ഭഗവാന്‍ പെട്ടെന്നുതന്നെ പ്രഹ്ലാദസന്നിധിയില്‍ പ്രത്യക്ഷനായി ഹേ മഹാത്മന്‍ ഉണരുക എന്നുച്ചരിച്ചതനുസരിച്ച് തന്റെ പാഞ്ചജന്യം മുഴക്കി. ആ മഹാശബ്ദം കേട്ട് പ്രഹ്ലാദന്‍ പതുക്കെ ഉണരാന്‍ തുടങ്ങുകയും ചിത്ത് അന്ത:പ്രാണദര്‍പ്പണത്തില്‍ നിഴലാടി വിഷയോന്മുഖനായിത്തീര്‍ന്നു. മനസ്സുണര്‍ന്ന് ധാരണാശക്തി വികസിച്ചുവെന്നു കണ്ടപ്പോള്‍ ഭഗവാന്‍ പ്രീതി പൂര്‍വം പറഞ്ഞു.
അല്ലയോ സാധോ, നീ നിന്റെ സമ്പത്തുകളേയും സ്വരൂപത്തേയും സ്മരിക്കുക. അകാലത്തില്‍ എന്തിനാണ് ദേഹത്യാഗം ചെയ്യുന്നത്. ത്യാജ്യ ഗ്രാഹ്യ ഭേദ ഭാവനകളൊന്നുമില്ലാത്ത നിനക്ക് ശരീരം സംബന്ധിച്ച ഇഷ്ടാനിഷ്ടങ്ങളാല്‍ എന്ത് ഹാനിയാണ് ഉണ്ടാകുന്നത്? നീ ജീവന്മുക്ത ഫലത്തെത്തന്നെ അവലംബിച്ച് സമാധി വിട്ടെഴുന്നേല്‍ക്കുക.
ജീവന്മുക്താവസ്ഥയോടെ രാജ്യഭാരം ചെയ്തുകൊണ്ട് ഈ ശരീരത്തോടുകൂടി നീ വസിക്കുക. ഈ അകാലത്തില്‍ നീ ശരീരം വെടിയുന്നതെന്തിന്? ഞാന്‍ കൃശനാണ്, ദുഃഖിയാണ്, മൂഢനാണ്. ഇങ്ങനെ ഓരോതരത്തില്‍ ചിന്തിച്ച് മനസ്സുകൊണ്ട് കഷ്ടതയനുഭവിക്കുന്നവന് മരണം നല്ലതുതന്നെ. ആശാപാശത്താല്‍ ബന്ധിതമായ മനസ്സ് അങ്ങുമിങ്ങും വലിച്ചുകൊണ്ടുപോയി കഷ്ടപ്പെടുന്നവനും മരണം നല്ലതാണ്. എന്നാല്‍ അഹങ്കാരഭാവമില്ലാതെ ഒന്നിലും മനസ്സുപറ്റാതെ സര്‍വഭൂതങ്ങളിലും സമദൃഷ്ടിയായിരിക്കുന്നവന് ജീവിതമാണ് നല്ലത്. ത്യാജ്യഗ്രാഹ്യാദി ഭേദഭാവനകള്‍ മനസ്സില്‍ നിന്നൊഴിയുമ്പോള്‍ വികാരരൂപമായ യാതൊരു ശാന്തിയാണോ അതില്‍നിന്നു ലഭിക്കുന്നത് അതിന് മോക്ഷമെന്നു പറയുന്നു. അതുകൊണ്ട് അസുരേന്ദ്ര വേഗം എഴുന്നേറ്റ് സിംഹാസനത്തില്‍ ആരോഹണം ചെയ്യുക.
ഭഗവാന്‍ തന്നെ പ്രഹ്ലാദനെ രാജാവായി അഭിഷേകം ചെയ്ത ശേഷം ഭൂമിയും മഹാമേരുവും സൂര്യചന്ദ്രന്മാരുമുള്ള കാലത്തോളം യശസ്സു പരത്തി അസുരാധിപനായി വാണരുളക എന്നുഗ്രഹിച്ച് അന്തര്‍ദ്ധാനം ചെയ്തു.ഇതുകേട്ടപ്പോള്‍ രാമന് ഒരു സംശയംതോന്നി. അദ്ദേഹം ചോദിച്ചു: ‘ഗുരോ പരമപദത്തിതല്‍ ലയിച്ചിരുന്ന മനസ്സ് പാഞ്ചജന്യ ധ്വനിയാല്‍ ഉണര്‍ന്നത് എങ്ങിനെയാണ്?
വസിഷ്ഠന്‍ പറഞ്ഞു: വത്സ, ജീവന്മുക്തന്മാരുടെ മനസ്സില്‍ വറുത്തവിത്തുപോലെ പുനര്‍ജ്ജന്മമുള മുളക്കാത്ത വിശുദ്ധ വാസനയായി ലയിച്ചുകിടക്കും. ആ വാസന പരിശുദ്ധിയും മോക്ഷപ്രദവും ശുദ്ധ സത്വഗുണത്തെ അനുവര്‍ത്തിക്കുന്നതും ആത്മധ്യാനനിരതവുമായി സുഷുപ്തിയെ പ്രാപിച്ച പോലെ ലയിച്ചിരിക്കും. അത് ആയിരം സംവത്സരങ്ങള്‍ കഴിഞ്ഞാലും ശരി ഏതെങ്കിലും വിധത്തില്‍ കുറച്ചൊന്നു പ്രേരിപ്പിക്കപ്പെട്ടാല്‍ അതുണരുന്നു. ദേഹമുള്ള കാലത്തോളം ഇതിനു നാശമില്ല.
















