തൃശൂര്‍: നിളയുടെ ഒഴുക്ക് പോലെ ശാന്തവും ഗംഭീരവുമായി പുഴയുടെ കൈവഴികള്‍ കടന്ന് വാദ്യം വികസിച്ചുവെന്ന് മദ്ദള വിദഗ്ദ്ധന് കലാമണ്ഡലം ഹരിദാസ്. പഞ്ചവാദ്യപ്പെരുമയില്‍ പ്രസിദ്ധനായ തിരുവില്വാമല വെങ്കിച്ചന് സ്വാമിയുടെ ഇടപെടലുകള്‍ പുതിയ നാദപ്പെരുമ തീര്‍ത്തു. പതികാലത്തിനും മൂന്നാം കാലത്തിനുമിടയില്‍ വെങ്കിച്ചന് സ്വാമി ഇടക്കാലം സൃഷ്ടിച്ചു. ഇതോടെ ശാന്തമായി നിലനിന്നിരുന്ന പഞ്ചവാദ്യപ്പെരുമ ആര്ത്തിരമ്പിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുതുരുത്തിയില്‍ നടക്കുന്ന ദേശീയ നദീ മഹോത്സവത്തോടനുബന്ധിച്ച് നിളാ വിചാരവേദി നടത്തിയ നിളയുടെ വാദ്യം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ നദികള്‍ക്കും ഓരോ നാദമുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച ഇടയ്ക്ക വിദഗ്ധന്‍ തിച്ചൂര്‍ മോഹനന് അഭിപ്രായപ്പെട്ടു. ഫോക്ലോര് കലാകാരന് പ്രദീപ് ആറങ്ങോട്ടുകര, ഷൊര്‍ണൂര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് സി.എ. എബ്രഹാം, സ്വാഗതസംഘം ചെയര്മാന് അഡ്വ.പ്രഭാശങ്കര്‍, സെയ്ത് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സന്ധ്യ മന്നത്ത് സ്വാഗതവും കണ്‍വീനര്‍ വിപിന്‍ കുടിയേടത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഗോത്രകലാരൂപമായ മരച്ചെണ്ടയുടെ അവതരണവും ആറങ്ങോട്ടുകര പ്രദീപും സംഘവും അവതരിപ്പിച്ച ദാരികവധം നാടന്‍ കലാവിഷ്കാരവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: