ഇ.കെ.ഗംഗാധരന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വയനാട്
അക്ഷയ ഇ-കേന്ദ്രങ്ങളിലെ സേവന ഫീസ് ഏകീകരിക്കണം
സംസ്ഥാനത്തെ അക്ഷയ ഇ-കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രങ്ങള്‍ക്ക് ഏകീകൃതമായ സേവനനിരക്കുകളല്ല നിലവിലുള്ളത്. വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള ഭൂരിപക്ഷം സാക്ഷ്യപത്രങ്ങളും ഇന്ന് അക്ഷയകേന്ദ്രങ്ങളിലൂടെയാണ് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തുവരുന്നത്. പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതില്‍ ഏറെ ഉയര്‍ന്ന നിരക്കാണ് മിക്കവാറും ഈടാക്കിവരുന്നതെന്ന് തന്നെയല്ല, രണ്ട് ദിവസത്തിനുശേഷം ലഭ്യമാകുന്ന മിക്കവാറും സാക്ഷ്യപത്രങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ അതിന് പ്രത്യേക അധിക ഫീസ് വാങ്ങിവരുന്നതായും അനുഭവമുണ്ട്.
സംസ്ഥാനത്തെ ഏത് അക്ഷയകേന്ദ്രങ്ങളില്‍നിന്നും മറ്റ് ഏതൊരു വില്ലേജ് ഓഫീസുകളിലേയും സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഏകീകൃത ഫീസ് നിരക്ക് ഏര്‍പ്പെടുത്തേണ്ടതും കൃത്യമായ പരിശോധനാ സംവിധാനമുണ്ടാവേണ്ടതും അടിയന്തരാവശ്യമാണ്. അപേക്ഷകള്‍ അശ്രദ്ധവും അലസമായും കൈകാര്യം ചെയ്തുവരുന്നതിനാല്‍ സാക്ഷ്യപത്രങ്ങള്‍ ലഭ്യമാകുമ്പോള്‍ തെറ്റുവരുകയും വീണ്ടും ഫീസടച്ച് മാറ്റി വാങ്ങുകയും ചെയ്യേണ്ടിവരുന്നതും പതിവായിരിക്കുന്നു. തരുന്ന രസീതുകളില്‍ സേവനനിരക്ക് പ്രിന്റ് ചെയ്യുന്നതും ഒഴിവാക്കുന്നു.
അക്ഷയ ഇ-കേന്ദ്രങ്ങളില്‍ അടയ്ക്കാവുന്ന വൈദ്യുതി, ജല ഉപയോഗ ബില്ലുകള്‍ക്കും ഏകീകൃതമായ നിരക്കുകളില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അക്ഷയ ഇ-കേന്ദ്രങ്ങളുടെ ഇന്നത്തെ കെടുകാര്യസ്ഥതക്ക് കടിഞ്ഞാണിടാന്‍ കാലമായിരിക്കുന്നു.
രാജേന്ദ്രന് വയല, അടൂര്‍
ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കുടിശ്ശിക അടിയന്തരമായി നല്‍കണം
മൂന്നുമാസമായി പെന്ഷന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പത്തുമണിക്കൂര്‍ ഉപരോധസമരം നടത്തി ട്രാന്‍സ്പോര്‍ട്ട് ഭവന് നിശ്ചലമാക്കി. എന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറന്നില്ല.
1984 ല്‍ കെഎസ്ആര്‍ടിസിയില്‍ പെന്ഷന് അനുവദിക്കുമ്പോള്‍ പെന്ഷന് ഫണ്ട് രൂപവല്‍ക്കരിച്ചിരുന്നില്ല. എങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ പെന്ഷന് കൃത്യമായി നല്കി. ഓര്ഗനൈസേഷന് നടത്തിയ നിരവധി സമരങ്ങള്‍ക്കൊടുവില്‍ പെന്‍ഷന്‍ഫണ്ടിന് രൂപം നല്കി.
2015 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ 20 കോടിയും ആര്‍ടിസി മാനേജ്മെന്റ് 20 കോടിയും നല്‍കണം. മന്ത്രിസഭ അതംഗീകരിച്ചു. പക്ഷെ പെന്ഷന് ഫണ്ടും പുത്തന്‍ പാക്കേജും അധികാരകേന്ദ്രങ്ങളില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. പെന്ഷന് ഗഡുക്കളായി നല്കി കേരളീയരെ മൊത്തത്തില്‍ നാണിപ്പിച്ച സര്‍ക്കാര്‍, ഒത്തുതീര്‍പ്പ് വ്യവസ്ഥകളും കോടതിവിധികള്‍ പോലും ലംഘിച്ച്, വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ് എന്നുപറഞ്ഞ ഹിറ്റ്ലറുടെ അനുയായികളായി മാറുന്നു.
പ്രതിദിന വരുമാനം ഒന്നരക്കോടി കൂടിയതായി ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറയുമ്പോഴും പെന്ഷന് കൃത്യമായി വിതരണം ചെയ്യാതെ, പട്ടിണി കിടത്തി പെന്‍ഷന്‍കാരെ പീഡിപ്പിക്കുന്നു, കൊല്ലുന്നു. മൂന്നുമാസത്തെ കുടിശ്ശിക പെന്ഷന് അനുവദിക്കാനുള്ള സത്വര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.
വട്ടപ്പാറ രവി, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: