ഉള്ളിലിരിക്കുന്ന ശുദ്ധചിന്മാത്രാസ്വരൂപത്തെ ഉണര്‍ത്തുക എന്നതാണ് പരമമായ ധ്യാനവും ശ്രേഷ്ഠമായ പൂജയും. നോക്കുക, കേള്‍ക്കുക, തൊടുക, മണക്കുക, ഭുജിക്കുക, ഗമിക്കുക, ഉറങ്ങുക, ശ്വസിക്കുക, കൊള്ളുക, തള്ളുക മുതലായ പ്രവൃത്തികളിലെല്ലാം വിശുദ്ധ സംവത്തില്‍ തന്നെ ധ്യാനമുറപ്പിക്കണം. ആത്മാവിന്റെ പൂജോപകരണം ധ്യാനമാണ്. ധ്യാനത്താലല്ലാതെ മറ്റൊന്നുകൊണ്ടും ആത്മലാഭം സിദ്ധിക്കുകയില്ല. മൂഢനായാലും ദിവസവും പതിമൂന്നു നിമിഷമെങ്കിലും ഇത്തരം ധ്യാനത്താല്‍ ദേവപൂജ ചെയ്യുന്നവന് ഗോദാനഫലം ലഭിക്കുന്നു. പൂജയുടെ സമയം കൂടുന്നതനുസരിച്ച് അതിന്റെ ഫലത്തിലും മേന്മ കൈവരുന്നു. ഒരു നാഴികനേരം ആത്മപൂജ ചെയ്താല്‍ രാജസൂയയാഗഫലം സിദ്ധിക്കും. ഉദയാസ്തമാന്തം ആത്മപൂജ ചെയ്താല്‍ സദ്യോമുക്തിയും ലഭിക്കുമെന്ന് പറയപ്പെടുന്നു. പരമമായ യോഗവും പരമമായ തപസ്സും ഈ ആത്മപൂജതന്നെയാണ്.
മഹര്‍ഷേ ഇനി ആത്മാവിന്റെ ആന്തര പൂജയെപ്പറ്റി പറയാം. ജീവാത്മാവുതന്നെയാണ് ആന്തരധ്യാനത്തിലും വിഷയീഭൂതന്‍. നില്‍ക്കുക, ഇരിക്കുക, നടക്കുക, തൊടുക, ത്യജിക്കുക, വെറുക്കുക, ഭുജിക്കുക മുതലായ വ്യാപാരങ്ങളോടുകൂടി ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ജീവനെ പരനായ ശിവനായി സങ്കല്പിച്ച് ധ്യാനിക്കണം. ബഹിര്‍മുഖ ചിത്തവൃത്തി പ്രവാഹത്തിന്ന് വിഷയമായ ആത്മചൈതന്യത്തിന്റെ അനുസന്ധാനമാകുന്ന സ്‌നാനത്താല്‍ വിശുദ്ധനായി മനസ്സിന്റെ മനനശക്തിയെ ഉണര്‍ത്തി പ്രാണാപാനന്മാരുടെ മധ്യത്തില്‍ ഉദയംചെയ്തും. കണ്ഠം, താലു ഇവയുടെ മധ്യവര്‍ത്തിയായും നാസാഗ്രത്തിലും ഭ്രൂമധ്യത്തിലും ഉപാസ്യമായും തൊണ്ണൂറ്റാറു തത്ത്വങ്ങളുടെ അഗ്രകോടിയില്‍ അഭിലസിച്ചും ഭയദുഃഖാദികളെ അകറ്റിയും വിളങ്ങുന്ന ജ്ഞാനവിഗ്രഹത്തെ നിര്‍ഗ്ഗള ധ്യാനരൂപേണ പൂജിക്കണം. ഹസ്തപാദാദി സകല അവയവങ്ങളിലും ചൈതന്യം പരത്തി സ്വദേഹത്തില്‍ വര്‍ത്തിക്കുന്ന ചിദാഭാസനെത്തന്നെ ദേവതയായി ഭാവിച്ച് പൂജിക്കണം.
അതിനുശേഷം ബാഹ്യേന്ദ്രിയങ്ങളുടെ ഭിന്ന വ്യാപാരങ്ങളായ വിചിത്രശക്തികള്‍ എന്നെ എപ്പോഴും സേവിക്കുന്നു. ദ്വാരപാലകനായ എന്റെ മനസ്സ് ത്രിലോകങ്ങളെക്കുറിച്ചും എന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യാര്‍ത്ഥവിഷയമാകുന്ന ചിന്ത വിശ്വാസയോഗ്യയായ എന്റെ ദ്വാരപാലികയാണ്. വിവിധതരത്തിലുള്ള വസ്തുജ്ഞാനങ്ങള്‍ എന്റെ അവയവങ്ങളിലെ ആഭൂഷണങ്ങളാണ്. എന്റെ കര്‍മ്മേന്ദ്രിയങ്ങള്‍ വെളിയിലേക്കു കടക്കാനുള്ള വാതിലുകളാണ്. ഞാന്‍ പരിച്ഛേദ രഹിത സ്വഭാവനായി, സര്‍വ്വാന്തര്യാത്മാവായി സമസ്ത വസ്തുപൂരിതനായി, അഖണ്ഡവും അദ്വിതീയവുമായ രൂപത്തോടെ സ്ഥിതിചെയ്യുന്നു. എന്നിങ്ങനെ സങ്കല്പിക്കണം. സമ്പൂര്‍ണ്ണനും മനശ്ശാന്തികൊണ്ട് സമരസമായ ആചാരത്തോടുകൂടിയവനും സര്‍വപ്രാണികളിലും സമമായി പ്രകാശിക്കുന്നവനും, നിര്‍വികാരനും, അവ്യയനുമായ ആത്മാവിനെ മേല്‍പറഞ്ഞ പ്രകാരം ധ്യാനിച്ചാല്‍ ജീവന്മുക്താവസ്ഥയെ പ്രാപിക്കാം.
ദേവസ്വരൂപത്തെ വഴിപോലെ അറിഞ്ഞവന് രാഗാദിരഹിതവും ഏകനിഷ്ഠവുമായ ബുദ്ധിയോടെ ഉചിതവ്യാപാരസിദ്ധമായ അര്‍ത്ഥംകൊണ്ട് പൂജിക്കാം. വിശേഷാല്‍ പൂജോപകരണങ്ങള്‍ കഷ്ടപ്പെട്ട് തയ്യാറാക്കേണ്ടതായിട്ടില്ല. സുലഭമായ ഇഷ്ടവസ്തു ഏതെങ്കിലും നിവേദിച്ചു പൂജിച്ചാല്‍ മതിയാകുന്നതാണ്. നാനാവിഭവങ്ങളടങ്ങിയ ഭോജ്യവസ്തുക്കളോ, ശയനാസന,വാഹനങ്ങളോ പ്രയത്‌നംകൂടാതെ അടുത്തുണ്ടെങ്കില്‍ അതുകൊണ്ട് പൂജിക്കാവുന്നതാണ്. ശിവസ്വരൂപത്തെ വഴിപോലെ മനസ്സിലാക്കി, മാല, പൂവ്, ചന്ദനം തുടങ്ങിയ സുഗന്ധ സാധനങ്ങളെക്കൊണ്ടും എല്ലാ പ്രകാരത്തിലും ആധിവ്യാധികളാലുണ്ടാകുന്ന സര്‍വോപദ്രവദുഃഖങ്ങളെക്കൊണ്ടും, രാജ്യംകൊണ്ടും ദാരിദ്ര്യംകൊണ്ടും വാസനയ്‌ക്കനുരൂപമായ നാനാചേഷ്ടകളാകുന്ന പുഷ്പംകൊണ്ടും സര്‍വപ്രകാരേണ പൂജിക്കാം.
നിഷിദ്ധ ഭോഗങ്ങളുടെ ത്യാഗംകൊണ്ടും ഉത്തമഭോഗങ്ങളുടെ സ്വീകാര്യം കൊണ്ടും ആത്മാവിനെ പൂജിക്കാം. മനസ്സിനെ ഒരുവിധത്തിലും പീഡിപ്പിക്കാതെ പോയവയെ ഉപേക്ഷിക്കുന്നതും വരുന്നവയെ സ്വീകരിക്കുന്നതും പരമമായ ആത്മപൂജയാണ് ഒറ്റനോട്ടത്തില്‍ രമണീയമായും ദുസ്സഹമായും തോന്നുന്നതെല്ലാം ആത്മപൂജ നിരതന്‍ ആത്മസമര്‍പ്പണം ചെയ്ത് തല്‍രൂപമാക്കിത്തീര്‍ക്കണം എപ്പോഴും എവിടേയും ഏതു രൂപത്തിലും കാണുന്നവയെല്ലാം പരബ്രഹ്മം തന്നെയെന്നുള്ള ദൃഢനിശ്ചയത്തോടെ ആത്മപൂജാവ്രതം ആചരിക്കണം.
ജ്ഞാനി കിട്ടാത്തതിനെ ആഗ്രഹിക്കാതേയും കിട്ടിയതിനെ ത്യജിക്കാതേയും തനിയെ വന്നുകൂടുന്ന ഭോഗാനുഭൂതികളെ സമുദ്രം നദികളെ എന്നപോലെ സ്വീകരിക്കേണ്ടതാണ്. ആകാശത്ത് പക്ഷികളോ വിമാനമോ, മേഘങ്ങളോ സഞ്ചരിച്ചാലും ഇല്ലെങ്കിലും അതിന് ഭാവമാറ്റം ഇല്ലാത്തതുപോലെ ശൂന്യാശൂന്യ പദാര്‍ത്ഥങ്ങളില്‍ മനസ്സിന് പ്രതിപത്തിക്കിടം കൊടുക്കാതെ നിശ്ചലനായി സ്ഥിതിചെയ്യണം. ദേശകാലഭേദങ്ങള്‍ക്കനുസരിച്ച് വന്നുചേരുന്ന ശുഭാശുഭങ്ങളെ നിര്‍വികാരനായി സ്വീകരിച്ച് അക്ഷോഭ്യനായി ഇരിക്കണം. ഈ ആത്മപൂജാവിധാനത്തില്‍ പറയപ്പെട്ട ശുഭാശുഭ രൂപേണയുള്ള പദാര്‍ത്ഥം സമ്പത്തുകള്‍ വിവിധ രസത്തോടുകൂടിയവയാണെങ്കിലും ശമമായ ഏകരസത്താന്‍ വാസിദങ്ങളാകുമ്പോള്‍ അവയുടെ കയ്‌പ്, പുളിപ്പ്, ചവര്‍പ്പ് എരിവു മുതലായവ മാറി എല്ലാം മധുരരസമുള്ളതായിത്തീരുന്നു.
ഏകരൂപമായ ചിത്തവൃത്തിയോടുകൂടി ചില്‍ഘനമായ ബ്രഹ്മത്തോടൈക്യം പ്രാപിക്കുന്ന ജ്ഞാനി പര്‍വതംപോലെ നിര്‍വികാരനും നിശ്ചലനുമായിരിക്കുന്നു. മഹര്‍ഷേ താങ്കള്‍ ദേശകാല കര്‍മ്മ ക്രമേണ ഉണ്ടാകുന്ന വസ്തുക്കളുടെ സുഖദുഃഖ രൂപങ്ങളായ വിഭൂതികളാല്‍ ശരീരനാഥനായി ആത്മാവിനെ പൂജിച്ച് എല്ലാ ആഗ്രഹങ്ങളും വെടിഞ്ഞ് സ്വച്ഛമായ ബുദ്ധിയോടെ വസിക്കുക. വിദ്വാന്‍ അവിദ്യകൊണ്ടുതന്നെ വിദ്യയെ ജയിക്കുന്നു. അതായത് അവിദ്യയുടെ അമലഭാഗങ്ങള്‍കൊണ്ട് മലിന ഭാഗത്തെ നീക്കുന്നു. വാസ്തവത്തില്‍ ആത്മജ്ഞാനസിദ്ധിക്ക് കാരണങ്ങള്‍ അല്ലെങ്കിലും ഗുരു ഉപദേശം തുടങ്ങിയ അവിദ്യയുടെ ഉത്തമഭാഗങ്ങള്‍ ഏതോവിധത്തില്‍ ആത്മജ്ഞാനത്തിന് കാരണമായിത്തീരുന്നു.
ഉപദേശംവഴി ശിഷ്യനില്‍ പ്രവൃദ്ധമാകുന്ന ആത്മജ്ഞാനം യഥാര്‍ത്ഥ ശബ്ദങ്ങളാല്‍ പ്രതിപാദിക്കാന്‍ ഗുരു പ്രാപ്തനാകുന്നില്ല. ശാസ്ത്രാര്‍ത്ഥങ്ങളാലും ആത്മാവിനെ രൂപനിര്‍ണ്ണയം ചെയ്യാവുന്നതല്ല. സ്വരൂപാനുസന്ധാനം കൊണ്ട് അത് താനെത്തന്നെ ഉണരുന്നു. എന്നാല്‍ ഗുരുപദേശമോ ശാസ്ത്രാര്‍ത്ഥ ജ്ഞാനമോ ഇല്ലാതെ ഒരിക്കലും അതുണരുകയില്ല. അതായത് ഗുരുവിന്റെയും ശാസ്ത്രാര്‍ത്ഥങ്ങളുടേയും സാന്നിദ്ധ്യം ആത്മജ്ഞാന പ്രകാശത്തിന് ഒഴിച്ചുകൂടാത്തതാണ്. ഗുരുശിഷ്യന്മാരുടേയും ശാസ്ത്രാര്‍ത്ഥങ്ങളുടേയും ചിരകാല സംയോഗംകൊണ്ടു മാത്രമേ ആത്മജ്ഞാനം ലഭിക്കുകയുള്ളൂ. മുന്‍പറഞ്ഞ പ്രകാരം ദേവാര്‍ച്ചന അനുഷ്ഠിക്കുന്ന ജ്ഞാനി അഖണ്ഡ ബ്രഹ്മപദം പ്രാപിക്കുന്നു.
അല്ലയോ മഹര്‍ഷേ ഉള്ളതുപോലെ തോന്നപ്പെടുന്ന ഈ ജഗത്തുകളെല്ലാം കേവലം പ്രതിഭാസം മാത്രമാണ്. അല്ലാതെ വാസ്തവമല്ല. ബ്രഹ്മം, പരമാത്മാവ് പരംജ്യോതിസ്സ് തുടങ്ങിയ ശബ്ദങ്ങളാല്‍ പ്രതിപാദിക്കപ്പെടുന്ന തത്ത്വം ക്രമേണ വൃത്തിജ്ഞാനമായ ദൃശ്യമായി നാമയോഗ്യമായി പരിണമിക്കുന്നു. ആ ചിത്തദര്‍ശനത്തെ ഭാവനചെയ്തുകൊണ്ട് അഹന്തയെ പ്രാപിക്കുന്നു. അഹന്തയെ പ്രാപിച്ചതിന്റെ നാനാവിധത്തിലുള്ള ശക്തികള്‍ ദേശകാലരൂപത്തെ ധരിച്ച് സ്വയമേവ സഖികളെപ്പോലെ ഉപചരിക്കുന്നു.
ചിന്മയിയായ ആ സത്ത ദേശകാലാദിശക്തികളാല്‍ വലയംചെയ്യപ്പെട്ട് ജീവരൂപം സ്വീകരിച്ച് അവിദ്യാരൂപത്തിലിരുന്ന് ബുദ്ധിരൂപത്തില്‍ വര്‍ത്തിക്കുന്ന ഇങ്ങനെ ബുദ്ധിത്ത്വം സ്വീകരിച്ച് നിശ്ചയകര്‍ത്താവായി വര്‍ത്തിക്കുന്ന ജീവശക്തിയാകട്ടെ ശബ്ദശക്തി, ജ്ഞാനശക്തി, ക്രിയാശക്തി ഇവയാല്‍ അനുഗമിക്കപ്പെടുന്നു. ഈ അഹങ്കാരാദി ഗുണങ്ങളെല്ലാം വേഗത്തില്‍ സമ്മേളിച്ച് സ്മരണയെ സൃഷ്ടിച്ച് സങ്കല്പവൃക്ഷത്തിന്റെ വിത്തായ മനസ്സായിത്തീരുന്നു. ഈ മനസ്സിനെത്തന്നെയാണ് ആധിവാഹികദേഹമെന്ന് വിദ്വാന്മാര്‍ വ്യവഹരിക്കുന്നത്.
മനസ്സ് ആകാശാദി നാനാരൂപങ്ങളെ പ്രാപിച്ച് ജഗത്തായി വിളങ്ങുന്നു. മനോവാസന ഉദയംചെയ്തുണ്ടായതാണ് ജഗത്ത്. വാസന നശിച്ചാല്‍ ജഗത്തും നശിക്കുകയും അക്ഷയമായ ശാന്തി ശേഷിക്കുകയും ചെയ്യുന്നു. അഹന്തയില്‍ ആസ്ഥയുള്ളവന്‍ ശപിക്കപ്പെട്ടവനും വര്‍ജ്യനുമാണ്. അവന്‍ ബ്രഹ്മവിദ്യാ ഉപദേശത്തിന് അര്‍ഹനല്ല. ബ്രഹ്മവിത്തുകള്‍ വിവേകികള്‍ക്കല്ലാതെ വിപരീത ജ്ഞാനികളായ മൂഢന്മാര്‍ക്ക് ഉപദേശിക്കാറില്ല. വിചാരഹീനരായവര്‍ക്ക് ഉപദേശം നല്‍കുന്ന ഗുരു സ്വപ്‌നത്തില്‍ കണ്ട പുരുഷന് സുന്ദരിയായ സ്വപുത്രിയെ വിവാഹം ചെയ്തുകൊടുക്കുന്ന ഗൃഹസ്ഥന് തുല്യമാണ്. ഇത്രയും പറഞ്ഞ് ഭഗവാന്‍ മംഗളം ഭവിക്കട്ടെയെന്നനുഗ്രഹിച്ച് പാര്‍വതി ദേവിയോടും പരിവാരങ്ങളോടുംകൂടി യാത്രപറഞ്ഞ് കൈലാസത്തിലേക്ക് തിരിച്ചുപോയി. അന്നുമുതല്‍ ഭഗവാന്‍ അരുള്‍ചെയ്ത പ്രകാരം ഞാന്‍ ആത്മപൂജ ചെയ്തുവരുന്നു.
… തുടരും
















