മുഖം പ്രസന്നമായി ചൈതന്യസാക്ഷാല്ക്കാരത്താല് ശരീരം ആനന്ദ പുളകിതമായി ആ ആനന്ദാനുഭവത്താല് അദ്ദേഹത്തിന്റെ ഉള്ളില്‍ അനര്ഗ്ഗളസ്പന്ദനം ഉണ്ടാവുകയും അതിന്റെ ഫലമായി ചില്സാമാന്യദശമാറി അനന്തവും വിശ്വംഭരവുമായ സത്താസാമാന്യ പദം ലഭിക്കുകയുണ്ടായി. സകലവിക്ഷേപങ്ങളുമൊഴിഞ്ഞ് നിരാനന്ദ വസ്തുക്ഷയത്താല് പരമാനന്ദ ജ്യോതിസ്സ് മുഖത്തു തെളിഞ്ഞു. മനനാദി സംസാരഭ്രമങ്ങള് നശിച്ച് അദ്ദേഹം നിര്‍വികാരനായി വിളങ്ങുകയും ചെയ്തു.
അങ്ങിനെ അത്ഭുതമഹിമാവായ ആ ബ്രാഹ്മണന് ഏതാനും ദിവസങ്ങള്‍ കൊണ്ട് ജന്മാവസ്ഥ നിശ്ശേഷമൊടുങ്ങി ആത്മ പദത്തില്‍ ലയിച്ചു. യാതൊരു വികല്പങ്ങളും വികാരങ്ങളും ഭയഹേതുക്കളുമില്ലാതെ അദ്ദേഹം നിത്യാനന്ദത്തെ പ്രാപിച്ചു അതുകൊണ്ട് രാമാ ഈവിധത്തില്‍ ആത്മാവുകൊണ്ട് ആത്മാവിനെ കണ്ടറിഞ്ഞ് ആത്മപദത്തെ പ്രാപിച്ച് നീ ആനന്ദമയനായും, ചിന്മയനായും, മായാമയനായും, സന്മയനായും, സത്തായും സനാതനനായും ഭവിച്ച് ശാശ്വതകീര്‍ത്തി പരത്തുക.
ഇത്രയും കേട്ടപ്പോള്‍ രാമന് ചോദിച്ചു. പ്രഭോ പ്രബുദ്ധനായ ഒരുവന് വ്യവഹാരപരനായി ഇരുന്നുകൊണ്ടു തന്നെ സമാധി ചെയ്ത് ആത്മാവില്‍ രമിക്കുന്നു. എന്നാല്‍ മറ്റൊരാള്‍ വിജനസ്ഥലത്തെ പ്രാപിച്ച് സമാധിനിരതനായിരിക്കുന്നു. ഇവരില്‍ ആരാണ് ശ്രേഷ്ടനായിട്ടുള്ളത്.
രാമന്റെ ശ്രദ്ധേയമായ ഈ ചോദ്യത്തിനുത്തരമായി മഹര്‍ഷി തുടര്‍ന്നു.
രാമാ ദൃശ്യം വാസ്തവമല്ലെന്നു മനസ്സിലാക്കി പരമപദ വിശ്രാന്തി ലഭിക്കുന്നതുവരെ ശാസ്ത്ര പഠനത്താലും ഗുരുവിന്റെ ഉപദേശത്താലും യുക്തിയോടുകൂടി വിചാരാഭ്യാസം ചെയ്യേണ്ടതാണ്. വൈരാഗ്യം, ആത്മചിന്ത, ശാസ്ത്രാര്‍ത്ഥം, പ്രജ്ഞ, ഗുരു, മനോനിഗ്രഹം ഇവകൊണ്ടും അതല്ലെങ്കില്‍ പ്രജ്ഞകൊണ്ടു മാത്രമായും പരമപദത്തെ പ്രാപിക്കാന്‍ കഴിയും. നല്ല ബോധവും, വിചാരശക്തിയുമുള്ളവര് വൈരാഗ്യാദികള്‍ ഒന്നും ഇല്ലാതെത്തന്നെ ലക്ഷ്യപ്രാപ്തിയില്‍ നിന്നും പിന്തിരിയുകയില്ല.
ത്രിഗുണാത്മകമായ പ്രപഞ്ചത്തെ അവസ്തുവായിക്കാണുന്ന ആത്മജ്ഞാനികളുടെ ഉള്ളില്‍ ആനന്ദത്തില്‍ മുഴുകിയതുപോലുള്ള ഒരു കുളിര്‍മ്മ അനുഭവപ്പെടുന്നതിനെയാണ് സമാധി എന്നു പറയുന്നത്. ദൃശ്യങ്ങളോട് തനിക്ക് ഒരു ബന്ധവുമില്ല എന്ന നിശ്ചയത്താല്‍ മനസ്സിന് കുളിര്‍മ ഏര്പ്പെടുന്നവന് വ്യവഹാരങ്ങളില്‍ വ്യാപൃതനാകുന്നു.
മറ്റൊരുവന് ധ്യാനനിഷ്ഠനായി വനാന്തരത്തില്‍ വസിക്കുന്ന മനസ്സിനെ ഒരുപോലെ പാകപ്പെടുത്തിയവരാണെങ്കില് രണ്ടുപേരും സുഖികളാണ്. തപസ്സിന്റെ ഫലവും മനസ്സിനെ കുളിര്‍പ്പിക്കുക എന്നതാണ്. സമാധിയില്‍ ഇരിക്കുന്നവന്റെ മനസ്സ് ഹര്ഷവിഷാദാദികളില് ക്ഷുഭിതമാകുകയാണെങ്കില് ആ സമാധി കേവലം ഒരു കാട്ടിക്കൂട്ടല് മാത്രമാണ്.
എന്നാല്‍ അത്തരക്കാരുടെ മനസ്സ് വാസനാനാശം വന്ന് ശാന്തിയെ കൈവരിച്ചതാണെങ്കില് ആ കാട്ടിക്കൂട്ടലും മഹാസമാധിക്കു തുല്യമായിരിക്കും. മനസ്സ് പ്രവര്‍ത്തിക്കാതിരിക്കുകയാണ് ഉത്തമസമാധി. വാസനയറ്റ മനസ്സുതന്നെയാണ് ധ്യാനമെന്ന് പറയപ്പെടുന്നത് വാസനാബന്ധത്തെ മനസ്സില്‍ നിന്നും നീക്കിയശേഷം തന്റെ അവസ്ഥ എന്താണോ ആ അവസ്ഥയില്‍ ഗൃഹത്തിലോ, വനത്തിലോ ഇഷ്ടംപോലെ വസിക്കാവുന്നതാണ്. അഹങ്കാരാദിദോഷങ്ങളെ ത്യജിച്ച് മനസ്സടക്കം കൈവന്ന മഹാത്മാക്കള്‍ക്ക് അവരുടെ ഭവനം വിജനമായ കാടുതന്നെയാണ്. ജ്ഞാനികള്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമായാലും നിര്‍ജനമായ വനംപോലെയേ അനുഭവയോഗ്യമാകുകയുള്ളു.
അന്തര്‍മുഖ മന:സ്ഥിതിയോടുകൂടിയവന് സര്‍വവും ശൂന്യമായ ആകാശമായെ തോന്നുകയുള്ളൂ.ഉള്ളില്‍ സംഭവിക്കുന്ന ഭാവങ്ങളായിരിക്കും പുറമേയും പ്രകടമാകുക. ഭൂമി, വായു, ആകാശം, നദി പര്‍വതം, ദിക്കുകള്‍ മുതലായവ പുറമെ കാണപ്പെടുന്നുവെങ്കിലും ഇവയെല്ലാം അന്ത:ക്കരണ തത്ത്വത്തിന്റെ ഭാഗങ്ങളാകുന്നു.
ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചാലും മോഹാദികള്‍ക്ക് വശംവദനാകാതെ ആത്മനിഷ്ഠയോടുകൂടി വസിക്കുന്നവനാണ് സമാധിസ്ഥന്‍. സര്‍വം, പ്രശാന്തം, അജം, ഏകം അനാദിമധ്യം, ആഭാസ്വരം, സ്വദനമാത്രം, സത്താമാത്രം അചിന്ത്യം, അഗോചരം ഇങ്ങിനെ പല ഗുണങ്ങളും ബ്രഹ്മശബ്ദത്തിന് പറയപ്പെടുന്നു. എന്നാല്‍ ഈ ശബ്ദങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടിയുള്ളവയാണ്. യഥാര്‍ത്ഥത്തില്‍ ബ്രഹ്മപ്രതിപാദക ശബ്ദം ‘ഓം’കാരം മാത്രമാണ്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: